തിരുവനന്തപുരം: സംസ്ഥാനം അൺലോക്കിലേക്കെന്ന് പ്രഖ്യാപിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് ഇനി സമ്പൂർണ്ണ ലോക്ക്ഡൗൺ ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. കോവിഡ് വ്യാപന നിരത്തിക്കിലെ കുറവ് കണക്കിലെടുത്ത് ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വരുത്താനാണ് തീരുമാനം. മെയ് എട്ടിന് ആരംഭിച്ച ലോക്ക്ഡൗൺ ഇപ്പോൾ സ്ഥിതിയിൽ ആശ്വാസം ആയതിനെ തുടർന്നാണ് ലഘൂകരിക്കാൻ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ പൂർണ്ണമായും ഇളവല്ല ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

സംസ്ഥാനം മൊത്തെടുത്താൽ രണ്ടാം തരംഗം ഏതാണ് നിയന്ത്രിച്ചിട്ടുണ്ട്. എന്നാൽ നിരവധി പഞ്ചായത്തുകളിൽ ടിപിആർ ഉയർന്നു നിൽക്കുകയാണ്. ഇത്തരം പഞ്ചായത്തുകളെ കണ്ടെത്തി അവയെ കണ്ടെയ്ന്മെന്റ് സോണായി തിരിച്ച് കർശനിയന്ത്രണം ഏർപ്പെടുത്തേണ്ടി വരും. ടിപിആർ അധികം ഉയർന്നതല്ലെങ്കിലും അധിക ടിപിആർ ഉള്ള മറ്റു പഞ്ചായത്തുകളിലും നിയന്ത്രണം വേണം

തദ്ദേശസ്ഥാപനങ്ങളിലെ ഏഴ് ദിവസത്തെ ശരാശരി ടിപിആർ എട്ട് ശതമാനത്തിന് താഴെ വന്നാൽ അതിനെ കുറഞ്ഞ വ്യാപനമായി കണക്കാക്കും. എട്ടിനും 20 ശതമാനത്തിനും ഇടയിലാണ് വ്യാപനമെങ്കിലും ഭാഗീക നിയന്ത്രമുണ്ടാവും. 20 ശതമാനത്തിന് മുകളിലാണ് ടിപിആർ എങ്കിൽ അവിടെ അതിതീവ്രവ്യാപനമേഖലയായി കണക്കാക്കി നിയന്ത്രണം ഏർപ്പെടുത്തും. 30 ശതമാന്തതിന് മുകളിലേക്ക് ടിപിആർ വന്നാൽ കർശനനിയന്ത്രണം ഉണ്ടാവും.

പുതിയ രോഗികളുടെ എണ്ണവും ടെസ്റ്റ് പോസിറ്റിവിറ്റി നിറയ്ക്കും നിരന്തരം കുറഞ്ഞുവരുന്ന കാര്യവും മുഖ്യമന്ത്രി പറഞ്ഞു. ലോക്ക്ഡൗൺ പൂർണമായും പിൻവലിച്ചിട്ടില്ല എന്നും മുഖ്യമന്ത്രി ഓർമപ്പെടുത്തി. അതേസമയം തിരുവനന്തപുരത്തും തൃശൂരും രോഗികളുടെ എണ്ണം കൂടാൻ സാദ്ധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. നിലവിലെ സാഹചര്യം പരിശോധിക്കുമ്പോൾ അടുത്ത ആഴ്ചയിൽ, ഒരു ദിവസത്തെ കേസുകളുടെ എണ്ണത്തിൽ ഏറ്റവും വർദ്ധനവുണ്ടാകാൻ സാദ്ധ്യതയുള്ളത് തിരുവനന്തപുരം ജില്ലയിലാണ്. അഞ്ച് ശതമാനം വർദ്ധനവാണ് പ്രതീക്ഷിക്കുന്നത്. തൃശൂർ ജില്ലയിൽ ഒരു ശതമാനം വർദ്ധനവും പ്രതീക്ഷിക്കുന്നു. മുഖ്യമന്ത്രി പറഞ്ഞു.

