കോഴിക്കോട്: 'മതേതര കേരളത്തിന്റെ ഇലക്ട്രിസിറ്റി ബില്ലിങ് മെത്തേഡ്. ക്രിസ്ത്യൻ പള്ളി 2.85/, മസ്ജിദ്- 2.85/, ക്ഷേത്രത്തിനു യൂണിറ്റ് 8 രൂപ. ഈ വിവേചനത്തിന് കാരണമെന്തെന്ന് ആരെങ്കിലും ഒന്നു പറഞ്ഞു തരുമോ'..... കഴിഞ്ഞ കുറച്ചുദിവസമായ വാടാസാപ്പിൽ കാട്ടുതീപോലെ പ്രചരിക്കുന്ന ഒരു സന്ദേശമാണിത്.

കേരളത്തിൽ ക്രിസ്ത്യൻ പള്ളികളേക്കാളും മോസ്‌ക്കുകള്ളെക്കാളും കൂടുതൽ തുക അമ്പലങ്ങളിൽ നിന്നും കറന്റ് ബില്ലായി ഈടാക്കുന്നുവെന്നായിരുന്നു പ്രചാരണം. എന്നാൽ ഇതിനെതിരെ ഇപ്പോൾ കെഎസ്ഇബി രാംഗത്തത് എത്തിയിരിക്കയാണ്. അമ്പലത്തിനും പള്ളിക്കും മസ്ജിദിനും ഒരേ നിരക്കിൽ തന്നെയാണ് വൈദ്യുതി ബിൽ ഈടാക്കുന്നതെന്ന് കണക്കുകൾ നിരത്തികൊണ്ട് കെ.എസ്.ഇ.ബി വ്യക്തമാക്കുന്നു. കെഎസ്ഇബിയുടെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലുടെയാണ് അവർ വിശദീകരണം നൽകിയത്.

'വൈദ്യുതി താരിഫ് നിശ്ചയിക്കുന്ന സംസ്ഥാന ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷൻ എന്ന ക്വാസി ജുഡീഷ്യൽ ബോഡി അംഗീകരിച്ചു നൽകിയിരിക്കുന്ന താരിഫ് പ്രകാരം അമ്പലത്തിനും പള്ളിക്കും മസ്ജിദിനും ഒരേ നിരക്കാണ് തീരുമാനിച്ചിരിക്കുന്നത്. അതനുസരിച്ചാണ് കെ എസ് ഇ ബി വൈദ്യുതി ബിൽ തയ്യാറാക്കുന്നത്.

500 യൂണിറ്റിന് താഴെ ഉപയോഗിച്ചാൽ, ഉപയോഗിക്കുന്ന മുഴുവൻ യൂണിറ്റിനും 5.70 രൂപയും, 500 യൂണിറ്റിനു മുകളിൽ ഉപയോഗിച്ചാൽ ഉപയോഗിക്കുന്ന മുഴുവൻ യൂണിറ്റിനും 6.50 രൂപയുമാണ് ഈ താരിഫിലെ നിരക്ക്. ഇതിനു പുറമേ, ഫിക്‌സഡ് ചാർജ് ആയി ഒരു കിലോവാട്ടിന് പ്രതിമാസം 65 രൂപയും ഈടാക്കുന്നതാണ്.' കെ.എസ്.ഇ.ബിയുടെ പോസ്റ്റിൽ പറയുന്നു.

ഇത്തരത്തിലുള്ള വ്യാജപ്രചരണങ്ങളിൽ വഞ്ചിതരാകരുതെന്നാണ് കെ.എസ്.ഇ.ബി ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. 'ഇത്തരം വ്യാജപ്രചാരണങ്ങളിലൂടെ, ജനങ്ങളോട് പ്രതിബദ്ധത പുലർത്തുന്ന കെ.എസ്.ഇ.ബി എന്ന പൊതു മേഖലാ സ്ഥാപനത്തെ നശിപ്പിക്കാൻ കഴിയില്ല. വ്യാജപ്രചാരണങ്ങളിൽ വഞ്ചിതരാകാതിരിക്കുക' എന്നും കെഎസ്ഇബി ജനങ്ങളോട് ആവശ്യപ്പെടുന്നു.