വിരുത് നഗർ: തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിനിടെ ബിജെപി വിരുദ്ധ പരാമർശം നടത്തിയ യുവാവിന് പ്രവർത്തകരുടെ മർദ്ദനം. തമിഴ്‌നാട്ടിലെ വിരുത് നഗറിലാണ് സംഭവം നടന്നത്. വിരുദുനഗറിലെ എം‌ജി‌ആർ പ്രതിമയ്ക്ക് സമീപം നടി നമിത നടത്തിയ പ്രചാരണ പരിപാടിയിലാണ് യുവാവ് ബിജെപിക്കാരെ പ്രകോപിപ്പിച്ചത്.

പ്രചാരണ വേളയിൽ പ്രചാരണ നടി നമിത നൽകിയ എല്ലാ വാഗ്ദാനങ്ങളും അഭിപ്രായങ്ങളും അദ്ദേഹം നിരാകരിക്കുകയായിരുന്നു. 'താമരൈ മലരും' (താമര വിരിയും) എന്ന് താരം പറഞ്ഞപ്പോൾ, 'താമരൈയ് മലരാദു' (താമര വിരിയില്ല) എന്ന് യുവാവ് തിരിച്ച് പറയുകയായിരുന്നു. നമിതയുടെ പ്രസംഗത്തിന് വിരുദ്ധമായി യുവാവ് സംസാരിക്കുകയായിരുന്നു. താമര വിരിയുകയില്ലെന്നും ഇയാൾ ഉറക്കെ മുദ്രാവാക്യം വിളിച്ചു. ഇതോടെ പ്രകോപിതരായ ബിജെപി പ്രവർത്തകർ യുവാവിനെ തടഞ്ഞുവച്ച് മർദിക്കുകയായിരുന്നു.

വിരുത് നഗറിലെ ബിജെപി സ്ഥാനാർത്ഥി ജി പാണ്ടുരംഗന് വേണ്ടിയണ് നമിത പ്രചാരണത്തിന് എത്തിയത്. പാർട്ടി അധികാരത്തിലെത്തിയാൽ നടപ്പാക്കാൻ പോകുന്ന പദ്ധതികളെ കുറിച്ച് നമിത വാഗ്ദാനങ്ങൾ നൽകി. ഇതിന് മറുപടിയായി, ഗ്യാസ് സിലിണ്ടറുകൾ ഇപ്പോഴും ലഭിച്ചിട്ടില്ലെന്ന് യുവാവ് വിളിച്ചു പറഞ്ഞു. തമിഴ് നാട്ടിൽ താമര വിടരുമെന്ന നമിതയുടെ പ്രസ്താവനയ്ക്ക് ഒരിക്കലും താമര വിരിയില്ല എന്നായിരുന്നു യുവാവിന്റെ പ്രതികരണം. ഇതോടെ ബിജെപി പ്രവർത്തകർ യുവാവിനെ വളഞ്ഞ് മർദിക്കുകയായിരുന്നു.