തിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കി പനിയും എലിപ്പനിയും മഞ്ഞപ്പിത്തവും കോളറയും പടരുന്നത് ആശങ്ക പരത്തുന്നു.
പനിബാധിച്ച് വെള്ളിയാഴ്ച 11 പേര്‍ മരിച്ചു. ഔദ്യോഗികകണക്കനുസരിച്ച് സംസ്ഥാനത്തൊട്ടാകെ ഇന്ന് പനിബാധിതരുടെ എണ്ണം 12,204 ആണ്. ഡെങ്കിപ്പനി ലക്ഷണങ്ങളുമായി 438 പേര്‍ ചികിത്സ തേടിയിട്ടുണ്ട്.

24 മണിക്കൂറിനിടെ മരിച്ച നാല് പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചിരുന്നു. 173 പേര്‍ക്ക് ഡെങ്കിപ്പനിയും നാല് പേര്‍ക്ക് കോളറയും സ്ഥിരീകരിച്ചിട്ടുണ്ട്. പനി ബാധിച്ച് ചികിത്സ തേടിയ 44 പേര്‍ക്ക് എച്ച്1എന്‍1 രോഗബാധയാണെന്ന് വ്യക്തമായി. തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ സ്വകാര്യ കെയര്‍ ഹോമില്‍ നാല് പേര്‍ക്കാണ് ഇന്ന് കോളറ സ്ഥിരീകരിച്ചത്. ഇവിടെ താമസിച്ചിരുന്ന 26 കാരന്റെ മരണം കോളറ ബാധിച്ചാണെന്ന് സംശയിക്കുന്നുണ്ട്. ഇതോടെ ആകെ കോളറ ബാധിതരുടെ എണ്ണം 11 ആയി.

മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. നിലമ്പൂര്‍ മാനവേന്ദ്ര ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനായ കൊല്ലം സ്വദേശി അജീഷ് ആണ് മരിച്ചത്. രോഗലക്ഷണങ്ങളുമായി പത്ത് ദിവസം മുമ്പാണ് അജീഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലമ്പൂര്‍മേഖലയില്‍ ആശങ്കയുണ്ടാക്കുന്ന തരത്തില്‍ മഞ്ഞപ്പിത്തവ്യാപനം ഉണ്ടായിരുന്നു. വള്ളിക്കുന്ന്, പോത്തുകല്ല്, എടക്കര മേഖലയില്‍ രോഗവ്യാപനം നിലനില്‍ക്കുന്നതായാണ് റിപ്പോര്‍ട്ട്.

സ്ഥിതി വിലയിരുത്താന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ ഉന്നത തല യോഗം ചേര്‍ന്നു. സംസ്ഥാനത്ത് കുട്ടികളുടേയും മുതിര്‍ന്നവരുടേയും കെയര്‍ ഹോം നടത്തുന്നവര്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ സ്വകാര്യ കെയര്‍ ഹോമില്‍ കോളറ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ അവലോകനം ചെയ്തു. പ്രദേശത്ത് കോളറ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. എല്ലാ ജല സ്രോതസുകളില്‍ നിന്നും വെള്ളത്തിന്റെ സാമ്പിളുകളും വിവിധ ഭക്ഷണ സാമ്പിളുകളും പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

നിലവില്‍ രോഗം ബാധിച്ചവരെ ഐരാണിമുട്ടത്തെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കുന്നുണ്ട്. കൂടുതല്‍ രോഗികളെ പരിചരിക്കാന്‍ ഇവിടെ സംവിധാനമൊരുക്കി. കെയര്‍ ഹോമിലുള്ള ചിലര്‍ വീടുകളില്‍ പോയതിനാല്‍ അവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കി. സ്ഥാപനത്തിന്റെ തന്നെ സ്‌കൂളിലെ കുട്ടികളുടേയും ജീവനക്കാരുടേയും പട്ടിക തയ്യാറാക്കി നിരീക്ഷണം ശക്തമാക്കി. പ്രദേശത്തെ കിണറുകള്‍ ക്ലോറിനേറ്റ് ചെയ്തു