ബംഗളൂരു: 12കാരനെ കൊലുപ്പെടുത്തിയ ശേഷം അയൽവാസിയായ സ്ത്രീയുടെ മാല കവർന്ന യുവാവ് അറസ്റ്റിൽ. ബംഗളൂരുവിലാണ് സംഭവം. ഗജലിംഗപ്പ എന്ന് പേരുള്ള 25കാരനാണ് അറസ്റ്റിലായത്. അയൽവാസിയായ ഹനുമന്തമ്മ എന്ന സ്ത്രീയുടെ മാല മോഷ്ടിക്കുന്നതിനിടെ ഇവരുടെ മകൻ രാജുവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

ഹനുമന്തയമ്മയും ഗജലിംഗപ്പയും അയൽവാസികളാണ്. വെള്ളിയാഴ്ച രാത്രി 11 മണിക്കാണ് സംഭവം നടന്നത്. ഹനുമന്തയമ്മയുടെ കഴുത്തിൽ കിടന്ന മാല മോഷ്ടിക്കാൻ ഗജലിംഗപ്പ അവരെ ആക്രമിക്കുകയായിരുന്നു. കല്ല് കൊണ്ടാണ് ആക്രമിച്ചത്. ആക്രമണത്തിനിടെ അമ്മയുടെ കരച്ചിൽ കേട്ട് കിടന്നുറങ്ങുകയായിരുന്ന 12കാരൻ രക്ഷിക്കാൻ ഓടിയെത്തുകയായിരുന്നു. അതിനിടെ കുട്ടിക്ക് നേരെ തിരിഞ്ഞ യുവാവ്, കുട്ടിയെ കൊന്ന ശേഷം മാലയുമായി കടന്നുകളയുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

അയൽവാസികൾ അറിയിച്ചത് പ്രകാരം സ്ഥലത്തെത്തിയ പൊലീസ് ഇരുവരെയും ആശുപത്രിയിൽ കൊണ്ടുപോയി. എന്നാൽ കുട്ടി മരിച്ചിരുന്നതായി പൊലീസ് പറയുന്നു. കുട്ടിയുടെ അമ്മയുടെ നില തൃപ്തികരമാണ്. ശനിയാഴ്ചയാണ് പ്രതിയെ പൊലീസ് പിടികൂടിയത്.