തൊടുപുഴ: കുമളിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. പതിനാലുകാരി പീഡനത്തിനിരയായി എന്ന് വ്യക്തമായിട്ടും കേസ് മുക്കിയ കുമളി പൊലീസിന്റെ ഇടപെടലിന് പിന്നിൽ അട്ടിമറി സാധ്യതയാണുള്ളത്. കേസ് അട്ടിമറിക്കാൻ ലക്ഷങ്ങൾ ഒഴുക്കിയതായാണ് തേർഡ് ഐ ന്യൂസിന് ലഭിക്കുന്ന വിവരം. പീഡനത്തിന് ശേഷം കുട്ടിയെ കെട്ടി തൂക്കിയതാകാനുള്ള സാധ്യതയും ഏറെയാണ്. ഈ കേസ് അട്ടിമറിച്ചതിന്റെ പേരിൽ പൊലീസുകാരെ സസ്‌പെന്റ് ചെയ്തതോടെയാണ് അന്വേഷണം പുതിയ തലത്തിലെത്തുന്നത്. അന്വേഷണം അട്ടിമറിച്ച 3 പൊലീസ് ഉദ്യോഗസ്ഥർക്കാണ് സസ്‌പെൻഷൻ.

കുമളി മുൻ പ്രിൻസിപ്പൽ എസ്‌ഐയും നിലവിൽ കാലടി എസ്‌ഐയുമായ പ്രശാന്ത് പി.നായർ, കുമളി സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐമാരായ ബെർട്ടിൻ ജോസ്, അക്‌ബർ സാദത്ത് എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. പെൺകുട്ടി ക്രൂരപീഡനത്തിനിരയായെന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഉണ്ടായിട്ടും അതു മൂടിവച്ച് കേസ് അട്ടിമറിച്ചെന്ന ഇടുക്കി എസ്‌പിയുടെ റിപ്പോർട്ട് പ്രകാരം എറണാകുളം റേഞ്ച് ഡിഐജി കാളിരാജ് മഹേഷ്‌കുമാറാണ് 3 പേരെയും സസ്‌പെൻഡ് ചെയ്തത്. കേസിൽ ദൂരൂഹതയുണ്ടെന്ന സംസ്ഥാന പൊലീസ് ഇന്റലിജൻസ് റിപ്പോർട്ട് നൽകിയിരുന്നു.

രാജസ്ഥാൻ ദമ്പതികളുടെ മകളായ പതിനാലുകാരിയെ നവംബർ 7നാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കുമളിയിൽ ഹോട്ടൽ നടത്തുന്ന പിതാവ് സ്വദേശത്തേക്കു പോയ സമയത്താണ് സംഭവം. അമ്മയും മകളും തമ്മിൽ വഴക്കുണ്ടായതിനെത്തുടർന്ന് മകൾ മുറിയിൽ കയറി കതകടച്ചുവെന്നും ഒരു ദിവസം കഴിഞ്ഞിട്ടും പുറത്തിറങ്ങാതെ വന്നതോടെ നടത്തിയ പരിശോധനയിലാണ് മകളെ തൂങ്ങിമരിച്ച നിലയിൽ കണ്ടതെന്നുമാണ് അമ്മ പൊലീസിനോടു പറഞ്ഞത്. ഈ മൊഴിയും ദുരൂഹമായി തുടരുകയാണ്.

കുട്ടി പീഡനത്തിനിരയായിരുന്നു എന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി. ഇതോടെ കേസിന്റെ അന്വേഷണം എസ്‌ഐയിൽ നിന്നു മാറ്റി കുമളി എസ്എച്ച്ഒയെ ഏൽപിച്ചു. എന്നാൽ മാതാപിതാക്കൾ രാജസ്ഥാനിലേക്കു തിരികെ പോയതോടെ പൊലീസിന്റെ അന്വേഷണം മന്ദഗതിയിലായി. ഇതിനിടെ ആദ്യം കേസന്വേഷിച്ച എസ്എച്ച്ഒയെയും സ്ഥലം മാറ്റി. മാതാപിതാക്കൾ കേരളം വിട്ടതും ദുരൂഹമാണ്. പൊലീസ് ഇന്റലിജൻസ് ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് കേസിൽ ദുരൂഹതയുണ്ടെന്നു കണ്ടെത്തിയത്.

പെൺകുട്ടിയുടെ ഫോൺ കണ്ടെത്തിയെങ്കിലും ഇതു പരിശോധിച്ചില്ല, കുട്ടിയുടെ കെയർടേക്കറായി കൂടെയുണ്ടായിരുന്ന മലയാളി യുവാവിനെ ചോദ്യം ചെയ്തില്ല, മാതാപിതാക്കൾ അടക്കമുള്ള സാക്ഷികളെ വിശദമായി ചോദ്യം ചെയ്തിട്ടില്ല എന്നതും വീഴ്ചയാണ്. കുമിളിയിൽ ഹോട്ടൽ നടത്തുകയാണ് കുട്ടിയുടെ പിതാവ്. മകൾ മരിച്ച വിവരം ഇവർ രാജസ്ഥാനിലുള്ള ഭർത്താവിനെ അറിയിച്ചു. ഇയാൾ വിമാനമാർഗം നാട്ടിലെത്തുന്ന വരെ ഈ വിവരം മറ്റാരോടും പറയുകയും ചെയ്തിരുന്നില്ല. ഇതും ദുരൂഹമാണ്.