കാമുകി ഗർഭിണിയാണെന്ന് അറിഞ്ഞതോടെ കാമുകൻ മുങ്ങി; പരാതിയുമായി പെൺകുട്ടി; ഒളിവിൽ പോയത് പേടിച്ചതിനാലെന്ന് യുവാവ്; ഒടുവിൽ പൊലീസ് ഇടപ്പെട്ട് വിവാഹം
- Share
- Tweet
- Telegram
- LinkedIniiiii
പട്ന: കാമുകി ഗർഭിണിയായെന്ന് അറിഞ്ഞതോടെ ഒളിവിൽ പോയ കാമുകനെ തേടിപ്പിടിച്ച് വിവാഹം നടത്തി പൊലീസ്. അഞ്ച് മാസം ഗർഭിണിയായ കാമുകിയെ പൊലീസ് സ്റ്റേഷനിൽ വച്ചാണ് യുവാവ് വിവാഹം ചെയ്തത്. ബിഹാറിലെ ഗയ ജില്ലയിലെ ചന്ദൗതി പൊലീസ് സ്റ്റേഷനിൽ ഓഗസ്റ്റ് 15-നാണ് വിവാഹം നടന്നത്.
ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ കാമുകൻ തന്നെ ഒഴിവാക്കാൻ ശ്രമിക്കുകയാണെന്ന് പെൺകുട്ടി പരാതി നൽകിയതോടെയാണ് പൊലീസ് വിഷയത്തിൽ ഇടപെട്ടത്.
പെൺകുട്ടി ആദ്യം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പരാതിയെ തുടർന്ന് യുവാവിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ പോവുകയായിരുന്നു ഞങ്ങൾ. എന്നാൽ കാമുകനെ ജയിലിലിടാൻ ആഗ്രഹമില്ലെന്നും അദ്ദേഹത്തെ വിവാഹം ചെയ്യാനുമാണ് ആഗ്രഹമെന്നും യുവതി പറഞ്ഞുവെന്നും പൊലീസ് ഉദ്രോഗസ്ഥർ പറഞ്ഞു.
ഒളിവിൽപോയ യുവാവിനെ കണ്ടെത്താനായി പൊലീസ് ശ്രമങ്ങൾ തുടങ്ങി. യുവാവിന്റെ വീട്ടിലെത്തിയ പൊലീസ് സംഘം മാതാപിതാക്കളെ കാണുകയും മകനോട് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് യുവാവ് ശനിയാഴ്ച പൊലീസിന് മുന്നിൽ ഹാജരാവുകയായിരുന്നു.
കാമുകിയെ വിവാഹം ചെയ്യണമെന്ന് തന്നെയാണ് തന്റെ ആഗ്രഹമെന്നും എന്നാൽ കാമുകി ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ പേടിച്ച് പോയെന്നും അതുകൊണ്ടാണ് ഒളിവിൽ പോയതെന്നും യുവാവ് പൊലീസിനോട് പറഞ്ഞു.
തുടർന്ന് രണ്ട് കുടുംബങ്ങളും ഞായറാഴ്ച രാവിലെ പൊലീസ് സ്റ്റേഷനിലെത്തി. ശേഷം പൊലീസിന്റെ സാന്നിധ്യത്തിൽ ഇരുവരും വിവാഹിതരാകണമെന്ന് പെൺകുട്ടിയുടെ കുടുംബം നിർബന്ധിച്ചു. അവരുടെ അഭ്യർത്ഥനപ്രകാരം ഒരു പുരോഹിതനെ ഏർപ്പാടാക്കുകയും പൊലീസ് സ്റ്റേഷനിൽ വച്ച് തന്നെ വിവാഹം നടത്തുകയായിരുന്നുവെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ന്യൂസ് ഡെസ്ക്