കണ്ണുർ: വൺ.... ടു.. ത്രീ.. പകരത്തിന് പരകം കൊല്ലുക. ഇതായിരുന്നു കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തിന്റെ ഒരു കാലത്തെ മുഖമുദ്ര. ഇന്നും കൊലപാതകങ്ങളുണ്ട് ഇവിടെ. എന്നാൽ പഴയ പക കാണുന്നില്ല. ഇതിനിടെ സംശയവുമായി വരികയാണ് ബിജെപി. വാഹനാപകടങ്ങളിൽ ആർഎസ്എസ്- ബിജെപി പ്രവർത്തകർ കൊല്ലപ്പെടുന്നതിൽ ദുരൂഹതയുണ്ടെന്ന് ബിജെപി ജില്ലാ നേതൃത്വം. ഈ അപകടങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ പ്രതികാരമുണ്ടോ എന്ന് സംശയിക്കുകയാണ് പരിവാറുകാർ.

കഴിഞ്ഞ ഒരു വർഷത്തിനിടെയിൽ നിരവധി പ്രവർത്തകരാണ് അജ്ഞാത വാഹനങ്ങളിടിച്ച് ദാരുണമായി മരണമടഞ്ഞത്. എന്നാൽ ഇത്തരം കേസുകൾ തെളിയിക്കാനോ വാഹനങ്ങൾ പിടികൂടാനോ പൊലിസിന് കഴിയുന്നില്ല. കഴിഞ്ഞ ദിവസം എട്ടേയാറിൽ വീടിനു സമീപത്തു വച്ച് കഴിഞ്ഞദിവസം അജ്ഞാത വാഹനമിടിച്ചു മരിച്ച ലതീഷിന്റെ മരണത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസ് പൊലിസിനോട് ആവശ്യപ്പെട്ടു. രാഷ്ട്രീയ എതിരാളികളുടെ കുബുദ്ധിയാണോ കൊലപാതകമെന്ന സംശയം ശക്തമാണ്.

കുറച്ചു കാലമായി ഇത്തരത്തിലുള്ള അജ്ഞാതവാഹന അപകടങ്ങളുടെ എണ്ണം വർധിച്ചു വരികയാണ്. ഇതെല്ലാം ആസൂത്രിത ആക്രമണമാണോ എന്ന് അന്വേഷിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. ബിജെപി - സംഘപരിവാർ പ്രവർത്തകരാണ് അധികവും ഇത്തരത്തിൽ കൊല്ലപ്പെടുന്നത്. പൊലീസ് ഇത്തരം കേസുകൾ അന്വേഷണം നടത്താതെ സാധാരണ റോഡപകടം പോലെ അന്വേഷണം അവസാനിപ്പിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയുടെ മുൻ മണ്ഡലം വൈസ് പ്രസിഡന്റും ഇപ്പോൾ മണ്ഡലം കമ്മിറ്റി അംഗവുമായ എം.കെ. പുരുഷോത്തമന്റെ മകനാണ് ലതീഷ്. വിഷു ദിവസം തലേന്നാണ് റോഡരികിൽ നിൽക്കുകയായിരുന്ന രതീഷിനെ അജ്ഞാത വാഹനമിടിച്ച് തെറിപ്പിച്ചത്. നാട്ടുകാർ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ശ്രീകണ്ഠാപുരത്ത് ചെങ്കൽ പണ നടത്തി വരികയായിരുന്നു രതീഷ്. പ്രദേശത്തെ പ്രധാന പരിവാർ നേതാവായിരുന്നു ലതീഷ്.

നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം കണ്ണൂർ കലുഷിതമാണ്. പാനൂരിലെ മുസ്ലിം ലീഗ് പ്രവർത്തകന്റെ കൊല ആശങ്ക കൂട്ടി. ഇതിനിടെയാണ് ലതീഷിന്റെ അപകട മരണവും. കൊലപാതകികൾ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നതാണ് ഇത്തരം അപകടങ്ങൾ എന്നാണ് സംശയം. ലത്തീഷിന്റെ മരണത്തിന് ഇടയായ അപകടമുണ്ടായത് അസ്വാഭാവിക സാഹചര്യത്തിലാണ്. പിന്നീട് വാഹനം നിർത്താതെ പോകുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ആരാണ് അപകടമുണ്ടാക്കിയതെന്ന് പോലും കണ്ടെത്താൻ കഴിയുന്നില്ല.

നേരത്തെ മാധ്യമ പ്രവർത്തകനായ എസ് വി പ്രദീപിന്റെ കൊലയിലും സമാന സംശയങ്ങൾ ഉയർന്നിരുന്നു. അസ്വാഭാവികമായുണ്ടായ അപകടത്തിന് പിന്നിൽ ബോപൂർവ്വമായ കൊലപാതകമാണോ എന്ന സംശയം ചർച്ചയായി. ഇതിന് സമാനമാണ് കണ്ണൂരിലേതും എന്നാണ് ബിജെപി ഉയർത്തുന്ന ആരോപണം.

അപകട മരണങ്ങളിലെ ചതിയിലേക്ക് പൊലീസ് അന്വേഷണം എത്തുന്നില്ല. അതുകൊണ്ട് തന്നെ പ്രതികൾ രക്ഷപ്പെടുകയും രാഷ്ട്രീയ വിവാദങ്ങൾ ഒഴിവാകുകയും ചെയ്യുന്നു.