കൊല്ലം: വീണ്ടും കൊച്ചി മോഡൽ. കളിക്കുന്നതിനിടെ അസഭ്യം പറഞ്ഞതിനെ ചോദ്യം ചെയ്ത കുട്ടിക്ക് ക്രൂരമർദനം. കളമശ്ശേരിയിൽ ഒരു കുട്ടിയെ സംഘം ചേർന്ന് കുട്ടികൾ ആക്രമിച്ച വീഡിയോ ഈയിടെ വൈറലായിരുന്നു. ഇത് വിവാദങ്ങളായി. കേസിൽ പ്രതിയായ ഒരാൾ ആത്മഹത്യയും ചെയ്തു. കളമശ്ശേരിയിലെ പീഡനത്തിന് സമാനമാണ് പുതിയ സംഭവവും.

കളിക്കുന്നതിനിടെയിലെ ചീത്ത വിളിയാണ് പ്രകോപനമായത്. തന്റെ അമ്മയെ ചേർത്തുകൊണ്ട് തെറി പറഞ്ഞത് കുട്ടി ചോദ്യം ചെയ്തതോടെ സുഹൃത്തുക്കൾ മർദിക്കുകയായിരുന്നുവെന്നാണ് ആരോപണം. കൊല്ലം പേരൂർ കൽകുളത്താണ് സംഭവം. പത്താം ക്ലാസ് വിദ്യാർത്ഥിയെ ആണ് മർദിച്ചത്. സുഹൃത്തിനെ അക്രമിക്കുന്നതിനെ ചോദ്യം ചെയ്ത 8 ാം ക്ലാസുകാരനേയും മർദിച്ചു.

24 ാം തിയ്യതിയായിരുന്നു സംഭവം. ഇന്നലെയാണ് എട്ടാം ക്ലാസുകാരന്റെ രക്ഷിതാക്കൾ സംഭവം അറിയുന്നത്. നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് നീക്കം. അതേസമയം മർദന വിവരം പുറത്ത് പറഞ്ഞാൽ ഇതിലും വലിയത് കിട്ടുമെന്ന് അക്രമികൾ ഭീഷണി ഉയർത്തിയെന്നാണ് റിപ്പോർട്ട്. മർദനമേറ്റ കുട്ടികൾക്ക് പ്രായപൂർത്തിയായിട്ടില്ല. ഇരുവരും വലിയ മാനസിക സമ്മർദത്തിലാണ്. അതുകൊണ്ട് തന്നെ കരുതലോടെയാണ് ഇടപെടലുകൾ.

ഈ വിഡീയോ ചിലർ ഫേസ്‌ബുക്കിൽ ഇട്ടിരുന്നു. എന്നാൽ അത് നീക്കി. സമാനസംഭവമായിരുന്നു കളമശേരിയും നടന്നത്. ലഹരി ഉപയോഗം വീട്ടിൽ അറിയിച്ചെന്നാരോപിച്ച് 17 കാരനെ മർദിക്കുകയായിരുന്നു. സംഭവത്തിൽ പ്രതികളിലൊരാൾ ആത്മഹത്യ ചെയ്തു. കേസിൽ ജാമ്യത്തിൽ വിട്ട പ്രായപൂർത്തിയാവാത്തകുട്ടിയായിരുന്നു ജീവനൊടുക്കിയത്.

ക്രൂര മർദനമാണ് പതിനേഴുകാരന് സുഹൃത്തുക്കളിൽ നിന്ന് ഏറ്റുവാങ്ങേണ്ടി വന്നത്. മെറ്റലിൽ മുട്ടുകുത്തി നിർത്തിയായിരുന്നു മർദനം. നഗ്നനാക്കി നിർത്തിയ ശേഷം വടിയും മറ്റും ഉപയോഗിച്ച് തലയിലടക്കം അടിച്ചാണ് പ്രതികൾ ദേഷ്യം തീർത്തത്. കുഴഞ്ഞു വീണ കുട്ടിയെ വലിച്ചെടുത്തു നിർത്തി നൃത്തം ചെയ്‌പ്പിച്ചും ക്രൂരത തുടർന്നു. അവശനായ കുട്ടി ചികിൽസ തേടിയതിനെ തുടർന്നാണ് വിവരം പുറത്തറിഞ്ഞത്.