കണ്ണൂർ: കണ്ണൂരിൽ യുവാവിനെ വീടാക്രമിച്ച ശേഷം തട്ടിക്കൊണ്ടു പോയ സംഭവത്തിന് പിന്നിൽ കുഴൽപ്പണ ഇടപാട്. ഗൾഫിൽ നിന്നും എത്തിച്ച പണത്തെ ചൊല്ലിയുള്ള തർക്കമാണ് തർക്കത്തിന് ഇടയാക്കിയത്. യുവാവിനെ വീടാക്രമിച്ചശേഷം രാത്രി രഹസ്യകേന്ദ്രത്തിലേക്ക് തട്ടിക്കൊണ്ടുപോയി മർദിച്ച സംഭവത്തിനുപിന്നിൽ കുഴൽപ്പണ ഇടപാടിലെ തർക്കം. ഗൾഫിൽനിന്നെത്തിച്ച ആറുകോടിയുടെ കുഴൽപ്പണത്തിൽ ഒരു പങ്ക് വിതരണംചെയ്തതിന്റെ പേരിലുള്ള തർക്കമാണ് പ്രശ്‌നത്തിന് കാരണമെന്നറിയുന്നു.

കല്യാശ്ശേരി സെൻട്രൽ എൽ.പി. സ്‌കൂളിന് സമീപം 'ഫഹദ്മഹലി'ൽ നായിക്കൻ സുബൈറിന്റെ മകൻ ഫഹദി(22)നെയാണ് തിങ്കളാഴ്ച ഒരു സംഘം തട്ടിക്കൊണ്ടുപോയത്. സംഭവത്തിൽ കേസെടുത്ത കണ്ണപുരം പൊലീസ് കീച്ചേരി സ്വദേശി ഡാനിഷിനെ അറസ്റ്റുചെയ്തു. മറ്റുള്ളവർ ഒളിവിലാണ്. പകൽ, വീട്ടിലെത്തിയ സംഘം ജനൽച്ചില്ലുകൾ അടിച്ചുപൊളിക്കുകയും ഫഹദിന്റെ പിതാവിനെ മർദിക്കുകയും ചെയ്തു. അവിടെയുണ്ടായിരുന്ന രണ്ട് ബൈക്കുകളും കൊണ്ടുപോയി. ബൈക്ക് തിരിച്ചുനൽകാമെന്നുപറഞ്ഞ് ഫഹദിനെ വിളിച്ചുകൊണ്ടുപോയ ശേഷമാണ് കാറിൽ തട്ടിക്കൊണ്ടുപോയത്. മർദനത്തിൽ പരിക്കേറ്റ ഫഹദിനെ പിറ്റേന്ന് വാഹനത്തിൽ വീടിന് സമീപം ഇറക്കിവിടുകയായിരുന്നു. പരിക്കേറ്റ ഫഹദ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

പരിചയമുള്ള നാലുപേരും കണ്ടാലറിയാവുന്ന മറ്റു രണ്ടുപേരും ചേർന്നാണ് തട്ടിക്കൊണ്ടുപോയതെന്ന് ഫഹദ് പറയുന്നു. ഗൾഫ് കേന്ദ്രീകരിച്ച് കുഴൽപ്പണ ഇടപാടുള്ളവരാണ് സംഘത്തിൽപ്പെട്ടവർ. അവർ നാട്ടിലെത്തിച്ച പണം വിതരണം ചെയ്യാൻ ഇതിൽ കണ്ണിയായ ഫഹദിനെ ഏൽപ്പിച്ചതാണ്. 1.3 കോടിയോളം രൂപ ഏൽപ്പിച്ചത് നിർദേശപ്രകാരം ഇയാൾ ചിലർക്ക് കൈമാറി. അതേസമയം, രണ്ടുകോടിയലിധികം രൂപയുണ്ടെന്നും അത് എവിടെപ്പോയെന്നും ചോദിച്ചാണ് തന്നെ തട്ടിക്കൊണ്ടുപോയതെന്ന് ഫഹദ് പറയുന്നു.

ഞായറാഴ്ച രാത്രി റോഡിലെത്തിയ ഫഹദിനെ നാലഞ്ചുപേർ ചേർത്തുവലിച്ച് കാറിൽ കയറ്റുകയായിരുന്നു. കാറിൽവെച്ചുതന്നെ വായിൽ തുണിതിരുകി കൈകൾ സീറ്റിനോടുചേർത്തുകെട്ടി മർദിച്ചു. തുടർന്ന് തളിപ്പറമ്പിലെ ആൾത്താമസമില്ലാത്ത വില്ലയിലേക്ക് കൊണ്ടുപോയി തൂണിൽ കെട്ടിയിട്ടശേഷം ഇരുമ്പുവടി, വാഴക്കുലയുടെ തണ്ട് എന്നിവയുപയോഗിച്ചും മർദിച്ചു. പിറ്റേന്ന് വൈകുന്നേരംവരെ വെള്ളംപോലും നൽകാതെ കെട്ടിയിട്ടായിരുന്നു മർദനം. ഗൾഫിൽനിന്ന് ലോട്ടറിയടിച്ച പണമാണെന്നാണ് തന്നോട് പറഞ്ഞതെന്ന് ഫഹദ് പറഞ്ഞു. പക്ഷേ, കുഴൽപ്പണമാണെന്ന് പിന്നീടാണറിഞ്ഞത്.