കൊച്ചി: പിണറായി സർക്കാറിന്റെ അവസാന നാളുകളിലെ കടുംവെട്ട് സർക്കാറിന്റെ അധികാരത്തുടർച്ച എന്ന പ്രതീക്ഷയ്ക്ക് മങ്ങലേൽപ്പിച്ചിട്ടുണ്ട്. സിപിഎം അനുഭാവികളെ തിരുകി കയറ്റാൻ കഴിയുന്നിടത്തെല്ലാം നിയമിച്ച ശേഷം വീണ്ടും അവരെ സ്ഥിരപ്പെടുത്തുന്ന നീക്കങ്ങളാണ് ഇപ്പോൽ സർക്കാറിൽ നിന്നും ഉണ്ടായിരിക്കുന്നത്. പിഎസ്‌സിക്ക് നിയമന അധികാരമുള്ള കേരളാ ബാങ്കിലും സംഭവിച്ചിരിക്കുന്നത് മറ്റൊരു കാര്യമല്ല. ഇവിടെ പിഎസ്‌സിയെ നോക്കുകുത്തിയാക്കി സർക്കാർ നിയമനം നടത്തിയെന്ന വികാരമാണ് പൊതുവിലുള്ളത്.

കേരള ബാങ്കിൽ പിൻവാതിൽ നിയമനത്തിലൂടെ 1850 ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിനെതിരെ കോടതിയും വടിയെടുക്കുന്ന അവസ്ഥയിലാണ് കാര്യങ്ങൾ. ഇതിനെതിരെ നൽകിയ ഹർജിയിൽ ഹൈക്കോടതി സംസ്ഥാന സർക്കാരിന്റെയും ബാങ്കിന്റെയും വിശദീകരണം തേടി. ഹർജി 15ന് പരിഗണിക്കും.

കേരള ബാങ്കിൽ ചീഫ് എക്‌സിക്യൂട്ടീവ് മുതൽ പ്യൂൺവരെയുള്ള നിയമനത്തിന് പിഎസ്‌സിക്കാണ് അധികാരമെന്നു ഹർജിയിൽ പറയുന്നു. പിഎസ്‌സി വഴിയാണ് അപേക്ഷ ക്ഷണിച്ചിരുന്നതെങ്കിൽ വിവിധ തസ്തികകളിൽ അപേക്ഷ നൽകാൻ തനിക്കു യോഗ്യതയുണ്ടെന്നും കണ്ണൂർ സ്വദേശിയും എംകോം ബിരുദധാരിയുമായ എ. ലിജിത്തിന്റെ ഹർജിയിലുണ്ട്.

ഭരിക്കുന്ന പാർട്ടിയോട് കൂറുള്ളവരെയാണു താൽക്കാലിക അടിസ്ഥാനത്തിൽ നിയമിക്കുന്നത്. ഇവരെ ക്രമപ്പെടുത്തുന്നതു കേരള സഹകരണ സൊസൈറ്റി (കെസിഎസ്) നിയമത്തിന്റെ ലംഘനമാണ്. വ്യവസ്ഥകൾ പാലിക്കാതെ നടത്തിയ നിയമനങ്ങൾ നിയമവിരുദ്ധമാണെന്നും സംസ്ഥാന സർക്കാരിനു ക്രമപ്പെടുത്താനാവില്ലെന്നും സുപ്രീം കോടതി ഉത്തരവിട്ടുണ്ട്. 2019 നവംബർ 29നുള്ള ലയനത്തിനുശേഷം കണക്കുക്കൂട്ടിയാണു എല്ലാ ശാഖകളിലും കരാർ അടിസ്ഥാനത്തിൽ പാർട്ടി അനുഭാവികളെ നിയമിച്ചത് 13 ജില്ലാ ബാങ്കുകളിലെയും ഒഴിവുകൾ പിഎസ്‌സിക്കു റിപ്പോർട്ട് ചെയ്തിരുന്നെന്നും ലയനത്തിനുശേഷം ഇതുണ്ടായിട്ടില്ലെന്നും ഹർജിയിൽ പറയുന്നു.

ഇടക്കാല ഭരണ സമിതി നടത്തിയ താൽക്കാലിക നിയമനങ്ങൾ ഇവയാണ്: ഐ.ടി മാനേജർ (2), ലോ ഓഫിസർ (1), സിസ്റ്റം അനലിസ്റ്റ് എച്ച്ഒ(10), കംപ്യൂട്ടർ എൻജിനീയർ എച്ച്ഒ (1), ക്ലർക്/കാഷ്യർ കരാർ അടിസ്ഥാനത്തിൽ (ഏകദേശം 846), ഡേറ്റ എൻട്രി ഓപ്പറേറ്റർകരാർ അടിസ്ഥാനത്തിൽ (ഏകദേശം 180), പ്യൂൺ/വാച്ച്മാൻ (ഏകദേശം 482), പ്ലമർ/ഇലക്ട്രീഷ്യൻ(28), പാർട്ട് ടൈം സ്വീപ്പർ (ഏകദേശം 300).

