കൊച്ചി: ലഹരി സംഘത്തിന്റെ അക്രമത്തിൽ ഭയന്ന് വിവാഹസൽക്കാരത്തിൽ പങ്കെടുത്തവർ. കല്യാണ ഹാളിൽ മകളെ ശല്യം ചെയ്തത് ചോദിച്ച പിതാവിനെ കുത്തി വീഴ്‌ത്തിയാണ് സംഘം സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.ആറോളം സ്ഥലത്ത് കുത്തേറ്റ പിതാവ് നെട്ടൂർ ചക്കാലപ്പാടം റഫീക്കിനെ (42) തൃപ്പൂണിത്തുറ ഗവ. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രാത്രി പത്തോടെ നെട്ടൂരിലെ ഹാളിൽ ആയിരുന്നു സംഭവം. കല്യാണ പാർട്ടിക്ക് എത്തിയതായിരുന്നു റഫീക്കും കൂടുംബവും. ഭക്ഷണം കഴിക്കുന്നതിനിടെ ആഞ്ചംഗ സംഘം കുടുംബത്തിനടുത്തേക്ക് എത്തുകയും മകളെ ശല്യം ചെയ്യുകയും ചെയ്തു.ഇത് കണ്ട റഫീക്ക് സംഭവം ചോദ്യം ചെയ്യുകയായിരുന്നു.

പ്രകോപിതാരയ സംഘം റഫീക്കിനെ വളഞ്ഞിട്ടു മർദ്ദിച്ച് അവശനാക്കിയതിനു ശേഷം കത്തിയെടുത്തു കുത്തുകയായിരുന്നു. തല, മുതുക്, നെഞ്ച്, കൈകൾ എന്നിവിടങ്ങളിലായി 6 കുത്തേറ്റു.നെട്ടൂർ സ്വദേശി ജിൻഷാദിന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്ന് റഫീക്ക് പറഞ്ഞു.അൻപതോളം പേർ ആ സമയം ഹാളിൽ ഉണ്ടായിരുന്നെങ്കിലും ലഹരി സംഘത്തിൽ പെട്ട യുവാക്കളോട് അടുക്കാൻ ഭയമായിരുന്നു.

ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഘം ഹൈവേ ഭാഗത്തേക്കു പോയതിനു ശേഷമാണ് റഫീക്കിനെ ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തെ തുടർന്ന് പനങ്ങാട് പൊലീസ് സ്ഥലത്തെത്തി.