അഹമ്മദാബാദ്: അമ്പതിലേറെ യുവതികളെ ലൈംഗികമായി പീഡിപ്പിച്ചയാൾ അറസ്റ്റിൽ. അഹമ്മദാബാദ് സ്വദേശി സന്ദീപ് മിശ്രയെയാണ് അഹമ്മദാബാദ് സൈബർ സെൽ പിടികൂടിയത്. ഗൂഗിൾ ജീവനക്കാരനെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇയാൾ യുവതികളെ വശത്താക്കിയത്. 30 സിം കാർഡ്, 4 ഫോണുകൾ, 4 വ്യാജ ഐഡി കാർഡുകളും ഇയാളുടെ പക്കൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. അഹമ്മദാബാദ്, ഉജ്ജ്വയ്ൻ, ഗ്വാളിയോർ, ഗോവ, ഛത്തീസ്‌ഗഢ് എന്നിവിടങ്ങളിൽനിന്നുള്ള അമ്പതിലേറെ യുവതികളാണ് ഇയാളുടെ ചതിക്ക് ഇരയായത്.

ഐ.ഐ.എം. അഹമ്മദാബാദിൽനിന്ന് ബിരുദം നേടിയ ആളാണെന്നും ഗൂഗിളിൽ എച്ച്.ആർ. മാനേജറാണെന്നും തെറ്റിദ്ധരിപ്പിച്ചാണ് ഇയാൾ യുവതികളെ ചൂഷണം ചെയ്തിരുന്നതെന്ന് പൊലീസ് പറഞ്ഞു. വൈവാഹിക വെബ്‌സൈറ്റുകൾ വഴിയാണ് യുവതികളുമായി അടുപ്പം സ്ഥാപിച്ചിരുന്നത്. പിന്നീട് യുവതികളെ ലൈംഗികമായി പീഡിപ്പിച്ച് പണം കൈക്കലാക്കും. പീഡനത്തിന്റെ വീഡിയോ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്യും.

ലൈംഗികമായി പീഡിപ്പിച്ച ശേഷം പെൺകുട്ടികളുടെ ആഭരണവും പണവും തട്ടി ഇയാൾ പോകുമെന്നാണ് പരാതി. പീഡന ദൃശ്യങ്ങൾ ഫോണിൽ പകർത്തിയ ശേഷം അതുപയോഗിച്ച് പെൺകുട്ടികളെ ഭീഷണിപ്പെടുത്തുമായിരുന്നു. ദൃശ്യങ്ങൾ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ഇയാൾ പീഡനം നടത്തിയതായി സൈബർ സെൽ ഉദ്യോഗസ്ഥർ പറഞ്ഞു.

വിഹാൻ ശർമ, പ്രതീക് ശർമ, ആകാശ് ശർമ എന്നിങ്ങനെ വ്യത്യസ്ത പേരുകളിലായി ഒട്ടേറെ പ്രൊഫൈലുകളാണ് ഇയാൾ വൈവാഹിക വെബ്‌സൈറ്റുകളിൽ നിർമ്മിച്ചിരുന്നത്. ഗൂഗിളിൽനിന്ന് 40 ലക്ഷം രൂപ പ്രതിവർഷ വരുമാനമുണ്ടെന്നും പറഞ്ഞിരുന്നു. യുവതികളെ വിശ്വസിപ്പിക്കാനായി ഐ.ഐ.എം. അഹമ്മദാബാദിന്റെ നാല് വ്യാജ ബിരുദ സർട്ടിഫിക്കറ്റുകളും ഇയാളുടെ കൈവശമുണ്ടായിരുന്നു.

പ്രതിയിൽനിന്ന് 30 സിംകാർഡുകളും നാല് മൊബൈൽ ഫോണുകളും വ്യാജ തിരിച്ചറിയൽ കാർഡുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. മൊബൈൽ ഫോണുകളിൽനിന്ന് യുവതികളെ പീഡിപ്പിച്ച വീഡിയോ ദൃശ്യങ്ങളും കണ്ടെടുത്തു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.