തിരുവനന്തപുരം: നഗരമധ്യത്തില്‍ റെയില്‍വേ സ്‌റ്റേഷന് സമീപത്തുള്ള ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്നതിനിടെ മാലിന്യത്തില്‍ മുങ്ങിമറഞ്ഞ ശുചീകരണ തൊഴിലാളി എന്‍.ജോയി(47) യെ ഇനിയും കണ്ടെത്താനായില്ല. ജോയിക്കായി രണ്ടു രാത്രിയും രണ്ടു പകലും നീണ്ട തിരച്ചില്‍ നടത്തിയെങ്കിലും ജോയി ഒഴുകി പോയത് എങ്ങോട്ടെന്ന് ഇനിയും വ്യക്തമല്ല. മൂന്നാം ദിവസമായ ഇന്നും ജോയിക്കായി തിരച്ചില്‍ തുടരും.

നാവികസേനയുടെ മുങ്ങല്‍ വിദഗ്ധരുടെ നേതൃത്വത്തിലുള്ള തെരച്ചില്‍ രാവിലെ ആറരയോടെ തുടങ്ങും. സ്‌കൂബ ടീമും നേവി സംഘത്തിനൊപ്പം തെരച്ചിലിന് ഇറങ്ങും. സോണാര്‍ ഉപയോഗിച്ച് പരിശോധിച്ച ശേഷമാകും ഇന്നത്തെ ദൗത്യം തുടങ്ങുക. ഇന്നലെ എന്‍ഡിആര്‍എഫും, ഫയര്‍ഫോഴ്‌സും സംയുക്തമായി പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായിരുന്നില്ല. രക്ഷാപ്രവര്‍ത്തകര്‍ മണിക്കൂറുകളോളം ജീവന്‍ പണയംവച്ചു മലിനജലത്തില്‍ മുങ്ങിയും നീന്തിയും മാലിന്യങ്ങള്‍ നീക്കിയും തിരച്ചില്‍ നടത്തിയെങ്കിലും ജോയി എവിടെ എന്ന് ഇനിയും വ്യക്തമല്ല.

അതേസമയം, നേവിയുടെ മുങ്ങല്‍ വിദഗ്ധര്‍ അടങ്ങുന്ന സംഘം തിരുവനന്തപുരത്തെത്തിയിട്ടുണ്ട്. അഞ്ച് പേരാണ് സംഘത്തിലുള്ളത്. നേവി ടീമിന്റെ പരിശോധന ഇന്ന് ആരംഭിക്കും. ഇപ്പോഴത്തെ പരിശോധന സ്വതന്ത്രമായി നടത്താനാണ് തീരുമാനം. മാധ്യമങ്ങളോ മറ്റ് ഉദ്യോഗസ്ഥരോ വരരുതുന്ന് നേവി അറിയിച്ചിട്ടുണ്ട്. കളക്ടര്‍ ഉള്‍പ്പെടെയുള്ളവരുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

ബ്രീഫിങ്ങിനായി ഒന്നോ രണ്ടോ ഉദ്യോഗസ്ഥര്‍ മാത്രം നേവി ടീമിനൊപ്പം ഉണ്ടാകും. തടയണ കെട്ടി ഓപ്പറേഷന്‍ വേണ്ടി വെള്ളം പമ്പ് ചെയ്യുന്നതും തത്കാലം നിര്‍ത്തി വെച്ചെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍ അറിയിച്ചു. നേവിയുടെ തീരുമാനം വന്ന ശേഷം ഇക്കാര്യത്തില്‍ തുടര്‍ നടപടി സ്വീകരിക്കുമെന്ന് മേയര്‍ പറഞ്ഞു. തിങ്കളാഴ്ച രാവിലെ നടക്കുന്ന പരിശോധനയില്‍ നേവി സോണാര്‍ ഉപയോഗിച്ച് ടണലിനുള്ളിലെ ദൃശ്യം ശേഖരിക്കുമെന്ന് ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് പറഞ്ഞു. കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെയാണ് മാരായമുട്ടം സ്വദേശി ജോയിയെ കാണാതായത്.

ശനിയാഴ്ച രാവിലെ 11നാണു ജോയിയെ ഒഴുക്കില്‍പെട്ടു കാണാതായത്. രാത്രി നിര്‍ത്തിവച്ച തിരച്ചില്‍ ഇന്നലെ രാവിലെ ആറരയോടെ പുനരാരംഭിച്ചു. ക്യാമറ ഘടിപ്പിച്ച 2 റോബട്ടുകള്‍ രാവിലെ നടത്തിയ പരിശോധനയില്‍ ജോയിയെ കാണാതായതിനു സമീപം 10 മീറ്ററോളം ഉള്ളില്‍ മനുഷ്യന്റെ കാലുകള്‍ പോലുള്ള ദൃശ്യം കണ്ടതു പ്രതീക്ഷയുയര്‍ത്തി. എന്നാല്‍, സ്‌കൂബ സംഘത്തിന്റെ പരിശോധനയില്‍ അതു മനുഷ്യനല്ലെന്നു സ്ഥിരീകരിച്ചു.

അഗ്‌നിരക്ഷാസേന, സേനയുടെ ഭാഗമായ സ്‌കൂബ ടീം, ദേശീയ ദുരന്തനിവാരണ സേന എന്നിവരടങ്ങിയ രക്ഷാസംഘം പലഘട്ടങ്ങളിലായി റെയില്‍വേ പ്ലാറ്റ്‌ഫോമിനടിയിലെ 120 മീറ്ററോളം നീളമുള്ള ടണലില്‍ എല്ലാ ഭാഗങ്ങളും പരിശോധിച്ചു. അടിഞ്ഞുകൂടിയ ചെളിയും മാലിന്യവും നീക്കാന്‍ ജലസേചനവകുപ്പിന്റെ മോട്ടറുകള്‍ ഉപയോഗിച്ചു വെള്ളം പമ്പ് ചെയ്തും വെള്ളം കെട്ടിനിര്‍ത്തിയശേഷം തുറന്നുവിട്ടും ശ്രമം നടത്തി. ദൗത്യം അതീവ ദുഷ്‌കരമെന്നു മാന്‍ഹോളില്‍ ഇറങ്ങി പരിശോധന നടത്തിയ സ്‌കൂബ സംഘാംഗങ്ങള്‍ പറഞ്ഞു.