മൈസൂർ: പ്രണയിച്ച പുരുഷനെ വിവാഹം കഴിക്കാൻ തീരുമാനിച്ച യുവതിക്ക് നേരിടേണ്ടി വന്നതുകൊടിയ ക്രൂരത. കുടുംബത്തിന്റെ എതിർപ്പ് അവഗണിച്ച് കാമുകനെ വിവാഹം ചെയ്യാൻ തീരുമാനിച്ച 24 കാരിയുടെ കൈവിരലുകൾ അച്ഛനും സഹോദരനും ചേർന്ന് വെട്ടിമാറ്റുകയാണ് ചെയ്തത്.

കർണാടകത്തിലെ ചാമരാജൻ നഗർ ജില്ലയിൽ പി ജി പാല്യഗ്രാമത്തിലെ ധനലക്ഷ്മി എന്ന യുവതിയാണ് കൊടുംക്രൂരതയ്ക്ക് ഇരയായത്.ധനലക്ഷ്മിയും സത്യ എന്ന യുവാവും രണ്ടുവർഷമായി പ്രണയത്തിലായിരുന്നു. അടുത്തിടെ ഇരുവരും വിവാഹം കഴിക്കാൻ തീരുമാനിച്ചു.

മാതാപിതാക്കളുടെ അനുമതിയോടെ വിവാഹം കഴിക്കാനായിരുന്നു ധനലക്ഷ്മിക്ക് ആഗ്രഹം. വിവാഹക്കാര്യം മാതാപിതാക്കളോട് പറഞ്ഞു. എന്നാൽ കുടുംബം ഇതിനെ എതിർത്തു. പ്രണയത്തിൽ നിന്ന് പിന്മാറണമെന്നായിരുന്നു അവരുടെ ആവശ്യം. പക്ഷേ, ധനലക്ഷ്മി ഇതിന് തയ്യാറായില്ല. തുടർന്ന് കുടുംബാംഗങ്ങൾ എതിർത്താലും വിവാഹിതരാവാൻ ഇരുവരും തീരുമാനിച്ചു. ഇക്കാര്യം ധനലക്ഷ്മിയുടെ വീട്ടിലറിഞ്ഞു. അതോടെ, എങ്ങനെയും വിവാഹം തടയാനായി ധനലക്ഷ്മിയുടെ അച്ഛന്റെയും സഹോദരന്റെയും ശ്രമം.

വീടുവിട്ടിറങ്ങിയ ധനലക്ഷ്മിയെ സമീപത്തുള്ള മെഡിക്കൽസ്റ്റോറിന് സമീപത്തുവച്ച് അച്ഛനും സഹോദരനും കണ്ടുമുട്ടി. വിവാഹത്തിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടെങ്കിലും തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ധനലക്ഷ്മി അറിയിച്ചു. വാക്കുതർക്കം രൂക്ഷമായതോടെ കലികയറിയ അച്ഛനും സഹോദരനും ചേർന്ന് ബലംപ്രയോഗിച്ച് ധനലക്ഷ്മിയുടെ നാല് കൈവിരലുകൾ വെട്ടിമാറ്റുകയായിരുന്നു.രക്തംവാർന്ന് അവശയായ ധനലക്ഷ്മിയെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. രണ്ടുപ്രതികളെയും പൊലീസ് അറസ്റ്റുചെയ്തു.