തിരുവനന്തപുരം: ലൈഫ് മിഷൻ സിഇഒ യു.വി ജോസിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും. ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് രണ്ടു തവണ കമ്മീഷൻ വാങ്ങിയെന്ന് യുണിടാക് കമ്പനി സമ്മതിച്ചിരുന്നു. സന്ദീപ് ,സ്വപ്ന, സരിത് എന്നിവർ ചേർന്ന് ആവശ്യപ്പെട്ടത് ആറ് ശതമാനം കമ്മീഷനാണ്. ഇതിൽ 55 ലക്ഷം രൂപ സന്ദീപിന്റെ ബാങ്ക് അക്കൗണ്ട് വഴി കൈമാറി. കരാർ നൽകാൻ കോൺസുൽ ജനറൽ 20 ശതമാനം കമ്മീഷൻ ആവശ്യപ്പെട്ടെന്നും യൂണിടാകിന്റെ വെളിപ്പെടുത്തി. ഈ സാഹചര്യത്തിലാണ് യുവി ജോസിനെ ചോദ്യം ചെയ്യുന്നത്. പി ശിവശങ്കർ ഐഎഎസിന്റെ ഇടപെടലിൽ വ്യക്തത വരുത്താനാണഅ ഇത്.

ലൈഫ് മിഷൻ ധാരണാപത്രത്തിൽ ഒപ്പ് വെച്ചത് യു.വി ജോസാണ്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ രേഖകളും എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ് വിളിച്ചുവരുത്തും. ലൈഫ് മിഷൻ ഫയലുകൾ മുഖ്യമന്ത്രി വിളിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് ജോസിനെ ഇഡി ചോദ്യം ചെയ്യുമെന്നുള്ള വാർത്തകൾ പുറത്തുവരുന്നത്. ലൈഫ് മിഷൻ പദ്ധതി വിവാദമായ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി ഫയലുകൾ വിളിപ്പിച്ചത്. റെഡ്ക്രസന്റുമായി ബന്ധപ്പെട്ട ഫയലുകളാണ് വിളിപ്പിച്ചത്.

നടപടിക്രമം പാലിക്കാതെ ധാരണാപത്രം ഒപ്പിട്ടുവെന്ന ആരോപണത്തിനിടെയാണ് ഫയലുകൾ ആവശ്യപ്പെട്ടത്. നിയമ വകുപ്പ് ഇതിനെ എതിർത്തിരുന്നതായാണ് സൂചന. കേന്ദ്ര വിദേശകാര്യ വകുപ്പിന്റെ അനുമതി വേണമെന്നും നിയമ വകുപ്പ് ആവശ്യപ്പെട്ടിരുന്നു. ലൈഫ് മിഷൻ അഴിമതിയിൽ സിബിഐ അന്വേഷണം വേണമെന്നാണ് എൻഫോഴ്‌സ്‌മെന്റ് നിലപാട്. ഇക്കാര്യം കേന്ദ്ര സർക്കാരിനെ ഇഡി അറിയിക്കും. അതിന് വേണ്ടിക്കൂടിയുള്ള തെളിവ് ശേഖരണത്തിനാണ് യുവി ജോസിനെ ചോദ്യം ചെയ്യുന്നത്.

