തിരുവനന്തപുരം: ലോക കേരള സഭയോടനുബന്ധിച്ച് നടക്കുന്ന ആഗോള സാംസ്‌കാരികോൽസവത്തിന് 1 കോടി രൂപ അനുവദിച്ചു. ലോക കേരള സഭ നടത്തിപ്പിന് 3 കോടി അനുവദിച്ചതിന് പുറമേയാണിത്. ലോക കേരള സഭയുടെ പ്രധാന നടത്തിപ്പുകാരൻ മുൻ സ്പീക്കർ ശ്രീരാമകൃഷ്ണനാണ്. നിലവിലെ സ്പീക്കർ എം.ബി രാജേഷിനെ നോക്കുകുത്തിയാക്കിയാണ് ലോക കേരള സഭ നടത്തിപ്പിലെ ശ്രീരാമകൃഷ്ണന്റെ ഇടപെടൽ.

മുഖ്യമന്ത്രിയുടെ ഓഫിസിൽ ലോക കേരള സഭയുടെ പ്രവർത്തനങ്ങൾ കോ - ഓർഡിനേറ്റ് ചെയ്യുന്നത് വിവാദ നായകനായ സി.എം. രവീന്ദ്രനാണ്. ഈ മാസം 16 മുതൽ 18 വരെയാണ് ലോക കേരള സഭ സംഘടിപ്പിക്കുന്നത്. കേരളത്തിന്റെ സംസ്‌കാരവും പൈതൃകവും ലോക കേരള ജനതക്ക് മുമ്പിൽ പ്രദർശിപ്പിക്കുകയെന്നതാണ് ആഗോള സാംസ്‌കാരിക ഉത്സവം പദ്ധതി ലക്ഷ്യം വയ്ക്കുന്നത്.

സംസ്ഥാനത്തിന്റെ സവിശേഷമായ സംസ്‌കാരം, പാരമ്പര്യം, ആചാരം എന്നിവ സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും സംസ്ഥാനവുമായുള്ള പ്രവാസികളുടെ ബന്ധം നിലനിർത്തുന്നതിനും കേരളത്തിന്റെ മികവാർന്ന സംസ്‌കാരം മറുനാടുകളിൽ പ്രദർശിപ്പിക്കുന്നതിനും വേണ്ടി ആവിഷ്‌കരിച്ച പദ്ധതിയാണ് ആഗോള സാംസ്‌കാരികോൽസവം പദ്ധതി.

കുട്ടികൾ, യുവാക്കൾ , മുതിർന്നവർ തുടങ്ങി പ്രായഭേദമെന്യേ എല്ലാ മറുനാടൻ മലയാളികൾക്കും അവരുടെ പ്രതിഭ പ്രദർശിപ്പിക്കുന്നതിനുള്ള വേദി കൂടിയായി ആഗോള സാംസ്‌കാരികോൽസവം പ്രയോജനപ്പെടുത്താൻ സാധിക്കുമെന്നാണ് സർക്കാർ അവകാശപ്പെടുന്നത്. ആഗോള സാംസ്‌കാരികോൽസവുമായി ബന്ധപ്പെട്ട് നടത്തേണ്ട പരിപാടികൾ തീരുമാനിക്കുന്നത് ലോക കേരള സഭ സെക്രട്ടേറിയേറ്റിന്റെ നേതൃത്വത്തിൽ രൂപീകരിക്കുന്ന സാംസ്‌കാരിക വകുപ്പ് കൂടി ഉൾപ്പെടുന്ന കൾച്ചറൽ കമ്മിറ്റിയാണ്.

ഈ മാസം 16 കനകക്കുന്ന് നിശാഗന്ധിയിൽ നടക്കുന്ന ഉദ്ഘാടന പരിപാടിക്ക് മാത്രം ചെലവഴിക്കുന്നത് 35 ലക്ഷം രൂപയാണ്. ഇതിൽ 30 ലക്ഷവും ചെലവിടുന്നത് ഉദ്ഘാടന ചടങ്ങിനു പിന്നാലെ നടക്കുന്ന വൈജ്ഞാനിക കലാസന്ധ്യയ്ക്കാണ്. ' ഇന്ദ്രധനുസ്സ് ' എന്ന പേരിൽ നടക്കുന്ന വൈജ്ഞാനിക കലാസന്ധ്യക്ക് മാത്രമാണ് ഇത്രയും തുക ചെലവഴിക്കുന്നത്.

ആഗോള സാംസ്‌കാരികോൽസവത്തിന് അനുവദിച്ച 1 കോടി രൂപയുടെ ചെലവിനങ്ങൾ ഇപ്രകാരമാണ്:

1. സാംസ്‌കാരിക പരിപാടി - 50 ലക്ഷം
2. ഏജൻസി ഫീസ് - 10 ലക്ഷം
3. ഓപ്പൺ ഫോറം - 4 ലക്ഷം
4. പ്രവാസികളുടെ സാഹിത്യം ഉൾകൊള്ളിച്ചുള്ളജേർണൽ പബ്‌ളിഷ് ചെയ്യാൻ - 5 ലക്ഷം
5. ഇന്റർനാഷണൽ കൾച്ചറൽ ഫെസ്റ്റിവൽ - 25 ലക്ഷം
6. പബ്‌ളിസിറ്റി - 4 ലക്ഷം
7. മറ്റ് ചെലവുകൾ - 2 ലക്ഷം.