ബംഗളൂരു: മകന്റെ സ്‌കൂൾ ഫീസ് അടയ്ക്കാൻ പണം ചോദിച്ചതിന്റെ പേരിൽ യുവതിയെ ഭർത്താവ് തല്ലിച്ചതച്ചു. ബംഗളൂരുവിലാണ് സംഭവം. കസേര, സ്റ്റീൽ റാക്ക് എന്നിവ കൊണ്ടുള്ള അടിയേറ്റ 39കാരി ഗുരുതര പരിക്കുകളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലാണ്. യുവതിയും ഭർത്താവും ബെംഗളൂരു ബിടിആർ ഗാർഡനിലാണ് താമസിച്ചു വന്നിരുന്നത്. ഇവർക്ക് ഏഴും ഒൻപതും വയസുള്ള രണ്ടു കുട്ടികളുമുണ്ട്.

12 വർഷം മുൻപ് പ്രണയിച്ച് വിവാഹം കഴിച്ച ദമ്പതികളാണ് ഇരുവരും. വിവാഹത്തിന് യുവതിയുടെ വീട്ടുകാർക്ക് താൽപര്യമില്ലായിരുന്നു. ഇതോടെ ഇവർ യുവതിയെ കയ്യൊഴിഞ്ഞു. പക്ഷേ സാമ്പത്തിക പ്രശ്‌നങ്ങൾ വന്നതോടെ ഭർത്താവ് യുവതിയെ ക്രൂരമായി ഉപദ്രവിക്കാൻ ആരംഭിച്ചു. സാമ്പത്തിക പ്രശ്‌നങ്ങൾക്ക് കാരണം യുവതിയാണെന്ന് പറഞ്ഞാണ് ഉപദ്രവിച്ചിരുന്നത്. നഗരത്തിലെ പ്രമുഖ സ്‌കൂളിൽ പഠിക്കുന്ന മൂത്ത മകന്റെ സ്‌കൂൾ ഫീസ് ചോദിച്ചതാണ് ഒടുവിലത്തെ പ്രശ്‌നങ്ങൾക്ക് കാരണം.

ഡൈനിങ് ടേബിളിനും ഭിത്തിക്കും ഇടയിലേക്ക് തള്ളിയിട്ടശേഷം കസേര കൊണ്ട് യുവതിയെ ക്രൂരമായി തല്ലുകയായിരുന്നു. കസേര ഒടിഞ്ഞതോടെ പാത്രങ്ങൾ വയ്ക്കുന്ന സ്റ്റീൽ റാക്ക് കൊണ്ട് തലയ്ക്ക് അടിച്ചതായും റിപ്പോർട്ടിൽ പറയുന്നു. അതിനിടെ മക്കൾ അച്ഛനെ തടയാൻ ശ്രമിച്ചെങ്കിലും മുറിയിൽ പോകാൻ പറഞ്ഞ് മൂത്തമകനെയും തല്ലിയതായി 39കാരി പറയുന്നു. ഒടുവിൽ ബോധം പോയ യുവതിയെ മക്കളും അയൽവാസികളും ചേർന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. 39കാരിയുടെ പരാതിയിൽ ഭർത്താവിനെതിരെ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.