കോട്ടയം: വനിതകൾക്ക് വേണ്ടി വാദിച്ചതു കൊണ്ടാണ് താൻ നേതാക്കളുടെ കണ്ണിലെ കരടായതെന്ന് കോൺഗ്രസ് വിട്ട മഹിളാ കോൺഗ്രസ് മുൻ അധ്യക്ഷ ലതികാ സുഭാഷ്. ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ത്രീകൾക്ക് 20 ശതമാനം സീറ്റ് നൽകണമെന്ന ആവശ്യം ഉയർത്തിയിരുന്നുവെന്നും എന്നാൽ അവഗണിക്കുകയായിരുന്നുവെന്നും ലതികാ സുഭാഷ് പറഞ്ഞു. ഇത്തരത്തിൽ അവഗണന നേരിട്ടതിനാലാണ് തല മുണ്ഡനം ചെയ്തതെന്നും ലതികാ സുഭാഷ് കൂട്ടിചേർത്തു. എൻസിപി പ്രവേശനത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തുന്നതിന് മുന്നോടിയായിട്ടാണ് ലതികാ സുഭാഷിന്റെ പ്രതികരണം.

'വളരെ കാലം പ്രസ്ഥാനത്തിൽ പ്രവർത്തിച്ച ആളെന്ന നിലയിൽ എന്നെ ഏൽപ്പിച്ച ഉത്തരവാദിത്തങ്ങൾ വളരെ സത്യസന്ധമായും ആത്മാർത്ഥമായും ചെയ്യുന്നതിൽ വിജയിച്ചുവെന്ന ചാരുതാർത്ഥ്യത്തോടെയാണ് ഞാൻ ഓരോ ചുവടും മുന്നോട്ട് വെച്ചത്. മഹിളാ കോൺഗ്രസിന്റെ ഭാരവാഹിയായി പ്രവർത്തിച്ചെങ്കിലും പെട്ടെന്ന് പ്രസിഡണ്ടാവാൻ കഴിഞ്ഞില്ല. കെപിസിസി ഭാരനവാഹിത്വം ഒക്കെ കഴിഞ്ഞാണ് പ്രസിഡണ്ട് സ്ഥാനത്തേക്ക് എത്തിയത്.

ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ അതിപ്രസരം ഉള്ള പ്രസ്സ്ഥാനമാണ് കോൺഗ്രസ്. രാഹുൽ ഗാന്ധിയാണ് മഹിളാ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് നിർദേശിച്ചത്. പക്ഷെ അധ്യക്ഷയായത് മുതൽ കോൺഗ്രസ് പാർട്ടിയിലെ സ്ത്രീകൾക്ക് വേണ്ടിയുള്ള വാദങ്ങൾക്ക് ആക്കം കൂട്ടാൻ എനിക്ക് കഴിഞ്ഞു. കെപിസിസി ഭാരവാഹിത്വം വന്നപ്പോൾ ജനറൽ സെക്രട്ടറിയായി ഒരു വനിത മാത്രമെ ഉണ്ടായിരുന്നുള്ളു. 30 ഓളം പുരുഷന്മാർ ഉണ്ടായിരുന്നു. അത് ഉയർത്തികാട്ടി സോണിയാഗാന്ധിക്ക് പരാതി നൽകി, പത്രസമ്മേളനം നടത്തി.

അത് അധ്യക്ഷൻ തന്നെ പരസ്യപ്രസ്താവന ഒഴിവാക്കണം എന്ന് പറഞ്ഞു. സ്തീകൾക്ക് വേണ്ടി വാദിക്കുന്നതുകൊണ്ട് പലപ്പോഴും നേതാക്കളുടെ കണ്ണിൽ കരടായിരുന്നു. പതിനഞ്ചോളം വനികൾ കെപിസിസി സെക്രട്ടറി, ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് വന്നു. 20 ശതമാനം സീറ്റ് വനിതകൾക്ക് വേണമെന്ന് ആവശ്യമായിരുന്നു മഹിളാ കോൺഗ്രസ് ഉന്നയിച്ചിരുന്നു. പട്ടിക കൈമാറി. എന്നാൽ അംഗീകരിക്കപ്പെട്ടില്ല.' ലതികാ സുഭാഷ് പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റുമാനൂരിൽ നിന്നും മത്സരിച്ചതും പ്രതിഷേധത്തിന്റെ ഭാഗമായിട്ടാണെന്ന് ലതികാ സുഭാഷ് പറഞ്ഞു. 7264 വോട്ടാണ് ലഭിച്ചത്, വോട്ട് ചെയ്തവർക്ക് താൻ ന്നദി അറിയിക്കുന്നുവെന്നും ലതികാ സുഭാഷ് കൂട്ടിചേർത്തു.