കോട്ടയം : എസ്‌പി ഓഫീസിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. പാത്താമുട്ടം സെന്റ് പോൾസ് ആംഗ്ലിക്കൻ പള്ളിയുടെ വിഷയത്തിലായിരുന്നു മാർച്ച്. പള്ളിയിൽ അഭയം തേടിയ കുടുംബങ്ങൾക്ക് നീതി വേണമെന്നാവശ്യപ്പെട്ടായിരുന്നു മാർച്ച്. ഉമ്മൻ ചാണ്ടിയും തിരുവഞ്ചൂർ രാധാകൃഷ്്ണനും ഉൾപ്പടെയുള്ള നേതാക്കൾ പങ്കെടുത്ത മാർച്ചിലാണ് സംഘർഷം നടന്നത്. പരുത്തുംപാറ കവലയിൽ നിന്നാണ് മാർച്ച് തുടങ്ങിയത്. ഉമ്മൻ ചാണ്ടിയുടെയും തിരുവഞ്ചൂർ രാധാകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു മാർച്ച്.

ഡിസംബർ 23നാണ് സ്ത്രീകളും കുട്ടികളും ഉൾപ്പെട്ട കരോൾ സംഘത്തെ ഡിവൈഎഫ്‌ഐ സംഘം ആക്രമിച്ചത്. സംഭവത്തിൽ ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും കോടതി ഇവരെ ജാമ്യത്തിൽ വിട്ടു.കഴിഞ്ഞ 23നാണ് സംഭവങ്ങളുടെ തുടക്കം. കുട്ടികളുൾപ്പെടെ 43 പേരടങ്ങുന്ന കരോൾ സംഘം മുട്ടുചിറ കോളനിക്ക് സമീപത്തെ വീടുകളിൽ കയറിയപ്പോൾ ഒരു സംഘം ഇവർക്കൊപ്പം പാട്ടു പാടി. ഇതു ചോദ്യം ചെയ്തതോടെ സംഘത്തിലെ പെൺകുട്ടികളെ ഉപദ്രവിച്ചു. നഗ്നത പ്രദർശിപ്പിച്ച് അപമാനിക്കുകയും ചെയ്തുവെന്നാണ് പള്ളി ഭാരവാഹികളുടെ ആരോപണം.

പള്ളിയിലെത്തി ഭക്ഷണം കഴിക്കുന്നതിനിടെ 50 തോളം ഡിവൈഎഫ്‌ഐ പ്രവർത്തകർ വടിവാളും കല്ലുമായി എത്തി ആക്രമിച്ചെന്നു പള്ളി ഭാരവാഹികൾ പറയുന്നു. പരിസരത്തെ നാലു വീടുകൾക്കു നേരെയും ആക്രമണമുണ്ടായി. സ്ത്രീകളടക്കമുള്ളവർക്കു പരുക്കേറ്റു. ബൈക്കുകളും ഓട്ടോറിക്ഷയും തകർത്തു. പള്ളിക്കു നേരെയയും കല്ലേറുമുണ്ടായി. കൂട്ടമണിയടിച്ചതോടെയാണ് അൻപതോളം വരുന്ന അക്രമികൾ പിരിഞ്ഞുപോയത്. സംഭവത്തിൽ ആറ് ഡിവൈഎഫ്‌ഐ പ്രവർത്തകർ ഉൾപ്പടെ ഏഴ് പേരെ ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തു. പത്താമുട്ടത്ത് കയറരുതെന്ന ഉപാധിയോടെ കോടതി ജാമ്യം അനുവദിച്ചു.