ലൈഫ് മിഷൻ പദ്ധതിയിൽ സ്വപ്ന സുരേഷ് രണ്ടുതവണ കമ്മീഷൻ വാങ്ങിയതായി യുണിടാക് കമ്പനി വെളിപ്പെടുത്തയതിനെ ഗൗരവത്തോടെയാണ് ഇഡി കാണുന്നത്. സന്ദീപിന്റെ ഐസോമോങ്ക് എന്ന സ്ഥാപനത്തിന്റെ അക്കൗണ്ടിലാണ് പണമിട്ടത്. ഈ പണം സന്ദീപും സ്വപ്നയും സരിത്തും പങ്കിട്ടെടുത്തു. കമ്മീഷൻ തുക ഡോളറിൽ വേണമെന്നായിരുന്നു കോൺസുൽ ജനറലിന്റെ ആവശ്യം. തുടർന്ന് മൂന്ന് കോടി 80 ലക്ഷം രൂപ കോൺസുൽ ജനറലിന് നൽകി. ഇതിൽ നിന്ന് ഒരു കോടി രൂപ സ്വപ്ന കോൺസുൽ ജനറലിനോട് ആവശ്യപ്പെട്ടു. ഈ തുക കിട്ടിയ ശേഷമാണ് ശിവശങ്കറെ കാണാൻ യൂണിടാകിനോട് പറയുന്നത്. അങ്ങനെ യൂണിടാക്കിൽ നിന്നും കോൺസുലാർ ജനറലിൽ നിന്നും സ്വപ്‌ന കമ്മീഷൻ കൈപറ്റിയതായാണ് മൊഴികൾ.

സ്വപ്ന രണ്ടാമത് വാങ്ങിയ ഒരു കോടി സർക്കാർ ഉദ്യോഗസ്ഥർക്കുള്ള കോഴയെന്നാണ് സൂചന. 20 കോടി രുപയുടെ പദ്ധതിയിൽ കോഴയായി നൽകേണ്ടി വന്നത് 4 കോടി 35 ലക്ഷം രൂപയാണ്. ഈ തുകയാണ് ലോക്കറിൽ നിന്ന് കണ്ടെത്തുന്നത്. ലൈഫ് മിഷൻ പദ്ധതിയിൽ ഫ്‌ളാറ്റ് നിർമ്മിക്കാൻ ഒരു നിർമ്മാണ കമ്പനിയെ കണ്ടെത്തണമെന്ന് കോൺസുലേറ്റ് ജനറൽ സ്വപ്ന സുരേഷിനോട് ആവശ്യപ്പെടുന്നതോടെയാണ് ഈ ?ഗൂഢാലോചനയ്ക്ക് തുടക്കം കുറിച്ചത്. സ്വപ്ന വിവരം സന്ദീപിനെയും സരിതിനെയും അറിയിച്ചു. സന്ദീപ് തന്റെ സുഹൃത്തായ യദുകൃഷ്ണനോട് ഇക്കാര്യം പറഞ്ഞു. യദുകൃഷ്ണൻ യൂണിടാകിലെ മുൻ ജീവനക്കാരനാണ്. അങ്ങനെയാണ് ഇവർ യൂണിടാകിന് നിർമ്മാണം കൈമാറാമെന്ന് ധാരണയിലെത്തിയത്.

തുടർന്നാണ് സ്വപ്ന പദ്ധതി നടത്തിപ്പിനായി ആറ് ശതമാനം കമ്മീഷൻ വേണമെന്ന് കമ്പനിയോട് ആവശ്യപ്പെട്ടത്. ആദ്യഘട്ടത്തിൽ 55 ലക്ഷം രൂപ സന്ദീപിന്റെ സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ച ശേഷമാണ് യൂണിടാകിനോട് കോൺസുലേറ്റ് പ്രതിനിധിയായ ഖാലിദിനെ കാണാൻ സ്വപ്ന നിർദ്ദേശിച്ചത്. ഖാലിദ് ആണ് തനിക്കും കോൺസുലേറ്റ് ജനറലിനുമായി 20 ശതമാനം കമ്മീഷൻ വേണമെന്ന് യൂണിടാകിനോട് ആവശ്യപ്പെട്ടത്.

