ഭോപാൽ: 'ലൗ ജിഹാദി'നെതിരെ കർശന നിയമം കൊണ്ടുവരാനൊരുങ്ങി മദ്ധ്യപ്രദേശ് സർക്കാർ. കേന്ദ്രസർക്കാർ പോലും ഇതുവരെ ലൗ ജിഹാദ് ഉണ്ടെന്ന് സമ്മാതിക്കാത്ത പശ്ചാത്തലത്തിലാണ് വിചിത്രമായ നിയമം പാസാക്കാൻ മധ്യപ്രദേശ് സർക്കാർ ഒരുങ്ങുന്നത്.

ജാമ്യം ലഭിക്കാത്ത വകുപ്പ് ഉൾപ്പടെ ചുമത്തി അഞ്ച് വർഷം വരെ കഠിനതടവ് ശിക്ഷ ലഭിക്കുന്ന കുറ്റമായി 'ലൗ ജിഹാദ്' മാറ്റുമെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രി നരോത്തം മിശ്ര അറിയിച്ചു. വിവാഹം മാത്രം ലക്ഷ്യമാക്കി ഇത്തരം നടപടി മതപരിവർത്തനമായി കണ്ട് ഇതിന് കാരണക്കാരനായ പ്രധാന ആളെയും അതിനൊപ്പം നിൽക്കുന്നവരെയും കേസിൽ പ്രതി ചേർക്കും.

വിവാഹത്തിനായാണ് മതം മാറുന്നതെങ്കിൽ ഒരുമാസം മുൻപ് ജില്ലാ കളക്ടർക്ക് അപേക്ഷ നൽകണം. അടുത്ത് തന്നെ ചേരുന്ന നിയമസഭ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കുമെന്നും നരോത്തം മിശ്ര പറഞ്ഞു. നിലവിൽ കർണാടകവും ഹരിയാനയും ഈ നിയമം കൊണ്ടുവരാൻ ആലോചിക്കുന്നുണ്ട്.

മുൻപ് അലഹാബാദ് ഹൈക്കോടതി വിവാഹത്തിന് വേണ്ടിയുള്ള മതംമാറ്റം അംഗീകരിക്കാനാകില്ല എന്ന് ഒരു കേസിൽ വിധിച്ചിരുന്നു. മുസ്‌ളീം മതവിഭാഗത്തിൽ പെട്ട യുവതി വിവാഹത്തിന് രണ്ട് ദിവസം മുൻപ് മാത്രം ഹിന്ദു ആയി മതംമാറിയതിനെ തുടർന്ന് കേസിലായിരുന്നു അലഹാബാദ് ഹൈക്കോടതിയുടെ നടപടി. ഇതിനെതിരെ യുവതിയും ഭർത്താവും നൽകിയ ഹർജിയും കോടതി തള്ളിയിരുന്നു.