മലപ്പുറം: മലപ്പുറം കോട്ടക്കലിൽ വിവാഹ മോചനത്തെ ചൊല്ലി യുവാവിന് മർദ്ദനം. കോട്ടക്കലിൽ നവവരനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയായിരുന്നു. കേസിൽ ഭാര്യയുടെ ബന്ധുക്കൾ അറസ്റ്റിൽ. വിവാഹമോചനത്തിനായി മുത്തലാഖ് ചൊല്ലണമെന്ന് ആവശ്യപ്പെട്ട് യുവാവിനെ വീട്ടിലേക്ക് പിടിച്ചുകൊണ്ടുപോയി ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ഭാര്യയുടെ അമ്മാവന്മാർ ഉൾപ്പെടെ ആറു ബന്ധുക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.

ചെങ്കുവട്ടി സ്വദേശി അബ്ദുൾ അസീബ് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞദിവസമാണ് സംഭവം. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അബ്ദുൾ അസീബിനെ അവിടെ നിന്നാണ് കാറിലെത്തിയ മൂന്നംഗ സംഘം ബലമായി തട്ടിക്കൊണ്ടു പോയത്. ഒതുക്കുങ്ങലിലെ ഭാര്യ വീട്ടിലെത്തിച്ച അസീബിനോട് വിവാഹമോചനത്തിനായി മുത്തലാഖ് ചൊല്ലണമെന്ന് ഭാര്യയുടെ ബന്ധുക്കൾ ആവശ്യപെട്ടു. വഴങ്ങാത്തതിനെ തുടർന്ന് ജനനേന്ദ്രിയത്തിലടക്കം ഗുരുതരമായി മർദ്ദിച്ച് പരിക്കേൽപ്പിച്ചു എന്നതാണ് പരാതി.

ഒന്നര മാസം മുമ്പാണ് അബ്ദുൾ അസീസ് വിവാഹിതനായത്. ഭാര്യയുമായി ചെറിയ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നെന്നും അത് പരിഹരിക്കാനുള്ള ചർച്ചകൾ നടന്നു വരുന്നതിനിടയിലാണ് തട്ടിക്കൊണ്ടുപോയി മർദ്ദിച്ചതെന്നും അബ്ദുൾ അസീബ് പറഞ്ഞു. സുഹൃത്തുക്കൾ അറിയിച്ചതിനെ തുടർന്ന് പൊലീസെത്തിയാണ് രക്ഷിച്ചത്. . തട്ടിക്കൊണ്ടുപോയ മൂന്നു പേരെ കോട്ടക്കൽ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.