കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ ഇന്നലെ രാത്രിയിലുണ്ടായത് രണ്ട് മാസത്തിനിടയിലെ നഗരത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ തീപിടുത്തം. ഫ്രാൻസിസ് റോഡിലെ മൂന്ന് നിലകളുള്ള കെട്ടിടത്തിലെ മൂന്നാം നിലയിൽ നിന്നാണ് തീപിടുത്തം ആരംഭിച്ചത്. രാത്രി 10 മണിയോടെയാണ് തീ പടർന്ന് തുടങ്ങിയത്. ഒളവണ്ണ സ്വദേശി ജൈസലിന്റെ ഉടമസ്ഥതയിലുള്ള ഡിസ്‌കോ ഏജൻസിയിൽ നിന്നാണ് തീ പടർന്നു തുടങ്ങിയത്. കെട്ടിടത്തിന്റെ മൂന്നാം നലിയിലുള്ള ഈ സ്ഥാപനത്തിൽ നിന്നും തുടങ്ങിയ തീ പൊടുന്നനെ താഴെ നിലകളിലേക്കും പടരുകയായിരുന്നു.

തീപിടുത്തം ശ്രദ്ധയിൽപെട്ടതോടെ സമീപത്തെ താമസക്കാരും യാത്രക്കാരുമാണ് ഫയർഫോഴ്സിനെ വിവരമറിയിച്ചത്. കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് പുക ഉയരുന്നതാണ് ആദ്യം കണ്ടതെന്ന് നാട്ടുകാർ പറയുന്നു. കെട്ടിടത്തിൽ നിന്നും പുക ഉയരുന്നത് കണ്ട് യാത്രക്കാർ സമീപത്തെ വാഹനങ്ങൾ മാറ്റിയിട്ടു. മീഞ്ചന്ത, കോഴിക്കോട് ബീച്ച്, വെള്ളിമാട് കുന്ന് എന്നിവിടങ്ങളിൽ നിന്നും 11 ഫയർയൂണിറ്റുകളെത്തിയാണ് തീ അണച്ചത്. ഏറെ പരിശ്രമങ്ങൾക്കൊടുവിൽ പുലർച്ചെ 1 മണിയോടെയാണ് തീ അണക്കാനായത്.

ഫയർഫോഴ്സിനൊപ്പം നാട്ടുകാരും രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളായി. കെട്ടിടത്തിന്റെ ജനൽ ചില്ലുകൾ തകർന്ന് വീണ് രക്ഷാപ്രവർത്തകർക്ക് പരിക്കേറ്റതൊഴിച്ചാൽ മറ്റ് പരിക്കുകളൊന്നും തീപിടുത്തത്തിന്റെ ഭാഗമായി ഉണ്ടായിട്ടില്ല. രാത്രിയായതിനാലും തീപിടുത്തമുണ്ടായ കെട്ടിടം ഗോഡൗണായതിനാലും അപകടം നടക്കുമ്പോൾ കെട്ടിടത്തിനകത്ത് ആളുകളുണ്ടായിരുന്നില്ല. തൊട്ടടുത്ത പെട്രോൾ പമ്പിലേക്ക് തീ പടരുമോ എന്നതായിരുന്നു ഏറ്റവും വലിയ ആശങ്ക. അതുകൊണ്ട് തന്നെ ഇത് തടയാനുള്ള പരിശ്രമങ്ങളാണ് അഗനിരക്ഷസേന നടത്തിയത്.

പെട്രോൾ പമ്പിലേക്ക് തീ പടരാതിരുന്നതിനാൽ തന്നെ വലിയ ദുരന്തമാണ് ഒഴിവായത്. സമീപത്തെ വീടുകളിലുള്ളവരെ പെട്ടെന്ന് തന്നെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിരുന്നു. ഇതിനുപുറമെ നഗരത്തിൽ നിന്നും ഫ്രാൻസിസ് റോഡിലേക്ക് പ്രവേശിക്കുന്ന പുഷ്പ ജംങ്ഷനിൽനിന്നും റെയിൽവേസ്റ്റേഷനിലേക്കുള്ള റോഡ് പൊലീസ് അടക്കുകയും ചെയ്തു. കെട്ടിടത്തിലേക്കുള്ള ഇടുങ്ങിയ വഴിയിലൂടെ അഗ്‌നിരക്ഷ സേനയുടെ വാഹനങ്ങൾക്ക് കടന്നുപോകാനാകാത്തതും തീ അണക്കുന്നതിന് തടസ്സമായി. റോഡിൽ വാഹനങ്ങൾ നിർത്തി ഇടവഴിയിലൂടെ വെള്ളമെത്തിച്ചാണ് തീ അണച്ചത്.

സീറ്റ് ബെൽറ്റ്, ഹെൽമറ്റ്, റെയിൻകോട്ട് എന്നിവയുടെ ഗോഡൗണിലാണ് തീപിടുത്തമുണ്ടായത്. മൂന്ന് നില കെട്ടിടത്തിന്റെ ഏറ്റവും മുകളിലത്തെ നിലയിലായിരുന്നു ഇത്. ഇവിടെ നിന്നും താഴേക്കാണ് തീ പടർന്നത്. രണ്ടാം നിലയിലെത്തിയപ്പോഴേക്കും തീ അണക്കാനായിട്ടുണ്ട്. രാത്രി ഏറെ വൈകിയും നിരവധി പേരാണ് സംഭവസ്ഥലത്ത് കാഴ്ചക്കാരായി എത്തിയിരുന്നത്. ഇവരെ നിയന്ത്രിക്കാനും പൊലീസ് ഏറെ പണിപെട്ടു. നാട്ടുകാരിൽ ചിലർ രക്ഷാപ്രവർത്തനത്തിലും പങ്കാളികളായി

.കോഴിക്കോട് ജില്ല കളക്ടർ എസ്. സാംബശിവറാവു, എം.കെ. രാഘവൻ എംപി. കെപിസിസി. ജനറൽ സെക്രട്ടറിമാരായ പി.എം. നിയാസ്, എൻ. സുബ്രഹ്മണ്യൻ തുടങ്ങിയവർ സംഭവസ്ഥലത്തെത്തിയിരുന്നു. നഷ്ടങ്ങളുടെ വിശദമായ കണക്കെടുപ്പ് പൂർത്തിയായിട്ടില്ല. തീ പിടുത്തത്തിന്റെ കാരണവും ഇപ്പോഴും അവ്യക്തമാണ്.