ചൂരല്‍മല: ഉരുളിനെ ഭയന്ന് കാടുകയറിയ പിതാവിനേയും മൂന്ന് കുരുന്നുകളേയും വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി രക്ഷപ്പെടുത്തി. രണ്ട് ദിവസം ഭക്ഷണമില്ലാതെ ജീവനും കയ്യില്‍ പിടിച്ചു സൂചിപ്പാറ വെള്ളച്ചാട്ടത്തിന് അടിവാരത്തില്‍ വനത്തിനുള്ളില്‍ കുടുങ്ങിയ പിതാവിനേയും കൈക്കുഞ്ഞടക്കമുള്ള കുരുന്നുകളേയുമാണ് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി രക്ഷപ്പെടുത്തിയത്. രക്ഷാപ്രവര്‍ത്തകരെത്തുമ്പോള്‍ വിശന്നു കരഞ്ഞ് തളര്‍ന്ന കുട്ടികളെയും അവര്‍ക്ക് സാന്ത്വനം പകര്‍ന്ന പിതാവിനെയുമാണ് കണ്ടത്.

എട്ട് മണിക്കൂര്‍ നീണ്ട ദൗത്യത്തിന് ഒടുവിലാണ് ഇവരെ രക്ഷിച്ചത്. ആദിവാസി കോളിനിയില്‍ ചിലര്‍ പെട്ടിട്ടുണ്ടെന്ന് അറിഞ്ഞാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഏറാട്ട്ക്കുണ്ട് കോളനിയിലേക്ക് ഇറങ്ങിയത്. ഏറാട്ട്കുണ്ട് കോളനിയിലെ കൃഷ്ണനും മക്കളുമാണ് വനത്തില്‍ രണ്ട് ദിവസമായി കുടുങ്ങിയത്. രണ്ട് ദിവസം കനത്ത മഴയില്‍ മണ്‍തിട്ടയില്‍ താമസിച്ചിരുന്ന കുടുംബം ഭക്ഷണം ഇല്ലാതായതോടെ കാട്ടിലേക്കിറങ്ങുകയായിരുന്നു. കൃഷ്ണന്റെ ഭാര്യ ശാന്തയും ഒരു മകനും കാട്ടിലൂടെ നടക്കുമ്പോഴാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ കണ്ണില്‍ പെട്ടത്.

ഇവരില്‍ നിന്നാണ് ഭര്‍ത്താവ് കൃഷ്ണനും മറ്റ് മൂന്ന് മക്കളും കോളനിയില്‍ ഒറ്റപ്പെട്ട വിവരം അറിയുന്നത് കുട്ടികളെ ഉള്‍പ്പടെ കയറില്‍ കെട്ടിലാണ് കോളനിക്ക് പുറത്ത് എത്തിച്ചത്. അതിസാഹസികമായ യാത്രയായിരുന്നു ഇത്. സൂചിപ്പാറ വെള്ളച്ചാട്ടത്തിന് അടിവാരത്തിലെ കോളനിയിലേക്ക് എത്താന്‍ തന്നെ ബുദ്ധിമുട്ടി. 10 മീറ്റര്‍ കയറുകള്‍ കയര്‍ കെട്ടിയാണ് ഇറങ്ങിയത്. ഒരു വശത്തേക്ക് മാത്രം നാല് മണിക്കൂറിലേറെ സമയമെടുത്ത യാത്രയായിരുന്നു. കോളനിയില്‍ എത്തിയപ്പോള്‍ മൂന്ന് പിഞ്ചുകുഞ്ഞുങ്ങള്‍ ഉള്‍പ്പടെ നാല് പേര്‍ കുടുങ്ങിക്കിടക്കുന്നതാണ് കണ്ടതെന്ന് റെയ്ഞ്ച് ഓഫീസര്‍ കെ.ആഷിഫ് പറഞ്ഞു.