മലപ്പുറം: മലപ്പുറം സ്വദേശിനിയായ 17 വയസ്സുള്ള പോക്സോ കേസിലെ ഇര വീണ്ടും പീഡനത്തിനിരയായ സംഭവത്തിൽ അന്വേഷണം വിപുലീകരിക്കാനൊരുങ്ങി പൊലീസ്. വിശദമായ അന്വേഷണത്തിനായി പെരിന്തൽമണ്ണ എഎസ്‌പി എ.ഹേമലതയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ചു.

സംഭവത്തിൽ ഇതുവരെ 29 കേസുകൾ രജിസ്റ്റർ ചെയ്തു. ആകെ 41 പേരാണ് പ്രതിപ്പട്ടികയിൽ ഉള്ളത്. ഇതിൽ 20 പേരെ ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്. തന്നെ ലൈംഗികമായി ചൂഷണം ചെയ്തവർക്കെതിരെയും അശ്ലീല സന്ദേശങ്ങൾ അയച്ചവർക്കെതിരെയുമെല്ലാം പെൺകുട്ടി ശിശുക്ഷേമ സമിതി അംഗങ്ങൾക്ക് മൊഴി നൽകിയിട്ടുണ്ട്. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ കേസും അറസ്റ്റുകളും നടക്കുന്നത്.

2016ലും 17ലും രണ്ട് തവണയായി പീഡനത്തിനിരയായ പെൺകുട്ടിയെ ശിശുക്ഷേമ സമിതിയുടെ നിർദ്ദേശ പ്രകാരം മഞ്ചേരിയിലെ നിർഭയ ഹോം അഭയ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് 2019 ഒക്ടോബറിൽ പെൺകുട്ടിയുടെ സഹോദരനും സഹോദരന്റെ ഭാര്യയും ചേർന്നാണ് പെൺകുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോയത്. നിർഭയ ഹോമിൽ നിന്നും വീട്ടിലെത്തിയതിന് ശേഷം അഞ്ച് തവണ പീഡനത്തിനിരയായതായി പെൺകുട്ടി ശിശുക്ഷേമ സമിതി മുമ്പാകെ മൊഴി നൽകിയിട്ടുണ്ട്.

ഒക്ടോബറിൽ ബന്ധുക്കൾക്കൊപ്പം വീട്ടിലേക്ക് പോയ പെൺകുട്ടിയെ ഡിസംബറിൽ വീട്ടിൽ നിന്നും കാണാതായിരുന്നു. പിന്നീട് ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയെ പാലക്കാട് നിന്നും പാണ്ടിക്കാട് പൊലീസ് കണ്ടെത്തുകയായിരുന്നു. പൊലീസ് കണ്ടെത്തിയ പെൺകുട്ടിയെ ശിശുക്ഷേമ സമിതി മുമ്പാകെ ഹാജരാക്കിയപ്പോഴാണ് പെൺകുട്ടി വീണ്ടും പീഡനത്തിനിരയായ സംഭവം കണ്ടെത്തിയത്.

പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ 41 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇതിൽ പലരും പെൺകുട്ടിയുടെ ബന്ധുക്കളോ പെൺകുട്ടിയുടെ ബന്ധുക്കളുടെ സുഹൃത്തുക്കളോ ആണ്. ഇരുപതേ പേരെ ഇതിനോടകം പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 13ാം വയസ്സിൽ പീഡനത്തിനിരയായ പെൺകുട്ടിയെ വീണ്ടും വീട്ടിലേക്ക് പറഞ്ഞയച്ചതിൽ ശിശുക്ഷേമ സമിതിക്ക് പിഴവ് പറ്റിയെന്നാണ് വ്യാപകമായുള്ള ആക്ഷേപം. പെൺകുട്ടിയെ വീണ്ടും ബന്ധുക്കൾക്കൊപ്പം പറഞ്ഞയച്ചതിൽ വീഴ്ച പറ്റിയിട്ടുണ്ടെന്നും ഇതാണ് പെൺകുട്ടി വീണ്ടും പീഡനത്തിരയാകാൻ കാരണമായതെന്നും നാട്ടുകാർ പറയുന്നു.

അതേസമയം ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിനാണ് പെൺകുട്ടിയെ ബന്ധുക്കൾക്കൊപ്പം പറഞ്ഞയച്ചത് എന്നാണ് ശിശുക്ഷേമ സമിതിയുടെ വിശദീകരണം. പെൺകുട്ടിയുടെ സഹോദരനും ഭാര്യയും ചേർന്നാണ് പെൺകുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോയിരുന്നത്. വീട്ടിൽ കൊണ്ട് പോയതിന് ശേഷമാണ് പെൺകുട്ടി ഇപ്പോൾ വീണ്ടും പീഡനത്തിന് ഇരയായിരിക്കുന്നത്. പെൺകുട്ടിയെ നേരത്തെ പീഡിപ്പിച്ച കേസിൽ കൊണ്ടുപോകാനെത്തിയ ബന്ധുക്കൾ പ്രതികളല്ലാതിരുന്നതിനാലാണ് പെൺകുട്ടിയെ ബന്ധുക്കൾക്കൊപ്പം വിട്ടയച്ചതെന്ന് ചൈൽഡ് വെൽഫയർ കമ്മറ്റി അധികൃതർ അറിയിച്ചു.

ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസിൽ നിന്നുള്ള റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പെൺകുട്ടിയെ ബന്ധുക്കൾക്കൊപ്പം പറഞ്ഞയച്ചത്. ബന്ധുക്കൾ പ്രതികളല്ലാതിരുന്നതിനാലും ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലും പെൺകുട്ടിയെ ബന്ധുക്കൾക്കൊപ്പം വിട്ടയച്ചില്ലായിരുന്നെങ്കിൽ ബന്ധുക്കൾ മേൽഘടകങ്ങളെ സമീപിക്കുമായിരുന്നു എന്നും ചൈൽഡ് വെൽഫയർ കമ്മറ്റി അംഗം ഷജേഷ് ഭാസ്‌കർ പറഞ്ഞു.