ഈമാസം പതിനേഴു മുതൽ പൊതു മേഖല സ്ഥാപനങ്ങൾ,സർക്കാർ സ്ഥാപനങ്ങൾ തുടങ്ങിയവ റൊട്ടേഷൻ അടിസ്ഥാനത്തിൽ 25 ശതമാനം ആളുകളെ അനുവദിച്ച് എല്ലാ ദിവസവും പ്രവർത്തിക്കാം. അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾ രാലിലെ ഏഴുമുതൽ വൈകുന്നേരം ഏഴുവരെ പ്രവർത്തിക്കാം. ശനി ഞായർ ദിവസങ്ങളിൽ സംസ്ഥാനത്ത് പൂർണ ലോക്ക്ഡൗൺ. 17മുതൽ മിതമായ രീതിയിൽ പൊതു ഗതാഗതം. വിവാഹങ്ങൾ, മരണാനന്തര ചടങ്ങുകൾ എന്നിവയിൽ 20പേർ മാത്രം. ആൾക്കൂട്ടങ്ങളും പൊതുപരിപാടികളും അനുവദിക്കില്ല.

പൊതുപരീക്ഷകൾ അനുവദിക്കും. റസ്റ്റോറന്റുകളിൽ ഹോം ലെഡിവറി, ടേക്ക് എവെ തുടരും. വിനോദ സഞ്ചാരം അനുവദിക്കില്ല. ബെവ് കോ ഔട്ട്ലറ്റുകൾ, ബാറുകൾ എന്നിവ രാവിലെ 9മുതൽ വൈകുന്നേരം 7വരെ. ആപ്പിക്ലേഷൻ മുഖാന്തരം സ്ലോട്ടുകൾ ബുക്ക് ചെയ്യുന്ന തരത്തിൽ പ്രവർത്തനം. അക്ഷയ കേന്ദ്രങ്ങൾ തിങ്കൾ മുതൽ വെള്ളിവരെ. സെക്രട്ടറിയേറ്റിൽ അമ്പത് ശതമാനം ജീവനക്കാർ എത്തണം. കാർഷിക-വ്യാവസായ മേഖലയിലെ പ്രവർത്തനങ്ങൾ എല്ലായിടത്തും അനുവദിക്കും. ഈ മേഖലയിലെ തൊഴിലാളികൾക്ക് ഗതാഗതം അനുവദിക്കുംമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഇളവുകൾ ഒറ്റനോട്ടത്തിൽ:

അവശ്യവസ്തുക്കളുടെ കടകൾ രാവിലെ 7 മുതൽ വൈകിട്ട് 7 വരെ തുറക്കാം.

എല്ലാ പൊതുപരീക്ഷകൾക്കും അനുമതി

വിവാഹം, മരണാനന്തര ചടങ്ങിൽ 20 പേർ.

ജൂൺ 17 മുതൽ കേന്ദ്രസംസ്ഥാന സർക്കാർ ഓഫിസുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, കമ്പനികൾ, കോർപറേഷനുകൾ, സ്വയംഭരണ സ്ഥാപനങ്ങൾ തുടങ്ങിയവയിൽ 25 ശതമാനം ജീവനക്കാരുമായി എല്ലാ ദിവസവും പ്രവർത്തിക്കാം.

സെക്രട്ടേറിയറ്റിൽ 50 ശതമാനം വരെ ജീവനക്കാർക്കു പ്രവർത്തിക്കാം.

ജൂൺ 17 മുതൽ പൊതുഗതാഗതം മിതമായ രീതിയിൽ.

ബാങ്കുകളുടെ പ്രവർത്തനം തിങ്കൾ, ബുധൻ വെള്ളി ദിവസങ്ങളിൽ.

ആൾക്കൂട്ടമോ പൊതുപരിപാടിയോ അനുവദിക്കില്ല. എല്ലാ മേഖലയിലും ഇളവ് ഉണ്ടാകില്ല.

റസ്റ്ററന്റുകളിൽ ഇരുന്നു ഭക്ഷണം കഴിക്കാനാകില്ല. ഹോം ഡെലിവറിയും പാഴ്‌സലും അനുവദിക്കും.

വിനോദപരിപാടികളും ഇൻഡോർ പ്രവർത്തനവും അനുവദിക്കില്ല. മാളുകളുടെ പ്രവർത്തനവും അനുവദിക്കില്ല.

ജൂൺ 17 മുതൽ ബെവ്‌കോ ഓട്ട്ലെറ്റുകളും ബാറുകളും തുറക്കും. ബെവ്ക്യൂ ആപ്പിന്റെ അടിസ്ഥാനത്തിലായിരിക്കും ഇവ പ്രവർത്തിക്കുക. പ്രവൃത്തി സമയം രാവിലെ 9 വരെ വൈകിട്ട് 7 വരെ.