ഇടുക്കി: മുഖ്യമന്ത്രി പിണറായി വിജയനും കെപിസിസി. പ്രസിഡന്റ് കെ. സുധാകരനും തമ്മിലുള്ള വാക്‌പോരിൽ പ്രതികരണവുമായി മുൻ മന്ത്രി എം.എം. മണി. സുധാകരൻ ആവശ്യമില്ലാത്ത കാര്യങ്ങളിൽ പ്രതികരിച്ചതുകൊണ്ടാണ് മുഖ്യമന്ത്രി അതിന് മറുപടി കൊടുത്തതെന്ന് എം.എം. മണി പറഞ്ഞു.

സിപിഐ.എമ്മുകാർ സുധാകരനെതിരെ കത്തിയുമായി വരില്ലെന്നും കത്തിയുമായി ഒളിച്ചിരിക്കുന്നത് കോൺഗ്രസുകാരാണെന്നും അവരുടെ കുത്തേൽക്കാതെയാണ് സുധാകരൻ നോക്കേണ്ടതെന്നും എം.എം. മണി പറഞ്ഞു. മരിച്ചുകൊണ്ടിരിക്കുന്ന കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കാനാണ് കേന്ദ്രം സുധാകരനെ നിയോഗിച്ചിരിക്കുന്നതെന്നും സർക്കാരിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും വ്യക്തിപരമായ ആക്രമണങ്ങൾ നടത്തേണ്ട കാര്യം സുധാകരനില്ലെന്നും എം.എം. മണി പറഞ്ഞു. മാതൃഭൂമി ന്യൂസിനോടായിരുന്നു എം.എം. മണിയുടെ പ്രതികരണം.

'സി.എം. മനപ്പൂർവമായി എന്തെങ്കിലും പറഞ്ഞെന്ന് ഞാൻ കരുതുന്നില്ല. അവർ രണ്ട് പേരും കണ്ണൂരിൽ നിന്ന് വളർന്നുവന്നവരാണ്. സുധാകരൻ ഒരു പ്രത്യേക രീതിക്കാരനാണ്. ആകപ്പാടെ മരിച്ചുകിടക്കുന്ന കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കാൻ സുധാകരൻ ശ്രമിക്കുന്നു എന്നതിനപ്പുറം ഇപ്പോഴത്തെ വിവാദങ്ങൾക്ക് ഒരു പ്രസക്തിയുമല്ല,' എം.എം. മണി പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ സുധാകരൻ വ്യക്തിപരമായ വിമർശനം ഉന്നയിക്കേണ്ട കാര്യം സുധാകരനില്ലെന്നും അദ്ദേഹം കോൺഗ്രസിന്റെ കാര്യ നോക്കിയാൽ മതിയെന്നും എം.എം. മണി പറഞ്ഞു.