കണ്ണൂർ: ന്യൂനപക്ഷ ക്ഷേമ പദ്ധതിയിലെ 80:20 ശതമാനം അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. ഹൈക്കോടതി വിധി മുസ്ലിം സമൂഹത്തിന്റെ സാഹചര്യങ്ങളെ പഠിച്ചിട്ടല്ലെന്ന് അദ്ദേഹം വിമർശിച്ചു. കോടതികൾ വിമർശനതതിന് അതീതരല്ലെന്നും ജയരാജൻ പറഞ്ഞു.

കോടതി കേരളത്തിലെ സാമൂഹ്യ സാഹചര്യം മനസ്സിലാക്കണമായിരുന്നുവെന്ന് എംവി ജയരാജൻ ചൂണ്ടികാട്ടി. പാലോളി കമ്മിറ്റിയുടെ നിർദ്ദേശങ്ങൾ ആഴത്തിൽ പഠിക്കണമായിരുന്നു, ഇത് പഠിക്കാൻ ആരെയെങ്കിലും ചുമതലപ്പെടുത്താമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരള മുസ്ലിം ജമാ അത്ത് സംഘടിപ്പിച്ചു വെർച്ചൽ യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ജയരാജൻ.

ഇക്കഴിഞ്ഞ മെയ് മാസത്തിലായിരുന്നു സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമ പദ്ധതികളുടെ വിതരണത്തിലെ 80:20 അനുപാതം റദ്ദാക്കിക്കൊണ്ട് ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. 80 ശതമാനം മുസ്ലിം വിഭാഗത്തിനും 20 ശതമാനം ഇതര ന്യൂനപക്ഷ വിഭാഗങ്ങൾക്കും എന്ന അനുപാതത്തിലായിരുന്നു ക്ഷേമ പദ്ധതികൾ മുന്നോട്ട് പോയിരുന്നത്. ഇപ്പോഴത്തെ ജനസംഖ്യ അനുസരിച്ച് ഈ അനുപാതം പുനർ നിശ്ചയിക്കണമെന്നാണ് കേരള ഹൈക്കോടതി ആവശ്യപ്പെട്ടത്. നിലവിലെ അനുപാതം 2015 ലാണ് നിലവിൽ വന്നത്. ചീഫ് ജസ്റ്റിസ് എസ് മണികുമാർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചായിരുന്നു വിധി പുറപ്പെടുവിച്ചത്.

കോടതി വിധി നടപ്പിലാക്കണമെന്ന എൽഡിഎഫിലുള്ള കേരളാ കോൺഗ്രസ് മാണി വിഭാഗം അടക്കമുള്ളവർ ആവശ്യപ്പെടവേയാണ് കോടതി വിധിക്കെതിരെ ജയരാജനെ പോലൊരു മുതിർന്ന നേതാവ് രംഗത്തുവരുന്നത് എന്നതും ശ്രദ്ധേയമാണ്. ന്യൂനപക്ഷ സ്‌കോളർഷിപ്പ് വിധി നടപ്പാക്കണമെന്നാണ് പാർട്ടിയുടെ അഭിപ്രായമെന്നാണ് ജോസ് കെ മാണി നേരത്തെ അഭിപ്രായപ്പെട്ടത്. ഏതെങ്കിലും വിഭാഗങ്ങൾക്ക് ഇതുകൊണ്ട് നഷ്ടമുണ്ടായാൽ പ്രത്യേക പാക്കേജ് നടപ്പാക്കണമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഹൈക്കോടതി വിധി ഉടൻ നടപ്പാക്കണമെന്നും, വിധി നടപ്പാക്കുമ്പോൾ ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്ന ആനുകൂല്യങ്ങളിൽ ഏതെങ്കിലും വിഭാഗത്തിന് കുറവുണ്ടായാൽ അത് ഒരു പ്രത്യേക പാക്കേജിലൂടെ സാമൂഹ്യക്ഷേമവകുപ്പ് വഴി സർക്കാർ നടപ്പാക്കണമെന്നും സർവ്വകക്ഷിയോഗത്തിൽ പങ്കെടുത്ത കേരളാ കോൺഗ്രസ് പ്രതിനിധി സ്റ്റീഫൻ ജോർജ്ജും ആവശ്യപ്പെടുകയുണ്ടായി.

ന്യൂനപക്ഷ വകുപ്പ് വഴി നടപ്പാക്കുന്ന സ്‌കോളർഷിപ്പുകളും മറ്റ് ആനുകൂല്യങ്ങളും 1992 ലെ കേന്ദ്ര ന്യൂനപക്ഷ ആക്ട് പ്രകാരവും 2014 ലെ കേരളാ സ്റ്റേറ്റ് ന്യൂനപക്ഷ കമ്മീഷൻ ആക്ട് പ്രകാരവും തുല്യമായും ജനസംഖ്യാനുപാതമായും മാത്രമേ നടപ്പാക്കുവാൻ കഴിയൂ. കേരളം ഒഴികെ എല്ലാ സംസ്ഥാനങ്ങളിലും തുല്യമായിട്ടാണ് ആനുകൂല്യങ്ങൾ നൽകിവരുന്നത്. കേരളത്തിലെ സമുദായങ്ങൾ തമ്മിലുള്ള ഐക്യം നിലനിർത്തണമെന്നും ആവശ്യപ്പെട്ടു.

അതെ സമയം ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള സ്‌കോളർഷിപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയിൽ നിയമപരമായ പരിശോധനയും വിദഗ്ധസമിതിയെ നിയോഗിച്ചുള്ള പഠനവും പ്രായോഗിക നിർദ്ദേശങ്ങളും സമന്വയിപ്പിച്ച് തീരുമാനത്തിലെത്താനാണു സർവ്വകക്ഷിയോഗത്തിൽ ധാരണയായത്.