തിരുവനന്തപുരം: കെഎസ്ആർടിസിയിലെ ഫണ്ട് ക്രമക്കേടിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്. ഫണ്ട് മാനേജ്മെന്റിലുണ്ടായ ഗുരുതരമായ ക്രമക്കേട് സംബന്ധിച്ചാണ് വിജിലൻസ് അന്വേഷണം നടത്താൻ സർക്കാർ അനുമതി നൽകിയത്. 2010 മുതൽ 2013 വരെയുള്ള കാലത്ത് ഫണ്ട് മാനേജ്മെന്റിലുണ്ടായ ഗുരുതരമായ ക്രമക്കേട് സംബന്ധിച്ച വിഷയത്തിലാണ് അന്വേഷണം. ഇക്കാലയളവിൽ മാത്രം കെഎസ്ആർടിസിയിൽ 100.75 കോടി രൂപയുടെ ക്രമക്കേട് നടന്നിട്ടുണ്ടെന്നായിരുന്നെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഈ ആരോപണത്തിൽ വിജിലൻസ് അന്വേഷണം നടത്താനുള്ള ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ ശുപാർശ മുഖ്യമന്ത്രി അംഗീകരിച്ചു.

കെഎസ്ആർടിസിയുടെ ഓഡിറ്റ് റിപ്പോർട്ടിലായിരുന്നു ക്രമക്കേട് കണ്ടെത്തിയത്. അക്കൗണ്ട് ഓഫീസർ ഉൾപ്പടെയുള്ള ഉദ്യോഗസ്ഥരിൽ നിന്ന് വീഴ്ചയുള്ളതായാണ് ഓഡിറ്റ് റിപ്പോർട്ട്. ഇത് സംബന്ധിച്ച രേഖകൾ പരിശോധിച്ച ഗതാഗതമന്ത്രി ആന്റണി രാജു, വിജിലൻസ് അന്വേഷണം മുഖ്യമന്ത്രിക്കു ശുപാർശ ചെയ്യുകയായിരുന്നു. ഈ ശുപാർശയാണ് അംഗീകരിച്ചത്.

യുഡിഎഫ് ഭരണ കാലത്ത്, 2013 വരെയുള്ള കണക്കുകളിലാണ് ക്രമക്കേട് ഉണ്ടായിരിക്കുന്നത്. കെഎസ്ആർടിസി തങ്ങളുടെ ബാങ്ക്, ട്രഷറി ഇടപാടുകളുടെ രേഖകളൊന്നും സൂക്ഷിച്ചിട്ടില്ലെന്നതാണ് ആരോപണം. രേഖകൾ സൂക്ഷിക്കാതെ ഫണ്ട് മാനേജ്മെന്റിൽ ഉദ്യോഗസ്ഥർ ആശയക്കുഴപ്പം സൃഷ്ടിച്ചുവെന്ന് കെഎസ്ആർടിസി, ധനകാര്യ വകുപ്പിലെ അഡീഷണൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ ബോധ്യപ്പെട്ടിരുന്നു.

ക്രമക്കേടിന്റെ കാരണക്കാരായ ഉദ്യോഗസ്ഥരെയും ഈ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഉദ്യോഗസ്ഥരിൽ ഒരാൾ ഇപ്പോഴും സർവ്വീസിൽ ഉണ്ട്. ഒരാൾ പിരിഞ്ഞ് പോവുകയും, മറ്റ് രണ്ട് പേർ മറ്റ് വകുപ്പുകളിൽ നിന്ന് ഡപ്യൂട്ടേഷനിൽ എത്തിയവരുമാണ്. സാമ്പത്തികമായി കടുത്ത പ്രതിസന്ധി നേരിടുന്ന കെഎസ്ആർടിസിയിൽ സാമ്പത്തിക അച്ചടക്കം കൊണ്ടു വരേണ്ട ഉദ്യേഗസ്ഥർക്കുണ്ടായ വീഴ്ച ഗുരുതരമുള്ളതാണെന്ന് അന്വഷണ റിപ്പോർട്ടിൽ പറയുന്നു. ധനകാര്യ ദുരുപയോഗവും ക്രമക്കേടും സംബന്ധിച്ച് അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് അന്വേഷണം നടത്താൻ ഗതാഗതമന്ത്രി ശുപാർശ ചെയ്തത്.