കണ്ണൂർ: സാങ്കേതിക വിദ്യയുടെ ഉപയോഗവും മനഃശാസ്ത്രത്തിന്റെ അറിവുകളും ഒരുമിച്ചപ്പോൾ കണ്ണൂരിൽ നിന്നും കാണാതായ പെൺകുട്ടിയെ തിരികെ കുടുംബത്തിന് നൽകി പൊലീസ് സേനയുടെ മികവ്. ഫേസ്‌ബുക്കിലും വാട്‌സാപ്പിലും പങ്കുവയ്ച്ച പോസ്റ്റുകളിൽ നിന്നും സന്ദേശങ്ങളിൽ നിന്നും കുട്ടിയുടെ അഭിരുചി എന്തെന്ന് ആദ്യം കണ്ടെത്തി. പിന്നാലെ സൈബർ ട്രാക്കിങ് കൂടി ശക്തമാക്കിയപ്പോഴാണ് കുട്ടി മഹാരാഷ്ട്രയിലെ ഒരു ആദിവാസി ഗ്രാമത്തിൽ ഉണ്ടെന്ന കാര്യം മനസിലായത്.

നാട്ടിലെ ജീവിതം മടുത്ത് സാമൂഹികപ്രവർത്തനത്തിനായാണു പെൺകുട്ടി മഹാരാഷ്ട്രയിലെത്തിയതെന്നും അവിടെ ആദിവാസികളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുകയായിരുന്നു ലക്ഷ്യമെന്നും പൊലീസ് വ്യക്തമാക്കി. എങ്കിലും പിതാവിന്റെ പരാതിയുള്ളതിനാൽ പെൺകുട്ടിയെ നാട്ടിലെത്തിച്ചു വീട്ടുകാർക്കു കൈമാറി. ടൗൺ സിഐ രത്‌നകുമാറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

പെൺകുട്ടിയെ കാണാതായെന്ന പരാതി കിട്ടിയ ഉടൻ സുഹൃത്തുക്കളെയും സഹപാഠികളെയും പൊലീസ് ബന്ധപ്പെട്ടിരുന്നു.കുട്ടിക്കു പ്രണയമോ അതുമായി ബന്ധപ്പെട്ട ഒളിച്ചോട്ട സാധ്യതയോ ഇല്ലെന്നു പൊലീസിന് ആദ്യം തന്നെ മനസ്സിലായി. ഫേസ്‌ബുക്, വാട്‌സാപ് തുടങ്ങിയവ പെൺകുട്ടി ഉപയോഗിച്ചിരുന്നുവെങ്കിലും അപ്രത്യക്ഷയാകുന്നതിനു മുൻപ് എല്ലാം ഡിലീറ്റ് ചെയ്തിരുന്നു.

വിമാനത്താവളങ്ങളിലെയും റെയിൽവേ സ്റ്റേഷനുകളിലെയും ദൃശ്യങ്ങളും യാത്രാരേഖകളും പരിശോധിച്ചിട്ടും ഫലമുണ്ടായില്ല. തിരിച്ചു വരില്ലെന്നു തീരുമാനിച്ചാണു പെൺകുട്ടി പോയത് എന്നു മനസ്സിലാക്കിയ പൊലീസ് ഒടുവിൽ മനഃശാസ്ത്രപരമായ അന്വേഷണത്തിലേക്കു തിരിഞ്ഞു.
വിദഗ്ധരുടെ സഹായത്തോടെ കുട്ടിയുടെ ഫേസ്‌ബുക് ഇടപെടലുകളും ലൈക്കുകളും വീണ്ടെടുത്തു പരിശോധിച്ചു.

സാമൂഹിക പ്രവർത്തനത്തിൽ തൽപരയായിരുന്നുവെന്നു മനസ്സിലാക്കി. വിശദമായ അന്വേഷണത്തിനൊടുവിൽ, മഹാരാഷ്ട്രയിലെ ഉൾപ്രദേശത്തെ ഒരു ആശ്രമത്തിൽ നിന്നു മഹാരാഷ്ട്ര പൊലീസിന്റെ സഹായത്തോടെയാണ് ഒടുവിൽ കുട്ടിയെ കണ്ടെത്തിയത്. സ്ത്രീകളുടെയും ആദിവാസികളുടെയും ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കാനാണത്രെ പെൺകുട്ടി അവിടെ എത്തിയത്.