റിസർവ് ബാങ്കിന്റെ പൂർണ നിയന്ത്രണത്തിലാക്കും മുമ്പ് മുൻപു 13 ജില്ലാ ബാങ്കുകളിലെ അനധികൃത നിയമനങ്ങൾ ക്രമപ്പെടുത്തി ജീവനക്കാരുടെ സീനിയോറിറ്റി ലിസ്റ്റ് തയാറാക്കാൻ കേരള ബാങ്ക് കരടുപട്ടിക നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു. പട്ടിക അംഗീകരിച്ചു നൽകാൻ അതതു ബാങ്കുകളുടെ ചുമതലയുള്ള സഹകരണ ജോയിന്റ് ഡയറക്ടർമാർ വിസമ്മതിച്ച സാഹചര്യത്തിൽ കേരള ബാങ്ക് ഭരണസമിതി തന്നെ അതു പ്രസിദ്ധീകരിക്കുകയായിരുന്നു.

പിഎസ്‌സി വഴി നിയമനം നടത്തേണ്ട പോസ്റ്റുകളിൽ ഉൾപ്പെടെ ക്രമക്കേടു നടന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണു ജോയിന്റ് ഡയറക്ടർമാർ വിസമ്മതം അറിയിച്ചത്. പട്ടിക എത്രയും വേഗം നൽകാൻ സഹകരണ രജിസ്റ്റ്രാർ നിർദ്ദേശം നൽകിയെങ്കിലും ജോയിന്റ് ഡയറക്ടർമാർ രേഖാമൂലം ഉത്തരവ് ആവശ്യപ്പെട്ടു. തുടർന്ന് കേരള ബാങ്ക് ഭരണസമിതിതന്നെ ആ ചുമതല ഏറ്റെടുത്തു.

വിവിധ ജില്ലാ ബാങ്കുകളിലെ അൻപതിലേറെ മാനേജർമാരുടെ സ്ഥാനക്കയറ്റം സ്റ്റാഫ് പാറ്റേണിനു വിരുദ്ധമാണെന്നു കണ്ടെത്തിയിരുന്നു. ഇതിന് ആനുപാതികമായി താഴെയുള്ള പോസ്റ്റുകളിൽ പ്രമോഷൻ നടന്നു. ക്ലറിക്കൽ തസ്തികകൾ മുതലുള്ള നിയമനങ്ങൾ പിഎസ്‌സിക്കു റിപ്പോർട്ട് ചെയ്യേണ്ടതാണെങ്കിലും പ്യൂൺ തസ്തികയിൽനിന്ന് ഈ പോസ്റ്റുകളിലേക്കു പ്രമോഷൻ നൽകി. പല പോസ്റ്റുകളും റിപ്പോർട്ട് ചെയ്തില്ല.

ജില്ലാ ബാങ്കുകളിലെ നിയമനങ്ങളും പ്രമോഷനുകളും ഉൾപ്പെടുത്തി ജീവനക്കാരുടെ അന്തിമ സീനിയോറിറ്റി ലിസ്റ്റ് തയാറാക്കേണ്ടത് അതതു ഭരണസമിതികളായിരുന്നു. എന്നാൽ, കാൽനൂറ്റാണ്ടിനിടയിൽ ഒരിക്കൽ പോലും ഈ ലിസ്റ്റ് തയാറാക്കാത്ത ബാങ്കുകളുണ്ട്. ഇതേസമയം, കേരള ബാങ്ക് ജീവനക്കാരുടെ സീനിയോറിറ്റി ലിസ്റ്റിന്റെ കരടു പ്രസിദ്ധീകരിച്ചതായി സഹകരണ സെക്രട്ടറി മിനി ആന്റണി പറഞ്ഞു. നിയമപ്രകാരമാണു ലിസ്റ്റ് തയാറാക്കിയതെന്നും അവർ അറിയിച്ചു.

കേരള ബാങ്ക് രൂപീകരണത്തിനു മുൻപുതന്നെ 7000 ജീവനക്കാരുടെ സർവീസ് സംബന്ധിച്ച കടലാസ് ജോലികൾ പൂർത്തിയാക്കിയെന്ന് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ പറഞ്ഞു. ദിവസക്കൂലിക്ക് ജോലിചെയ്തിരുന്ന 825 ജീവനക്കാരെയും 4000 രൂപ ശമ്പളത്തിൽ ജോലിചെയ്തിരുന്ന ഏതാനും പേരെയുമാണു സ്ഥിരപ്പെടുത്താൻ തീരുമാനിച്ചത്. ഐടി വിഭാഗത്തിൽ ജോലിചെയ്യുന്ന 13 വർഷത്തിലേറെ സർവീസുള്ളവരെയും പരിഗണിച്ചു പ്രസിഡന്റ് പറഞ്ഞു.