കോഴിക്കോട്: കോർപ്പറേഷന്റെ അനുമതിയില്ലാതെ തുടങ്ങിയ സ്ഥാപനമായിരുന്നു കുതിരവട്ടത്തെ നേച്വർ വെൽനെസ് സ്പാ ആൻഡ് ബ്യൂട്ടി ക്ലിനിക്. നാട്ടുകാരുടെ പരാതിയെ തുടർന്നു നടത്തിയ പരിശോധനയിലായിരുന്നു ഇവിടെ അനാശാസ്യം നടക്കുന്നതായി കണ്ടെത്തിയത്. മൂന്ന് സ്ത്രീകളെ അടക്കം മസാജ് പാർലറിൽ നിനന്ും കണ്ടെത്തുകയും ചെയ്തു. സ്ഥാപനത്തിന്റെ മാനേജർ മാനന്തവാടി സ്വദേശി വി എസ്.വിഷ്ണു (21), മസാജ് പാർലറിലെത്തിയ മലപ്പുറം സ്വദേശി പി.മഹ്‌റൂഫ് (34) എന്നിവരെ കോടതി റിമാൻഡ് ചെയ്തു.

പൊലീസ് രക്ഷപ്പെടുത്തിയ മൂന്നു സ്ത്രീകളും വീടുകളിലേക്കു പോയി. ഇവരെ പൊലീസ് ഷെൽട്ടർ ഹോമിലേക്കു മാറ്റാൻ പൊലീസ് നടപടി എടുത്തെങ്കിലും സ്വന്തം വീട്ടിലേക്കു പോകുകയാണെന്നാണ് മൂന്നു പേരും കോടതിയെ അറിയിച്ചത്. വാട്‌സാപ്പിലൂടെ സന്ദേശമയച്ചാണ് മസാജ് പാർലറിൽ ആളുകളെ എത്തിച്ചിരുന്നത്. ഓൺലൈൻ വഴി മസാജ് സെന്ററുകൾ തിരയുന്നവരുടെ നമ്പറുകൾ ശേഖരിച്ചു തിരിച്ചു വിളിച്ചും ആവശ്യക്കാരെ കണ്ടെത്തുക എന്നതായിരുന്നു ഇവരുടെ ശൈലി.

ഓരോരുത്തർക്കും പ്രത്യേക സമയം അനുവദിച്ച് ടോക്കണും നൽകിയിരുന്നു. ആളുകൾ കൂടുന്നത് അനുസരിച്ച് ആവശ്യമായ ക്രമീകരണവും നടത്തിയിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുവരെ ഇവിടെ ആളുകൾ എത്തിയിരുന്നതായാണ് നാട്ടുകാർ പറയുന്നത്. ചിലർ വാഹനങ്ങൾ ദൂരെ നിർത്തിയാണ് പാർലറിലേക്ക് എത്തുന്നത്. സ്ഥിരം ഇടപാടുകാരെക്കുറിച്ച് പൊലീസ് അന്വേഷിച്ചുവരികയാണ്. പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിനു ലഭിച്ച വിവരം പ്രകാരമാണ് മെഡിക്കൽ കോളജ് ഇൻസ്‌പെക്ടർ ബെന്നി ലാലുവിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയിരുന്നത്.

കോർപറേഷന്റെ അനുമതിയില്ലാതെ പ്രവർത്തിച്ച മസാജ് പാർലറിനെതിരെ നാട്ടുകാർ നൽകിയ പരാതിയെ തുടർന്ന് ഹെൽത്ത് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ പരിശോധന നടത്തി സ്ഥാപനം അടച്ചുപൂട്ടിച്ചിരുന്നു. രണ്ടു ദിവസത്തിനകം വീണ്ടും തുറക്കുകയായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. ഇതിൽ ഇടപെടലുകൾ ഉണ്ടായിരുന്നതായും നാട്ടുകാർ ആരോപിക്കുന്നു. അടച്ചു പൂട്ടിയതിനേക്കാളും വേഗത്തിലായിരുന്നു തുറക്കാനുള്ള നടപടിയെന്നു നാട്ടുകാരുടെ ആക്ഷേപം. കാരണം പലതവണ പരാതി നൽകിയ ശേഷമായിരുന്നുവത്രേ കോർപറേഷൻ പരിശോധന നടത്തിയത്.

ജിത്തു എന്ന ഫിലിപ്പ്, മാനന്തവാടി സ്വദേശികളായ ജെറിൻ ജോയ്, ആലുവയിലെ ജെയ്ക്ക് തോമസ് എന്നിവരാണ് ഇതിന്റെ നടത്തിപ്പുകാർ. ഇവരെ പിടികൂടിയാൽ മാത്രമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകുകയുള്ളുവെന്നാണ് പൊലീസ് പറയുന്നത്.