ചെന്നൈ: ബിജെപിയെ സംബന്ധിച്ചടത്തോളം ഏറ്റവും ബാലികേറാമലയായ സംസ്ഥാനങ്ങളിൽ ഒന്നാണ് തമിഴ്‌നാട്. ശക്തമായ ബിജെപി വിരുദ്ധ വികാരം നിലനിൽക്കുന്ന ഇടം. അതുകൊണ്ട് തന്നെ അടുത്തകാലത്തെങ്ങും ബിജെപിക്ക് അവിടെ അധികാരം പിടിക്കാൻ സാധിക്കില്ലെന്ന് ഉറപ്പാണ്. ഇതിനിടെയാണ് വളഞ്ഞ വഴിക്ക് കേന്ദ്രസർക്കാർ ശ്രമിക്കുന്നു എന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്. തമിഴ്‌നാടിനെ രണ്ടുസംസ്ഥാനമായി വിഭജിക്കാൻ കേന്ദ്രസർക്കാർ നീക്കം നടത്തുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

എ.ഐ.എ.ഡി.എം.കെ. ശക്തികേന്ദ്രമായ കൊങ്കുനാട് മേഖലയെ കേന്ദ്രഭരണപ്രദേശമാക്കാനാണ് നീക്കം നടത്തുന്നതെന്ന റിപ്പോർട്ടാണ് പുറത്തുവന്നത്. ഒതു തമിഴ്പത്രമാണ് ഇത്തരമൊരു വാർത്ത പുറത്തുവിട്ടത്. ഇതോടെ വിഷയം സോഷ്യൽ മീഡിയയിലും സജീവ ചർച്ചയായി മാറി. ട്വിറ്ററിൽ അടക്കം സജീവമായിരിക്കയാണ് ഈ വിഷയം.

ഡി.എം.കെ. സർക്കാരിന് വെല്ലുവിളി ഉയർത്തുക എന്നതാണ് ഇതിനു പിന്നിലെന്നാണ് പറയപ്പെടുന്നത്. എന്നാൽ ഈ നീക്കം ഭരണഘടനാപരമായി എളുപ്പമായിരിക്കില്ലെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. അധികാരമേറ്റശേഷം കേന്ദ്ര സർക്കാരിനെ 'ഒൻട്രിയ അരശ്' (യൂണിയൻ സർക്കാർ) എന്ന് വിളിക്കാൻ തുടങ്ങിയതുൾപ്പെടെ പല വിഷയങ്ങളിലും ഡി.എം.കെ. സർക്കാരുമായി ബിജെപി.ക്കു ഭിന്നതയുണ്ട്.

എ.ഐ.എ.ഡി.എം.കെ. കോട്ടയായി അറിയപ്പെടുന്ന മേഖലയാണ് കൊങ്കുനാട്. ഇവിടെ ബിജെപി.ക്കും നേരിയ സ്വാധീനമുണ്ടാക്കാനായിട്ടുണ്ട്. തമിഴ്‌നാട്ടിൽ എ.ഐ.എ.ഡി.എം.കെ.യും ബിജെപി.യും സഖ്യത്തിലാണ്. കഴിഞ്ഞദിവസം കേന്ദ്രമന്ത്രിയായ എൽ. മുരുഗനും പാർട്ടി നേതാവ് വാനതി ശ്രീനിവാസനും ബിജെപി. തമിഴ്‌നാട് അധ്യക്ഷനും കർണാടക മുൻ ഐ.പി.എസ്. ഓഫീസറുമായ കെ. അണ്ണാമലൈയും കൊങ്കുനാട്ടുകാരാണ്. മുരുഗനെ കൊങ്കുനാട് മേഖലയിലെ മന്ത്രി എന്നാണ് ബിജെപി. വിശേഷിപ്പിച്ചത്. ഇതെല്ലാം കൂട്ടിച്ചേർത്താണ് തമിഴകത്തെ വിഭജിക്കാൻ കേന്ദ്രം നീക്കം നടത്തുന്നു എന്ന വാർത്തകൾ പുറത്തുവന്നത്.

കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ്, നാമക്കൽ, സേലം, ധർമപുരി, നീലഗിരി, കരൂർ, കൃഷ്ണഗിരി എന്നീ ജില്ലകൾ ഉൾപ്പെടുന്ന കൊങ്കുനാടിന് കീഴിൽ നിലവിൽ പത്തു ലോക്സഭ, 61 നിയമസഭ മണ്ഡലങ്ങളുണ്ട്. സമീപ മേഖലയിലെ കുറച്ചു മണ്ഡലങ്ങൾകൂടി ചേർത്ത് 90 നിയമസഭാ മണ്ഡലങ്ങളോടെ കേന്ദ്രഭരണ പ്രദേശമാക്കുകയാണ് ബിജെപി.യുടെ ലക്ഷ്യമെന്നാണ് റിപ്പോർട്ട്. 2024 ലോക്സഭ തിരഞ്ഞെടുപ്പിനുമുമ്പ് കൊങ്കുനാട് പ്രത്യേക സംസ്ഥാനമാക്കി മാറ്റാനാണ് സാധ്യതയെന്നും വാർത്തയിലുണ്ട്.

തമിഴ്‌നാട് വിഭജിക്കുന്ന വാർത്ത പുറത്തുവന്നതോടെ പ്രതിഷേധവും തലപൊക്കി. നീക്കത്തിനെതിരേ സാമൂഹിക മാധ്യമങ്ങളിൽ അഭിപ്രായപ്രകടനങ്ങൾ വന്നു. നീക്കത്തെ അനുകൂലിക്കുന്നവരും രംഗത്തുണ്ട്. തമിഴ്‌നാട്ടിൽ നിലവിൽ 234 നിയമസഭാ മണ്ഡലങ്ങളാണുള്ളത്.