തിരുവനന്തപുരം: കഠിനംകുളത്ത് 16കാരിയായ പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ പ്രതി അറസ്റ്റിലായി. കഠിനംകുളം സ്വദേശി സുൽഫിയാണ് പൊലീസിന്റെ പിടിയിലായത്. പ്രദേശവാസിയായ മറ്റൊരു യുവാവുമായി പ്രണയത്തിലായിരുന്നു പെൺകുട്ടി. കമിതാക്കൾ തമ്മിൽ ഉടലെടുത്ത പ്രശ്‌നം പരിഹരിക്കാം എന്ന വാഗ്ദാനവുമായി എത്തിയ പെൺകുട്ടിയുടെ അയൽവാസിയായ സുൽഫി കുട്ടിയുമായി അടുക്കാൻ ശ്രമിച്ചു.

സുൽഫിയുടെ വാക്ക് വിശ്വസിച്ച പെൺകുട്ടിയ പിന്നീട് ബലമായി വഴിയിൽ തടഞ്ഞുനിർത്തി ഇയാൾ സെൽഫി എടുക്കുകയും ചെയ്തു. ശേഷം, സെൽഫി സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് പറഞ്ഞ സുൽഫി പെൺകുട്ടിയിൽ നിന്നും നഗ്‌നചിത്രങ്ങൾ ആവശ്യപ്പെടാൻ തുടങ്ങി. ഇവ അയച്ചുകൊടുത്ത പെൺകുട്ടിയെ ഈ ചിത്രങ്ങൾ ഉപയോഗിച്ച് ഇയാൾ വീണ്ടും ഭീഷണിപ്പെടുത്തി. രാത്രി സമയത്ത് തന്റെയടുത്ത് വന്നില്ലെങ്കിൽ ഫോട്ടോകൾ പരസ്യമാകുമെന്നായിരുന്നു സുൽഫി പെൺകുട്ടിയോട് പറഞ്ഞത്.

തുടർന്ന്, കഴിഞ്ഞ വർഷം ഓഗസ്റ്റ് മുതൽ ഇയാൾ തന്നെ ലൈംഗികമായി പീഡിപ്പിക്കാൻ ആരംഭിച്ചുവെന്നും പെൺകുട്ടി പറയുന്നു. സുൽഫിയുടെ ഇംഗിതങ്ങൾക്ക് വഴങ്ങാനായി തന്നെ അയാൾ മർദ്ദിച്ചിരുന്നതായും ശേഷം തന്നെക്കൊണ്ട് പലതും ചെയ്യിക്കുകയായിരുന്നു എന്നും പെൺകുട്ടി പറയുന്നു. വൈദ്യപരിശോധനയിൽ പെൺകുട്ടി രണ്ടുമാസം ഗർഭിണിയാണെന്ന് കണ്ടെത്തിയിരുന്നു.

ശാരീരിക അവശതകൾ ഉണ്ടായതിനെ തുടർന്ന് വീട്ടുകാർ ചോദ്യം ചെയ്തപ്പോഴാണ് പെൺകുട്ടി ഉണ്ടായ സംഭവങ്ങൾ തുറന്നു പറഞ്ഞത്. സംഭവം പുറത്തുപറഞ്ഞാൽ അപായപ്പെടുത്തുമെന്ന് സുൽഫിയുടെ വീട്ടുകാർ തന്നെ ഭീഷണിപ്പെടുത്തിയതായും 16കാരി പറയുന്നു. പെൺകുട്ടിയുടെ രഹസ്യമൊഴി പൊലീസ് എടുത്തിട്ടുണ്ട്. മൊബൈൽ ടവർ ലൊക്കേറ്റ് ചെയ്ത് സുൽഫിയെ നേരത്തെ തന്നെ പിടികൂടിയിരുന്നുവെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിരിയിരുന്നില്ല.