കണ്ണൂർ: സ്വർണ്ണ കടത്തുകാർ തമ്മിലെ പോര് മലബാറിൽ പുതിയ തലത്തിലേക്ക്. കൊടുവള്ളിയും കണ്ണൂരും കേന്ദ്രീകരിച്ച് രണ്ട് സംഘങ്ങൾ വളർന്നതോടെയാണ് ഇത്. കണ്ണൂർ സംഘത്തിന് കൂടുതൽ രാഷ്ട്രീയ പിന്തുണയുള്ളതുകൊടുവള്ളിയുടെ കരുത്ത് ചോർക്കുന്നു. ഈ സാഹചര്യത്തിൽ ഈ രണ്ട് ഗ്രൂപ്പുകളും തമ്മിലെ ഗ്യാങ്ങ് വാർ പുതിയ തലത്തിലെത്താനാണ് സാധ്യത.

കോഴിക്കോട് വിമാനത്താവളത്തിൽ കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെ അർജുൻ ആയങ്കിയെ കുടുക്കാൻ കൊടുവള്ളി സ്വർണക്കടത്തു സംഘം ഒരുക്കിയിരുന്നതു വലിയ സംവിധാനമായിരുന്നു. ആയങ്കിയെ വകവരുത്തുക പോലും അവർ ലക്ഷ്യമിട്ടിരുന്നു. സ്വർണ്ണ കടത്തിന്റെ ലീഡർഷിപ്പ് കണ്ണൂരിലേക്ക് കൊണ്ടു പോകാനുള്ള ശ്രമങ്ങളെ തകർക്കാനായിരുന്നു ഇത്. കൊടി സുനിയും ആകാശ് തില്ലങ്കേരിയും അർജുൻ ആയങ്കിയുമായിരുന്നു കൊടുവള്ളിക്കാരുടെ പ്രധാന ശത്രുക്കൾ.

അർജുനെ കുടുക്കാൻ 'ഡമ്മി' കാരിയറും ടിപ്പർ ലോറിയുമടക്കമുള്ള വൻ സന്നാഹങ്ങൾ തയ്യാറാക്കിയിരുന്നു. 2.33 കിലോഗ്രാം സ്വർണവുമായി പിടിയിലായ മുഹമ്മദ് ഷഫീഖ് യാത്ര ചെയ്ത അതേ വിമാനത്തിലാണു 'വ്യാജ' കാരിയറും ഉണ്ടായിരുന്നത്. ഇയാളുടെ കയ്യിൽ സ്വർണമുണ്ടെന്നു കരുതി അർജുൻ തട്ടിക്കൊണ്ടുപോകുമെന്നും അപ്പോൾ ചെർപ്പുളശ്ശേരി സംഘത്തിന്റെ സഹായത്തോടെ വാഹനം തടഞ്ഞു പിടികൂടാമെന്നുമായിരുന്നു കൊടുവള്ളി സംഘത്തിന്റെ കണക്കുകൂട്ടൽ. ഒപ്പം ആയങ്കിയെ വകവരുത്തലും.

ഷഫീഖ് പിടിയിലായതറിഞ്ഞ് അർജുൻ മടങ്ങിയതോടെ പദ്ധതി പാളി. ഷഫീഖാണു തങ്ങളുടെ സ്വർണം കൊണ്ടുവരുന്നതെന്ന് അർജുന് അറിയാമെന്നു കൊടുവള്ളി സംഘം കരുതിയതുമില്ല. അതുകൊണ്ടാണ് അർജുന് പിറകെ സംഘം ചെയ്‌സ് ചെയ്തത്. ഷഫീഖുമായി കടന്നുകളഞ്ഞെന്ന സംശയത്തിൽ അർജുനെ പിന്തുടർന്ന ചെർപ്പുളശ്ശേരി സംഘം രാമനാട്ടുകരയിൽ അപകടത്തിൽപ്പെട്ടാണ് 5 പേർ മരിച്ചത്. തങ്ങൾ കടത്തിയ സ്വർണം 20 തവണ തട്ടിയെടുത്തതാണ് അർജുനു ഇല്ലായ്മ ചെയ്യാൻ കൊടുവള്ളി സംഘത്തെ പ്രേരിപ്പിച്ചത്. ഇതിനൊപ്പം കണ്ണൂർ ലോബിക്ക് താക്കീത് നൽകലും.

കസ്റ്റംസിന്റെ പിടിയിലായ ശേഷവും മുഹമ്മദ് ഷഫീഖിന് അർജുൻ ആയങ്കി എല്ലാ സഹായവും ഉറപ്പു നൽകി. പിടിയിലായതും കേസെടുത്തതും ഷഫീഖ് വാട്‌സാപ്പിൽ അർജുനെ അറിയിച്ചപ്പോഴാണ് പേടിക്കേണ്ടെന്നും അഭിഭാഷകനെ ഏർപ്പാടാക്കാമെന്നും അർജുൻ ആശ്വസിപ്പിച്ചത്. ഇതുകൊടുവള്ളി ലോബിയെ ഇപ്പോഴും ഞെട്ടിക്കുന്നുണ്ട്. വിമാനത്താവളത്തിന് അകത്ത് അർജുൻ സംഘത്തിന് ആളുള്ളതു കൊണ്ടാണ് ഷഫീഖിനെ പിടിച്ചത് ആയങ്കി അറിഞ്ഞതെന്നതാണ് ഇവുരെട കണക്കു കൂട്ടൽ. ചുവന്ന സ്വിഫ്റ്റ് കാറിൽ ആയങ്കി സഞ്ചരിക്കുന്നതു കൊണ്ടാണ് അയാളെ ഇവർക്ക് കരിപ്പൂരിൽ വച്ചും വേഗത്തിൽ തിരിച്ചറിയാൻ കഴിഞ്ഞത്.

അതിനിടെ, അർജുൻ ആയങ്കി ഉപയോഗിച്ചതെന്നു കരുതുന്ന കെഎൽ13 എആർ 7789 ചുവന്ന സ്വിഫ്റ്റ് കാർ പരിയാരം ആയുർവേദ കോളജിനു സമീപം കുന്നിന്മുകളിലെ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കാറിന്റെ ഉടമയും സിപിഎം കൊയ്യോട് മൊയാരം ബ്രാഞ്ച് അംഗവുമായ സി. സജേഷിനെ പാർട്ടിയിൽനിന്നു സസ്‌പെൻഡ് ചെയ്തു. ചെമ്പിലോട് മേഖലാ സെക്രട്ടറിയായിരുന്ന സജേഷിനെ കഴിഞ്ഞദിവസം ഡിവൈഎഫ്‌ഐയും പുറത്താക്കിയിരുന്നു.