പാലക്കാട്: മണ്ണാർക്കാട് 14കാരിയെ കൊലപ്പെടുത്താൻ അയൽവാസി യുവാവിന്റെ ശ്രമം. പെൺകുട്ടിയുടെ വായിൽ തുണി തിരുകി കഴുത്തിൽ തോർത്തിട്ട് മുറുക്കി കൊലപ്പെടുത്താനാണ് യുവാവ് ശ്രമിച്ചത്. ഇക്കാര്യം പൊലീസിൽ ലഭിച്ച പരാതിയിൽ പെൺകുട്ടിയുടെ വീട്ടുകാർ പറയുന്നു. ഗുരുതരാവസ്ഥയിലായ പെൺകുട്ടി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അയൽവാസിയായ യുവാവാണ് ആക്രമിച്ചതെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.

തിരുവിഴാംകുന്നിൽ ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. വീട്ടിൽ അതിക്രമിച്ച് കയറിയാണ് യുവാവ് പെൺകുട്ടിയെ ആക്രമിച്ചത്. വീട്ടിൽ ആ സമയത്ത് പെൺകുട്ടിയും മുത്തശ്ശിയും അനിയനും മാത്രമേ ഉണ്ടായിരുന്നുള്ളൂ. പെൺകുട്ടിയുടെ മുറിയിൽ നിന്ന് ശബ്ദം കേട്ട് മുത്തശ്ശി ഓടിയെത്തിയപ്പോൾ യുവാവ് പെൺകുട്ടിയുടെ വായിൽ തുണി തിരുകി കഴുത്തിൽ തോർത്തിട്ട് മുറുക്കി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.

പെൺകുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മുത്തശ്ശിയുടെ വയറ്റിൽ യുവാവ് ചവിട്ടി. തുടർന്ന് യുവാവ് വീട്ടിൽ നിന്ന് കടന്നുകളയുകയായിരുന്നുവെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. ഗുരുതരാവസ്ഥയിലായ പെൺകുട്ടിയെ തൊട്ടടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയതായും ബന്ധുക്കൾ പറയുന്നു. അയൽവാസിയാണ് പെൺകുട്ടിയെ ആക്രമിച്ചതെന്നും പ്രതിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും കാട്ടി ബന്ധുക്കൾ മണ്ണാർക്കാട് പൊലീസിൽ പരാതി നൽകി. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിക്കായി തെരച്ചിൽ ആരംഭിച്ചതായി പൊലീസ് പറയുന്നു.