റാന്നി: അമേരിക്കയില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ കബളിപ്പിച്ച് ് 42.94 ലക്ഷം രൂപയും 22 പവന്‍ സ്വര്‍ണവും തട്ടിയ യുവാവ് അറസ്റ്റില്‍. യുഎസില്‍ ജോലിയും പഠനവും വാഗ്ദാനം ചെയ്താണ് യുവാവ് വന്‍ തട്ടിപ്പ് നടത്തിയത്. റാന്നി ഐത്തല പ്ലാന്തോട്ടത്തില്‍ വീട്ടില്‍ ബിജോ ഫിലിപ്പിനെയാണു (39) ബെംഗളൂരുവില്‍ നിന്ന് റാന്നി പൊലീസ് അറസ്റ്റ് ചെയ്തത്. റാന്നി തെക്കേപ്പുറം ചരിവുകാലായില്‍ സി.ടി.അനിഷയുടെ പരാതിയിലാണ് അറസ്റ്റ്. ബെംഗളൂരുവില്‍ താമസക്കാരനായ ബിജോ നാട്ടിലെത്തിയാണ് വന്‍ തട്ടിപ്പ് നടത്തിയത്.

അമേരിക്കയിലുള്ള പരിചയക്കാര്‍ വഴി വിസ തരപ്പെടുത്തി നല്‍കാമെന്ന് വ്ാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. നാട്ടിലുണ്ടായിരുന്ന ബിജോ കഴിഞ്ഞ ദിവസം ബെംഗളൂരുവിലേക്കു പോയിരുന്നു. ഇതറിഞ്ഞ് പൊലീസ് അവിടെയെത്തിയാണു കസ്റ്റഡിയിലെടുത്തത്. കൂടുതല്‍ പേര്‍ സമാനമായ തട്ടിപ്പിന് ഇരയായോ എന്ന കാര്യം റാന്നി പൊലീസ് പരിശോധിക്കുന്നുണ്ട്. ഇയാളെ ബാങ്കുകളിലെത്തിച്ചു തെളിവെടുപ്പ് നടത്തി.

42.94 ലക്ഷം രൂപ പലപ്പോഴായി ബിജോ വാങ്ങിയിട്ടുണ്ടെന്ന് അനിഷയുടെ പരാതിയിലുണ്ട്. ഇതില്‍ 2.93 ലക്ഷം രൂപ പലപ്പോഴായി അനിഷയുടെ അക്കൗണ്ടിലേക്കു തിരികെ നല്‍കിയിട്ടുണ്ട്. കൂടാതെ 12.15 ലക്ഷം രൂപ മൂല്യം വരുന്ന സ്വര്‍ണാഭരണങ്ങളും വാങ്ങിയിട്ടുണ്ടെന്ന് മൊഴിയില്‍ ചൂണ്ടിക്കാട്ടുന്നു. ഇട്ടിയപ്പാറയില്‍ ജനസേവന കേന്ദ്രം നടത്തുന്നതിനിടെയാണ് ഇയാളെ പരിചയപ്പെട്ടതെന്ന് ഐത്തല നിള വീട്ടില്‍ അനിഷ മൊഴിയില്‍ പറയുന്നു.

ബിജോയ്ക്ക് യുഎസില്‍ പരിചയമുള്ള ഏജന്‍സി ഉണ്ടെന്നും യുഎസില്‍ താമസക്കാരായ രണ്ട് കുമ്പനാട് സ്വദേശികള്‍ വഴി അമേരിക്കയില്‍ കൊണ്ടു പോകാമെന്നുമാണു വാഗ്ദാനം ചെയ്തത്. 22 പവന്‍ തൂക്കം വരുന്ന സ്വര്‍ണാഭരണങ്ങളും അനിഷയില്‍ നിന്നു വാങ്ങിയെന്ന് മൊഴിയിലുണ്ട്.