കൊൽക്കത്ത: വർഗീയ രാഷ്ട്രീയത്തിൽ അസദുദ്ദീൻ ഒവൈസിയേക്കാൾ മുന്നിലാണ് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി എന്ന് പശ്ചിമ ബംഗാൾ ബിജെപി ചീഫ് സുകന്ദ മജൂംദാർ. മദർ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റിയുടെ അക്കൗണ്ട് കേന്ദ്ര സർക്കാർ മരവിപ്പിച്ചു എന്ന ആരോപണം ഉന്നയിച്ചതു ചൂണ്ടിക്കാട്ടിയാണ് മമത ബാനർജിക്കെതിരെ ബിജെപി തിരിഞ്ഞിരിക്കുന്നത്.

മമതാ ബാനർജി മത പുരോഹിതന്മാർക്ക് പണം നൽകാൻ ആരംഭിച്ചിരിക്കുന്നു. ക്രിസ്ത്യൻ സമൂഹത്തിലും മമത അങ്ങനെ ചെയ്യാൻ ശ്രമിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. ഏത് കാര്യത്തിലായാലും കേന്ദ്ര സർക്കാരിനെ മതപരമായി വലിച്ചിഴക്കാനാണ് മമത ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മദർ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റി എന്ന സംഘടനയുടെ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രം മരവിപ്പിച്ചെന്ന ആരോപണവുമായി തിങ്കളാഴ്ചയാണ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി രംഗത്തെത്തിയത്. എന്നാൽ മിഷനറീസ് ഓഫ് ചാരിറ്റിയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതായുള്ള കേന്ദ്രത്തിന്റെ അറിയിപ്പ് തങ്ങൾക്ക് ലഭിച്ചിട്ടില്ല എന്നായിരുന്നു മിഷനറീസ് ഓഫ് ചാരിറ്റിയുടെ ഭാഗത്ത് നിന്നുള്ള ഔദ്യോഗിക വിശദീകരണം.