ഹൈദരാബാദ്: ബിജെപിയെ എങ്ങനെ തടയാമെന്ന് ഹൈദരാബാദ് കാണിച്ചു തന്നൈന്ന് തെലങ്കാന രാഷ്ട്ര സമിതി (ടി.ആർ.എസ്) നേതാവും തെലങ്കാന മുഖ്യമന്ത്രി കെ.സി.ആറിന്റെ മകളുമായ കെ കവിത. എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിലാണ് അവർ ബിജെപിയെ തടയുന്നതിൽ ടിആർഎസ് വിജയിച്ചുവെന്ന് അഭിപ്രായപ്പെട്ടത്. ടി.ആർ.എസിന് ഹൈദരാബാദിൽ 12ഓളം സീറ്റുകൾ നഷ്ടപ്പെട്ടത് നേരിയ ഭൂരിപക്ഷത്തിനാണെന്നും കവിത ചൂണ്ടിക്കാട്ടി.

ബിജെപി ഒറ്റകക്ഷിയാകുന്നതിൽ നിന്നും തടയാൻ ഞങ്ങൾക്ക് സാധിച്ചുവെന്ന വാദമാണ് അവർ ചൂണ്ടിക്കാട്ടിയത്. രാജ്യത്തെ മറ്റുള്ളവർക്ക് ടി.ആർ.എസിനെ കണ്ട് പഠിക്കാം. ബിജെപിയെ എങ്ങനെ പ്രതിരോധിക്കാമെന്ന് ഹൈദരാബാദ് കാണിച്ചു തന്നു,' കവിത പറഞ്ഞു. 2023ൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ബിജെപിയെ ഒരുപടി മുന്നിൽ നിന്ന് നേരിടുമെന്നും കവിത വ്യക്തമാക്കി.

'ബിജെപി തെരഞ്ഞടുപ്പിന് മുന്നോടിയായി നേതാക്കളെ പ്രചാരണത്തിന് ഇറക്കുകയും അത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു. എല്ലായിടത്തും ആക്രമണ സ്വഭാവത്തോടെ പെരുമാറുകയെന്നത് ബിജെപിയുടെ തന്ത്രമാണ്. ആ തന്ത്രം ഇപ്പോൾ ഞങ്ങൾക്ക് മനസിലായിട്ടുണ്ട്. 2023ൽ ഒരു പടികൂടി മുന്നിൽ നിന്നുകൊണ്ട് ഞങ്ങൾ തെരഞ്ഞെടുപ്പിനെ നേരിടും,' അവർ പറഞ്ഞു. ടി.ആർ.എസ് ഒരു ദുർബലമായ പാർട്ടിയല്ലെന്നും അറുപത് ലക്ഷത്തോളം അംഗങ്ങളുള്ള, നല്ല രീതിയിൽ സംഘടിക്കുന്ന പാർട്ടിയാണെന്നും അവർ പറഞ്ഞു.

പാർട്ടി വിചാരിച്ചത്ര നേട്ടമുണ്ടാക്കാൻ സാധിച്ചില്ലെന്ന് പറഞ്ഞ കവിത ആരാകും പുതിയ മേയർ എന്നതിനെ സംബന്ധിച്ച് തീരുമാനം ചർച്ച ചെയ്ത ശേഷം തീരുമാനിക്കും എന്നും പറഞ്ഞു. മുൻസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ 55 സീറ്റുകളിലാണ് ടി.ആർ.എസ് വിജയിച്ചത്. 48 സീറ്റുകളിൽ വിജയിച്ച ബിജെപിയാണ് രണ്ടാം സ്ഥാനത്ത്.

എ.ഐ.എം.ഐ.എം 44 സീറ്റിലും കോൺഗ്രസ് രണ്ട് സീറ്റിലും ജയിച്ചു. തെരഞ്ഞെടുപ്പിൽ ആർക്കും കേവല ഭൂരിപക്ഷമില്ല. 2016ലെ തെരഞ്ഞെടുപ്പിൽ 150 വാർഡുകളിൽ 99ലും തെലങ്കാന രാഷ്ട്ര സമിതി വിജയിച്ചിരുന്നു. ഉവൈസിയുടെ പാർട്ടിക്ക് 2016ൽ 44 സീറ്റുകളാണ് നേടാനായത്. കോൺഗ്രസിന് 2 ഉം, ടി.ഡി.പിക്ക് ഒരു സീറ്റുമാണ് ലഭിച്ചത്. ആർക്കും ഒറ്റയ്ക്ക് ഭരിക്കാൻ ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിൽ എ.ഐ.എം.ഐ.എം, ടി.ആർ.എസിനെ പിന്തുണച്ചേക്കുമെന്നാണ് റിപ്പോർട്ട്.