കോട്ടയം: ആശുപത്രി ജീവനക്കാരിയുടെ വേഷം ധരിച്ചെത്തി കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും നവജാതശിശുവിനെ കടത്തികൊണ്ടുപോയ സ്ത്രീ പൊലീസ് കസ്റ്റഡിയിൽ. ആശുപത്രിക്കു പുറത്തുള്ള ഹോട്ടലിൽനിന്ന് കുഞ്ഞിനെയും തട്ടിക്കൊണ്ടുപോയ സ്ത്രീയേയും പൊലീസ് കണ്ടെത്തുകയായിരുന്നു.മുണ്ടക്കയം സ്വദേശിനിയുടെ മൂന്നു ദിവസം മാത്രം പ്രായമുള്ള കുട്ടിയെ ആണ് തട്ടിക്കൊണ്ടുപോയത്. നഴ്‌സിങ് അസ്റ്റിസ്ന്റ് എന്ന് പരിചയപ്പെടുത്തി എത്തിയ നീതു സ്ത്രീയാണ് കുട്ടിയെ എടുത്തുകൊണ്ടുപോയത്.

വ്യാഴാഴ്ച ഉച്ചയോടെ മെഡിക്കൽ കോളജിലെ പ്രസവവാർഡിലായിരുന്നു സംഭവം. കുട്ടിക്ക് മഞ്ഞ നിറമുണ്ടെന്നും കുട്ടികളുടെ തീവ്രപരിചരണ വിഭാഗത്തിൽ കാണിക്കണമെന്നും വിശ്വസിപ്പിച്ചായിരുന്നു കുട്ടിയെ എടുത്തുകൊണ്ടുപോയത്.

ഏറെനേരം കഴിഞ്ഞിട്ടും കുഞ്ഞിനെ കാണാതായതോടെ അമ്മ നഴ്സിങ് സ്റ്റേഷനിലെത്തി കുട്ടിയെ തിരക്കി. എന്നാൽ നഴ്സുമാരാരും കുഞ്ഞിനെ ആവശ്യപ്പെട്ട് ചെന്നിട്ടില്ലെന്ന വിവരമാണ് ലഭിച്ചത്. ഇതോടെ പരിഭ്രാന്തരായ കുഞ്ഞിന്റെ അമ്മയും ബന്ധുക്കളും ബഹളം വയ്ക്കുകയും പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നു.

പൊലീസ് നടത്തിയ തെരച്ചിലിൽ ആശുപത്രി പരിസരത്തെ ഹോട്ടലിൽനിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയ സ്ത്രീയെ കണ്ടെത്തി. ഇവരിൽനിന്ന് പൊലീസ് കുട്ടിയെ തിരികെ വാങ്ങി അമ്മയെ ഏൽപ്പിച്ചു. കുട്ടിയെ തട്ടിയെടുത്ത സ്ത്രീയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തുവരികയാണ്.

പിന്നിൽ റാക്കറ്റ് എന്ന് സംശയം

മെഡിക്കൽ കോളജിൽ നിന്ന് നവജാതശിശുവിനെ തട്ടിക്കൊണ്ടുപോയതിന് പിന്നിൽ റാക്കറ്റ് ആണോ എന്ന് സംശയമെന്ന് മന്ത്രി വി എൻ വാസവൻ. ആശുപത്രി ജീവനക്കാരിയുടെ വേഷം ധരിച്ചെത്തിയ സ്ത്രീയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ഒറ്റനോട്ടത്തിൽ അവർ ജീവനകകാരി അല്ല എന്ന് സംശയം തോന്നില്ല. പൊലീസ് സമയോചിതമായി ഇടപെട്ടതുകൊണ്ടാണ് കുഞ്ഞിനെ ഉടൻ തന്നെ കണ്ടെത്താൻ കഴിഞ്ഞതെന്നും വി എൻ വാസവൻ മാധ്യമങ്ങളോട് പറഞ്ഞു.

കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സ്ത്രീ പരസ്പര വിരുദ്ധമായാണ് സംസാരിക്കുന്നത്. തിരുവല്ലയിൽ നിന്നാണ് വരുന്നത് എന്നാണ് പറഞ്ഞത്. ഫ്‌ളാറ്റ് കളമശേരിയിലാണ് എന്നും പറയുന്നു. പരസ്പര വിരുദ്ധമായാണ് സംസാരിക്കുന്നത്. അതിനാൽ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതിൽ സംശയം ഉണ്ട്. ഇതിന് പിന്നിൽ റാക്കറ്റ് ആണോ എന്ന് സംശയമുണ്ട്. പൊലീസ് വിശദമായി അന്വേഷിച്ച് സത്യം പുറത്തുകൊണ്ടുവരുമെന്നും വി എൻ വാസവൻ പറഞ്ഞു.

സ്ത്രീ, കളർ വ്യത്യാസം ഉണ്ട് എന്ന് പറഞ്ഞാണ് അമ്മയുടെ കൈയിൽ നിന്ന് കുഞ്ഞിനെ കൊണ്ടുപോയത്. ഒറ്റനോട്ടത്തിൽ ജീവനക്കാരി അല്ല എന്ന സംശയം തോന്നാതിരുന്നതിനാൽ കുഞ്ഞിനെ നൽകി. പിന്നീടാണ് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതാണ് എന്ന് തിരിച്ചറിഞ്ഞത്. ഉടൻ തന്നെ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് വിശദമായി തെരച്ചിൽ നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് കുഞ്ഞിനെ കണ്ടെത്തിയതെന്നും വി എൻ വാസവൻ പറയുന്നു.