ചെന്നൈ: തമിഴകത്തിൽ ജാതിമാറി വിവാഹങ്ങൾ കൊലപാതകത്തിലേക്ക് എത്തിയ സംഭവങ്ങൾ നിരവധി ഉണ്ടായിട്ടുണ്ട്. ഇതിൽ തന്നെ ചിലത് വൻ വിവാദങ്ങളിൽ എത്തുകയും ചെയ്തു. എന്നാൽ, ഇഷ്ടപ്പെട്ട കാമുകി വിവാഹത്തിൽ നിന്നും പിന്മാറിയപ്പോൾ കാമുകൻ കാമുകിയെ കൊലപ്പെടുത്തിയ നടുക്കുന്ന വാർത്തയാണ് ചെന്നൈയിൽ നിന്നും പുറത്തുവരുന്നത്.

മറ്റൊരാളുമായി വിവാഹം ഉറപ്പിച്ചതിനെ തുടർന്ന് പ്രണയത്തിൽനിന്ന് പിന്മാറിയ കാമുകിയെ യുവാവ് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്ു. ് കള്ളക്കുറിച്ചി ജില്ലയിലെ എം.സരസ്വതി(18)യാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സരസ്വതിയുടെ കാമുകനായിരുന്ന പി.രംഗസ്വാമി(21)യെയും സുഹൃത്ത് രവീന്ദ്രനെ(26)യും പൊലീസ് അറസ്റ്റ് ചെയ്തു.

ഏപ്രിൽ ഒന്നിനാണ് സരസ്വതിയെ വീടിന് സമീപം മരിച്ചനിലയിൽ കണ്ടെത്തിയത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്നും കൃത്യം നടത്തിയത് രംഗസ്വാമിയാണെന്നും കണ്ടെത്തിയത്. ഏറെദിവസത്തെ അന്വേഷണത്തിന് ശേഷം കഴിഞ്ഞദിവസമാണ് പ്രതികളായ രണ്ടുപേരെയും പൊലീസ് പിടികൂടിയത്.

ഇതരജാതിക്കാരായ സരസ്വതിയും രംഗസ്വാമിയും കഴിഞ്ഞ രണ്ട് വർഷമായി പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അടുത്തിടെ വീട്ടുകാർ മറ്റൊരാളുമായി സരസ്വതിയുടെ വിവാഹം ഉറപ്പിച്ചു. ഇതോടെ രംഗസ്വാമിയുമായുള്ള ബന്ധം ഉപേക്ഷിക്കാനും വീട്ടുകാർ നിശ്ചയിച്ച വിവാഹവുമായി സഹകരിക്കാനും സരസ്വതി തീരുമാനിച്ചു. ഇക്കാര്യമറിഞ്ഞ രംഗസ്വാമി സരസ്വതിയെ നേരിൽക്കണ്ട് സംസാരിക്കാനായി വിളിച്ചു. സംസാരിക്കുന്നതിനിടെ തന്നോടൊപ്പം ഇറങ്ങിവരാനും ആവശ്യപ്പെട്ടു.

യുവതി ഇതിന് വിസമ്മതിക്കുകയും പ്രണയം തുടരാൻ താത്പര്യമില്ലെന്നും പറഞ്ഞു. ഇതോടെ രംഗസ്വാമി 16 വയസ്സുള്ള സഹോദരന്റെയും സുഹൃത്തിന്റെയും സഹായത്തോടെ സരസ്വതിയെ കൊലപ്പെടുത്തുകയായിരുന്നു. ദുപ്പട്ട കഴുത്തിൽ മുറുക്കി ശ്വാസംമുട്ടിച്ചാണ് പ്രതികൾ കൊലപാതകം നടത്തിയത്. ശേഷം മൃതദേഹം ഉപേക്ഷിച്ച് രക്ഷപ്പെട്ടു. കേസിൽ ഉൾപ്പെട്ട രംഗസ്വാമിയുടെ പ്രായപൂർത്തിയാകാത്ത സഹോദരനെയും പൊലീസ് പിടികൂടിയിട്ടുണ്ട്.