കൊട്ടാരക്കര: ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ കാണപ്പെട്ട സംഭവത്തിന്റെ നടുക്കത്തിലാണ് കൊട്ടാരക്കരയിലെ നീലേശ്വരം ഗ്രാമം. ഇന്നലെ വരെ സന്തോഷത്തോടെ കാണപ്പെട്ട കുടുംബം ഇന്ന് കൊല്ലപ്പെട്ടു എന്ന വിശ്വസിക്കാൻ പോലും നാട്ടുകാർക്ക് സ്ാധിക്കുന്നില്ല. ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി ഗൃഹനാഥൻ ജീവനൊടുക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. പൂജപ്പുര വീട്ടിൽ രാജേന്ദ്രൻ (55) ആണ് ഭാര്യ അനിത (40) മക്കളായ ആദിത്യരാജ് (24) അമൃതരാജ് (20) എന്നിവരെ കൊലപ്പെടുത്തിയ ശേഷം വീട്ടിനുള്ളിൽ തൂങ്ങിമരിച്ചത്.

ഓട്ടോ ഡ്രൈവറാണ് രാജേന്ദ്രൻ. കുടുബത്തെ നല്ലതു പോലെ നോക്കിയിരുന്ന വ്യക്തിത്വം. അങ്ങനെ ഒരാൾ ഇത്തരമൊര കൃത്യം നടത്തിയെന്ന് വിശ്വസിക്കാൻ ആർക്കും സാധിക്കുന്നില്ല. മകൻ ആദിത്യരാജ് ഒരു കടയിലെ ജീവനക്കാരനാണ്. തിങ്കളാഴ്ച രാവിലെ ആദിത്യരാജ് കടയിൽ എത്താത്തതിനെ തുടർന്ന് സുഹൃത്തുക്കളാണ് വീട്ടിൽ ആദ്യം അന്വേഷിച്ച്എത്തിയത്. തുടർന്ന് വീടിനകത്ത് കയറിയപ്പോൾ രാജേന്ദ്രനെ തൂങ്ങിമരിച്ച നിലയിലും മറ്റ് മൂന്നുപേരെ വെട്ടേറ്റ് മരിച്ചനിലയിലും കണ്ടെത്തുകയായിരുന്നു.

വീട്ടിലെ ഹാളിലാണ് ആദിത്യരാജിന്റെ മൃതദേഹം കിടന്നിരുന്നത്. അനിതയുടെയും അമൃതരാജിന്റെയും മൃതദേഹങ്ങൾ കിടപ്പുമുറിയിലായിരുന്നു. വെട്ടുകത്തി കൊണ്ട് മൂവരെയും വെട്ടിക്കൊന്ന ശേഷം രാജേന്ദ്രൻ ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൂന്നുപേരെയും കൊലപ്പെടുത്തിയ ശേഷം രക്തംപുരണ്ട വെട്ടുകത്തി കഴുകി വൃത്തിയാക്കി വീട്ടിനുള്ളിൽ തന്നെ സൂക്ഷിച്ചിരുന്നു. ഇത് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

രാജേന്ദ്രന്റെ വീടിന് സമീപം മറ്റുവീടുകളുണ്ടെങ്കിലും രാത്രിയിൽ ശബ്ദമൊന്നും കേട്ടിരുന്നില്ലെന്നാണ് സമീപവാസികൾ പറയുന്നത്. രാജേന്ദ്രനും കുടുംബത്തിനും സാമ്പത്തികപ്രശ്നങ്ങളില്ലെന്നും നാട്ടുകാർ പറഞ്ഞു. വിവരമറിഞ്ഞ് കൊല്ലം റൂറൽ എസ്‌പി. അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റും.