തിരുവനന്തപുരം: കേരളത്തിലെ വിവാഹ മാർക്കറ്റിൽ ഏറ്റവും കൂടുതൽ ഡിമാന്റുള്ള വിഭാഗമാണ് സർക്കാർ ജീവനക്കാർ. എന്നാൽ, ഈ സർക്കാർ ജീവനക്കാർക്ക് ഇനി മുതൽ എട്ടിന്റെ പണിയാണ് വരുന്നത്. സർക്കാർ ജീവനക്കാർ സ്ത്രീധന വിരുദ്ധ സാക്ഷ്യപത്രം നൽകണമെന്ന വ്യവസ്ഥ നിർബദ്ധമാക്കിയതായി സംസ്ഥാന സർക്കാർ ഉത്തരവ് പുറത്തുവിടുവ്വി. വിവാഹത്തിന് ഒരു മാസം മുമ്പ് സ്ത്രീധന വിരുദ്ധ സാക്ഷ്യപത്രം നൽകണമെന്ന വ്യവസ്ഥ നിർബദ്ധമാക്കി ഉത്തരവ് പുറപ്പെടുവിച്ചതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ചട്ടപ്രകാരം ഉപദേശക ബോർഡ് രൂപീകരിക്കും. സ്ത്രീധന സംവിധാനം ഇല്ലാതാക്കാൻ സർക്കാരിനൊപ്പം സമൂഹവും ചേർന്നു പ്രവർത്തിക്കണം. സംഭവങ്ങൾ റിപ്പോർട്ട് ചെയ്യാൻ ജനങ്ങൾ മുന്നോട്ടു വരണമെന്നും സർക്കാർ അറിയിച്ചു.

സ്ത്രീധനം കൊടുക്കുകയോ വാങ്ങുകയോ പ്രോരിപ്പിക്കുകയോ ചെയ്യുന്ന സാക്ഷ്യപത്രം ഉദ്യോഗസ്ഥരിൽ നിന്നും വാങ്ങി സ്ഥാപക മേധാവികൾ സൂക്ഷിക്കണമെന്ന് ജൂലൈ 16 ന് പുറപ്പെടുവിച്ച ഉത്തരവിലുണ്ടെന്ന് വനിതാ ശിഷു വികസന ഡയറക്ടർ ടിവി അനുപമ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. ലിംഗ സമത്വം ഉറപ്പാക്കാൻ വേണ്ടതെല്ലാം ചെയ്യുന്നുണ്ടെന്നും അനുപമ അറിയിച്ചു. ഇത്തരം കുറ്റകൃത്യങ്ങളിൽ കർശന നിയമ നടപടികൾ എടുക്കുന്നുണ്ട്.

ജില്ലാ ഓഫിസർമാരെ സ്ത്രീധന നിരോധന പ്രവർത്തനങ്ങളിൽ സഹായിക്കാൻ താൽപര്യമുള്ള സംഘടനകളിൽ നിന്ന് ജൂലൈ 15നു സർക്കാർ അപേക്ഷ ക്ഷണിച്ചിരുന്നു. നടപടി ഈ മാസം പൂർത്തിയാക്കാനായേക്കുമെന്നും അവർ അറിയിച്ചു. പെരുമ്പാവൂർ സ്വദേശി ഡോ. ഇന്ദിര രാജൻ, സ്ത്രീധന നിരോധന ചട്ടങ്ങൾ ഫലപ്രദമായി നടപ്പാക്കാൻ നൽകിയ ഹർജിയിൽ കോടതി വിശദീകരണം തേടിയ ശേഷമാണു സർക്കാരിന്റെ നടപടികൾ.

അതേസമയം സ്ത്രീധനം വേണ്ടെന്ന് വധൂവരന്മാർ തീരുമാനിക്കുന്ന നിലയിലേക്ക് സാമൂഹ്യബോധം ഉയരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ നിയമസഭയിൽ പറഞ്ഞിരുന്നു. സ്ത്രീധനപ്രശ്‌നങ്ങളിൽ പ്രത്യേകഘട്ടത്തിൽ മാത്രമാണ് പരാതികളുയരുന്നത്. ബാക്കിയെല്ലാം ഇരുകൂട്ടരും തമ്മിലുള്ള ധാരണയിലാണ്. ഇത്തരം കല്യാണങ്ങളിൽ ജനപ്രതിനിധികൾ പങ്കെടുക്കരുതെന്ന് ഗവർണർ നിർദ്ദേശിച്ചത് ഇതിന്റെ അടിസ്ഥാനത്തിലാണ്. സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികളിൽ പലതും പിന്നീട് ശാരീരിക പീഡനങ്ങളിലേക്കും കൊലപാതകങ്ങളിലേക്കും എത്തുന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടുകയുണ്ടായി.