തൃശൂർ: ബിജെപി തെരഞ്ഞെടുപ്പ് ആവശ്യത്തിനായി കൊണ്ടുവന്ന മൂന്നരക്കോടിയുടെ കുഴൽപ്പണം കൊടകരയിൽ വച്ച് തട്ടിയെടുത്ത സംഭവം പുറത്തായത് സംഭവത്തിൽ പങ്കാളിയായ പൊലീസുകാരന് പറ്റിയ കയ്യബദ്ധം കൊണ്ടെന്ന് സൂചന. പണം തട്ടിയെടുക്കാനുള്ള പദ്ധതി സന്ദേശം അബദ്ധത്തിൽ പൊലീസ് ഉദ്യോഗസ്ഥരുടെ സാമൂഹിക മാധ്യമ ഗ്രൂപ്പിൽ എത്തിയതോടെയാണ് സംഭവം മറ്റ് പൊലീസുകാർ കൂടി അറിയുന്നത്. അതോടെ ഈ കേസ് മൂടിവയ്ക്കാൻ കഴിയാതെയായി.

കവർച്ചയിൽ പൊലീസുകാർക്കും പങ്കുണ്ടെന്ന സൂചന ലഭിച്ചതോടെ പൊലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിനിടെ കുഴൽപ്പണ ഇടപാടിൽ മുതിർന്ന ആർഎസ്എസ്- ബിജെപി നേതാക്കളും കുടുങ്ങിയേക്കും. കേസുമായി ബന്ധമുള്ള പൊലീസുകാരെ സംരക്ഷിക്കാനുള്ള ശ്രമവും സേനയ്ക്കുള്ളിൽ നടക്കുന്നുണ്ട്. ഇതിനിടെ പണം തിരിച്ചുനൽകി കേസ് ഒത്തുതീർപ്പാക്കാനുള്ള ശ്രമം നടന്നിരുന്നെങ്കിലും സംഭവം വാർത്തയായതോടെ കൈവിട്ടുപോകുകയായിരുന്നു. കവർച്ചയെന്ന കേസ് കുഴൽപ്പണ ഇടപാട് അന്വേഷിക്കുന്നതിലേയ്ക്ക് കടന്നതോടെ ഒത്തുതീർപ്പ് ശ്രമങ്ങളും പാളി.

ഇതിനിടെ അറസ്റ്റിലായ ബാബുവിന്റെ വീട്ടിൽ നടത്തിയ തെരച്ചിലിൽ 23 ലക്ഷം രൂപയും മൂന്നു പവൻ സ്വർണവും കണ്ടെത്തി. മോഷ്ടിച്ച പണത്തിന്റെ ഭാഗമാണ് ഇതെന്നു സംശയിക്കുന്നു. പണം കോടതിയിൽ ഹാജരാക്കും. 25 ലക്ഷം കവർന്നെന്നായിരുന്നു പരാതി. പരാതിക്കാരനായ കോഴിക്കോട്ടെ അബ്കാരിയായ ധർമരാജനെ പൊലീസ് ചോദ്യം ചെയ്തു. ഇയാൾ ആർഎസ്എസ് ബന്ധമുള്ളയാളാണെന്ന് അന്വേഷണഉദ്യോഗസ്ഥയായ ഡിസിപി പൂങ്കുഴലി മാധ്യമങ്ങളോട് പറഞ്ഞു. ഉന്നത രാഷ്ട്രീയ ബന്ധങ്ങളുള്ള ഇയാൾ സംസ്ഥാനത്തെ ഒരു പ്രമുഖ ബിജെപി നേതാവിന്റെ വിശ്വസ്ഥൻ കൂടിയാണ്. ഇയാളിൽനിന്നു ലഭിച്ച വിവരങ്ങൾ പരിശോധിച്ചുവരുന്നതായി പൊലീസ് അറിയിച്ചിട്ടുണ്ട്.

ഇതിനിടെ ധർമരാജന്റെ ബിസിനസ് പങ്കാളി കൂടിയായ സുനിൽ നായിക്ക് എന്നയാളെ പൊലീസ് ചോദ്യം ചെയ്യുകയാണ്. കെ. സുരേന്ദ്രൻ യുവമോർച്ച സംസ്ഥാന പ്രസിഡന്റ് ആയിരുന്നപ്പോൾ ട്രഷററായിരുന്നു സുനിൽ നായിക്ക്. ഇയാളും പണവുമായുള്ള ബന്ധവും പൊലീസ് അന്വേഷിക്കുന്നുണ്ട്.

കാറിൽ പണവുമായി പോകുന്ന വിവരം കവർച്ചാസംഘത്തിന് ചോർത്തി നൽകിയത് ഷംജീറിന്റെ സഹായി റഷീദാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഇയാൾക്കായി തെരച്ചിൽ തുടരുകയാണ്. ഏപ്രിൽ മൂന്നിനാണു കൊടകരയിൽ വച്ചു പണം തട്ടിയെടുത്തത്. ഏഴു പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കുഴൽപ്പണം കവർച്ച പതിവാക്കിയ ക്വട്ടേഷൻ സംഘാംഗങ്ങളാണു പിടിയിലായത്. തെരയുന്ന മൂന്നുപേരെക്കൂടി കിട്ടിയാലേ ഇതു വ്യക്തമാകൂ. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കാനിരിക്കെ കുഴൽപ്പണക്കവർച്ചക്കേസിൽ നടപടികൾ വേഗത്തിലാക്കാൻ നിർദേശമുണ്ടെന്നു പൊലീസ് സൂചിപ്പിക്കുന്നു.