തിരുവനന്തപുരം: ഇടത് മുന്നണിയിൽ സീറ്റ് വിഭജനത്തിൽ കടുംപിടുത്തം ഉപേക്ഷിച്ച് സിപിഐ. പുതിയ ഘടകകക്ഷികൾ മുന്നണിയിലേക്ക് എത്തിയ സാഹചര്യത്തിൽ സീറ്റുകളുടെ കാര്യത്തിൽ നീക്കുപോക്കാകാമെന്ന് സിപിഐ വ്യക്തമാക്കി. സിപിഎം-സിപിഐ നേതൃത്വങ്ങൾ തമ്മിൽ നടത്തിയ ചർച്ചയിലാണ് നിലപാട് അറിയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തുടങ്ങിയ നേതാക്കൾ എകെജി സെന്ററിലാണ് കൂടിക്കാഴ്ച നടത്തിയത്.

പുതിയ കക്ഷികൾക്ക് സീറ്റ് വിട്ടുനൽകാൻ തയ്യാറാണ്. പകരം അതേ ജില്ലയിൽത്തന്നെ സീറ്റ് വേണമെന്നും കാനം ആവശ്യപ്പെട്ടു. മറ്റു പാർട്ടികളുമായി നടന്ന അനൗദ്യോഗിക ചർച്ചകളുടെ വിവരങ്ങൾ സിപിഎം നേതാക്കൾ സിപിഐ നേതൃത്വത്തെ അറിയിച്ചു. നിയമനവിവാദത്തിന്റെ പുറകേ പോകുന്നത് ഗുണമാകില്ലെന്ന് സിപിഐ വ്യക്തമാക്കി.

മുന്നണിയിലേക്ക് കേരള കോൺഗ്രസ് എം, എൽജെഡി എന്നീ കക്ഷികൾ കൂടി വന്നതിനാൽ വിട്ടുവീഴ്ചവേണമെന്ന് സിപിഎം ആവശ്യപ്പെട്ടു. ഇതോടെ കാഞ്ഞിരപ്പള്ളി സീറ്റിന്റെ കാര്യത്തിൽ ആദ്യം സ്വീകരിച്ച കടുത്ത നിലപാട് സിപിഐ നേതൃത്വം മയപ്പെടുത്തി. കാഞ്ഞിരപ്പള്ളി സീറ്റിന് പകരം പൂഞ്ഞാറോ ചങ്ങനാശ്ശേരിയോ സിപിഐ ആവശ്യപ്പെടും.