തുടർന്നാണ് ഇതിൽ നിന്ന് ഒരു കോടി രൂപ കമ്മീഷനായി സ്വപ്ന കോൺസുലേറ്റ് ജനറലിനോട് ആവശ്യപ്പെട്ടത്. ഈ തുക സ്വപ്നയ്ക്ക് നൽകിയ ശേഷമാണ് കോൺസുലേറ്റ് ജനറൽ യൂണിടാകിനോട് എം ശിവശങ്കറെ പോയി കാണാൻ നിർദ്ദേശിച്ചത്. ഫ്‌ളാറ്റ് നിർമ്മാണത്തിനുള്ള സ്ഥലം സർക്കാരിന്റേതാണ്. സ്ഥലുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന്റെ കാര്യങ്ങൾക്കാണ് ശിവശങ്കറെ കാണാൻ നിർദ്ദേശം നൽകിയത്. ഇക്കാര്യങ്ങൾ കൈരളി ടിവി പോലും വാർത്തയായി നൽകി കഴിഞ്ഞു.

സ്വപ്നയെ ബിനാമിയാക്കി സാമ്പത്തിക ഇടപാട് നടത്തുന്ന ഉന്നതനെ കുറിച്ച് എൻഫോഴ്‌സ്മെന്റിന് ചില സൂചനകൾ ലഭിച്ചതായാണ് അറിയുന്നത്. ഇതുസംബന്ധിച്ച് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ എൻഫോഴ്‌സ്മെന്റ് വൃത്തങ്ങൾ തയ്യാറായിട്ടില്ല. ബിസിനസിൽ പണമിറക്കി വിദേശരാജ്യങ്ങളുമായി സഹകരിച്ചുള്ള സംസ്ഥാന സർക്കാരിന്റെ പദ്ധതികളിൽ ഇടനിലക്കാരിയായാൽ മികച്ച കമ്മിഷൻ കിട്ടുമെന്ന് സ്വപ്ന മനസിലാക്കിയിരുന്നു.

ഇതാണ് യു.എ.ഇ സർക്കാരിന്റെ സന്നദ്ധ സംഘടനയായ റെഡ് ക്രസന്റിന്റെ കേരളത്തിലെ ഏജന്റ് ആവാൻ സ്വപ്നയെ പ്രേരിപ്പിച്ചത്. കമ്മിഷനിലൂടെ ലഭിച്ച നല്ലൊരു തുക സ്വപ്ന സ്വന്തം നിലയിൽ ബിസിനസുകൾക്കായി ഉപയോഗിച്ചിരുന്നതായും സൂചനയുണ്ട്. ഓഹരി വിപണിയിലും സ്വപ്ന പണം നിക്ഷേപിച്ചിട്ടുണ്ടെന്നാണ് സൂചന. ബിസിനസ് തകരുകയോ ഷെയർ മാർക്കറ്റിൽ നഷ്ടം സംഭവിക്കുകയോ ചെയ്തതോടെയാണ് സ്വപ്നയ്ക്ക് സാമ്പത്തിക പ്രതിസന്ധി ഉണ്ടായത്. ഇതോടെയാണ് സ്വപ്ന മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിൽ നിന്ന് പണം കടം വാങ്ങിയത്.

രണ്ട് വർഷത്തിനിടെ മൂന്ന് തവണയാണ് ശിവശങ്കർ സ്വന്തം കൈയിൽ നിന്ന് സ്വപ്നയ്ക്ക് പണം നൽകിയത്. സ്വപ്നയുമായി അടുത്ത് ബന്ധമുണ്ടായിരുന്ന ശിവശങ്കറിന് അവരുടെ ബിസിനസ് സംബന്ധിച്ച് അറിയാമെന്നാണ് സൂചന. ഇല്ലെങ്കിൽ സ്വപ്നയെ സഹായിക്കാൻ ശിവശങ്കർ തയ്യാറാവുമായിരുന്നില്ല. എന്നാൽ, കസ്റ്റംസോ, എൻ.ഐ.എയോ ഇ.ഡിയോ നടത്തിയ ചോദ്യം ചെയ്യലിൽ തനിക്ക് വേറെ ബിസിനസ് ഉണ്ടെന്നതിനുള്ള ഒരു സൂചനയും സ്വപ്ന നൽകിയിട്ടില്ല.