തിരുവനന്തപുരം: വിവാഹ വാഗ്ദാനം ചെയ്ത് 24 കാരിയായ യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ഇരുപത് വർഷം കഠിന തടവും രൂപ മുപ്പതിനായിരം രൂപ പിഴയും തിരുവനന്തപുരം അതിവേഗ കോടതി ശിക്ഷ വിധിച്ചു. കായംകുളം ആറാട്ടുപുഴ സ്വദേശി സരീഷ് മധു (35) വിനെയാണ് ജഡ്ജി ആർ. ജയകൃഷ്ണൻ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒമ്പത് മാസം അധിക തടവനുഭവിക്കണം. പിഴ തുക പീഡനത്തിനിരയായ യുവതിക്ക് നൽകണം. കൂടാതെ ഭാവി നന്മക്കായി മതിയായ തുക ഇരകൾക്കുള്ള നഷ്ടപരിഹാര ഫണ്ടിൽ നിന്നും നഷ്ടപരിഹാരം നൽകാനും ജില്ലാ ലീഗൽ സർവ്വീസസ് അഥോറിറ്റിയോടും കോടതി നിർദ്ദേശിച്ചു.

2014 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. എറണാകുളത്ത് ജോലി ചെയ്യുകയായിരുന്ന യുവതിയെ രാഹുൽ എന്ന പേരിലാണ് പ്രതി ആദ്യം പരിചയപ്പെട്ടത്. തുടർന്ന് നിരന്തരം ഫോണിലൂടെ ബന്ധപ്പെടുകയും നേരിട്ട് കാണുകയും ചെയ്തു. സംസാരത്തിനിടയിൽ യുവതിയെ തിരുവനന്തപുരത്ത് വിളിച്ച് വരുത്തി വിവാഹ അഭ്യർത്ഥന നടത്തി.

പീഡനത്തിന് ശേഷം യുവതി പല തവണ വിവാഹ ആലോചന നടത്താൻ തന്റെ വീട്ടിൽ വരണമെന്ന് ആവശ്യപ്പെട്ടെങ്കിലും പ്രതി ആദ്യം തയ്യാറായില്ല. സമ്മർദ്ദം കൂടിയപ്പോൾ പ്രതി ഒടുവിൽ വഴങ്ങുകയായിരുന്നു. രക്ഷിതാക്കളുമായി വീട്ടിൽ പോയ പ്രതി 101 പവന്റെ ആഭരണവും വൻ തുക സ്ത്രീധനവും തന്നാൽ മാത്രമെ വിവാഹം കഴിക്കുകയുള്ളുയെന്ന് യുവതിയോട് പറഞ്ഞു.

വീട്ടുകാർക്ക് ഈ തുക നൽകാനുള്ള ശേഷിയില്ലായെന്ന് അറിഞ്ഞാണ് പ്രതി ഇതാവശ്യപ്പെട്ടത്. തങ്ങളുടെ വസ്തുക്കളെല്ലാം വിറ്റിട്ട് 70 പവൻ തരാമെന്ന് പെൺകുട്ടിയുടെ വീട്ടുകാർ ഉറപ്പ് നൽകിയെങ്കിലും പ്രതി വഴങ്ങിയില്ല. താൻ കബളിപ്പിക്കപ്പെട്ടുവെന്നറിഞ്ഞപ്പോൾ യുവതി നൽകിയ പരാതിയിൽ മെഡിക്കൽ കോളേജ് പൊലീസ് ആണ് കേസ് എടുത്തത്.