കൊല്ലം: താൻ പ്രതിയായ സാമ്പത്തിക തട്ടിപ്പു കേസിനെ കുറിച്ചു പ്രതികരിച്ചു ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. തന്നെ പണമിടപാട് കേസിൽ കുടുക്കിയ സംഭവത്തിൽ പാർട്ടിയിലെ ആരും ഉൾപ്പെട്ടിട്ടില്ലെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ പറഞ്ഞു. തന്നെ അപമാനിക്കാനും ചെളി വാരി എറിയാനും സി പി എം ആണ് ശ്രമിച്ചത്. മാഫിയ രാഷ്ട്രീയ കൂട്ട് കെട്ട് ആണ് ഇതിന് പിന്നിലെന്നും കുമ്മനം പറഞ്ഞു.

ഭാരവാഹിത്വം സംബന്ധിച്ച ശോഭാ സുരേന്ദ്രന്റെ നിലപാട് സംബന്ധിച്ച് സംസ്ഥാന അധ്യക്ഷൻ പറഞ്ഞതിൽ കൂടുതൽ ഒന്നും പറയാൻ ഇല്ല. പാർട്ടിയെ ദുർബലപ്പെടുത്താൻ ആരും ശ്രമിക്കരുതെന്നും കുമ്മനം അഭിപ്രായപ്പെട്ടു. ബിനീഷ് കോടിയേരിക്കും എം ശിവശങ്കറിനും എതിരായ അന്വേഷണത്തിൽ ദേശീയ അന്വേഷണ ഏജൻസികൾക്ക് രാഷ്ട്രീയം ഇല്ല. ഇപ്പോൾ നടക്കുന്നത് സത്യസന്ധമായ അന്വേഷണമാണെന്നും കുമ്മനം പറഞ്ഞു.

നേരത്തെ 24 ലക്ഷം രൂപ കിട്ടാനുണ്ടെന്ന് കാണിച്ചു ഹരിരകൃഷ്ണൻ നമ്പൂതിരി എന്നയാളാണ് കുമ്മനത്തെ പ്രതിചേർത്തു പൊലീസിൽ പരാതി നൽകിയിരുന്നു. കിട്ടാനുള്ള മുഴുവൻ പണവും ലഭിച്ചെന്നും എഫ്‌ഐആർ റദ്ദാക്കാനായി ഹൈക്കോടതിയെ സമീപിച്ചുവെന്നും പരാതിക്കാരനായ ഹരികൃഷ്ണൻ വ്യക്തമാക്കുകയുണ്ടായി. സാമ്പത്തിക തട്ടിപ്പ് കേസിൽ പരാതിക്കാരന്റേയും ആരോപണ വിധേയരായവരുടെയും ബാങ്ക് അക്കൗണ്ടുകളുടെ വിവരം തേടി അന്വേഷണ സംഘം ബാങ്കുകൾക്ക് കത്തയച്ചതിന് പിന്നാലെയാണ് കേസ് ഒത്തുതീർപ്പായത്. പൊലീസിന് പരാതി ലഭിച്ചതിന് പിന്നാലെ തന്നെ ഒത്തുതീർപ്പ് ശ്രമങ്ങൾ അണിയറയിൽ ആരംഭിച്ചിരുന്നു.

പരാതിക്കാരന് പൊലീസിന് നൽകിയ മൊഴി പ്രകാരം പാലക്കാട് സ്വദേശി വിജയന്റെ ഉടമസ്ഥതയിലുള്ള ന്യൂ ഭാരത് ബയോടെക്‌നോളജീസ്
എന്ന കന്പനിയിൽ പണം നിക്ഷേപിക്കാൻ ആവശ്യപ്പെട്ടത് കുമ്മനത്തിന്റെ മുൻ പിഎ ആയിരുന്ന പ്രവീൺ വി.പിള്ളയാണ്. നിക്ഷേപം സംബന്ധിച്ച് ശബരിമലയിൽ വച്ച് കുമ്മനം തന്നെ പരാതിക്കാരനുമായി നേരിട്ട് ചർച്ച നടത്തിയെന്നും മൊഴിയിലുണ്ട്. കന്പനി ഉടയായ പാലക്കാട് സ്വദേശി വിജയൻ പണം നിക്ഷേപിച്ചിട്ടും ഷെയർ സർട്ടിഫിക്കേറ്റ് നൽകാൻ തയ്യാറായില്ലെന്നും പരാതിക്കാരൻ പറഞ്ഞിരുന്നു.

കാനറ ബാങ്ക്, ഫെഡറൽ ബാങ്ക്, എസ്‌ബിഐ ബാങ്കുകളിലെ അക്കൗണ്ടുകളിലൂടെ കമ്പനി ഉടമ വിജയന് പണം നൽകിയെന്നാണ് പരാതിക്കാരൻ ഹരികൃഷണന്റെ മൊഴി. ഇതേ തുടർന്നാണ് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പൊലീസ് ശേഖരിച്ചത്. പരാതിക്കാരന്റെയും ആരോപണ വിധേയരായവരുടേയും ഫോൺകോൾ വിവരങ്ങളും അന്വേഷണസംഘം തേടിയിരുന്നു. പരാതിക്കാരൻ ഹരികൃഷ്ണന്റെ വീടിനു മുന്നിൽ പൊലീസ് കാവലും ഏർപ്പെടുത്തിയിരുന്നു. .

ആറന്മുള സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തതതെങ്കിലും ഇൻസ്‌പെക്ടർ ക്വാറന്റീനിലായതിനാൽ മലയാലപ്പുഴ ഇൻസ്‌പെക്ടർക്കായിരുന്നു അന്വേഷണ ചുമതല. സംഭവം വിവാദമായതിന് പിന്നാലെ ബിജെപി നേതാക്കൾ ഇടപെട്ട് പണമിടപാട് നടത്തി കേസ് തീർക്കാൻ ശ്രമം തുടങ്ങിയിരുന്നു. പരാതിക്കാരന് പണം മുഴുവൻ തിരികെ നൽകാം എന്ന് വിജയനും അറിയിച്ചിരുന്നു.

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ഭരണ സമിതി പ്രതിനിധിയായി കുമ്മനത്തെ നിയമിച്ചതിന് പിന്നാലെ ഉയർന്ന കേസിൽ ബിജെപിക്കുള്ളിലും ചേരിതിരിഞ്ഞുള്ള ആരോപണങ്ങളുണ്ടായി. പരാതിക്കാരനുമായി അടുപ്പമുള്ള പത്തനംതിട്ട ജില്ലയിലെ ഒരു സിപിഎം നേതാവിനെതിരെയും ബിജെപി ആരോപണം ഉന്നയിച്ചിരുന്നു.