ബിജാപൂർ: ഛത്തീസ്‌ഗഡിലെ ബിജാപൂർ ജില്ലയിൽ മൂന്നു മാസം മുമ്പ് പൊലീസിൽ കീഴടങ്ങിയ മാവോവാദിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. 40കാരനായ ബമാൻ പുയാമിനെ ഭൈരംഗഢിൽ പുൻദൂം ഗ്രാമത്തിലെ റോഡരികിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു.

മുൻസഹപ്രവർത്തകരാണ് ഇയാളെ കൊലപ്പെടുത്തിയതെന്നാണ് അധികൃതർ പറയുന്നത്. മൂർച്ചയേറി കത്തികൊണ്ടാണ് പരിക്കേറ്റതെന്നും പ്രാഥമിക നിഗമത്തിൽ ഇത് മാവോവാദികളുടെ ഭാഗത്തുനിന്നുണ്ടായ ആക്രമണമാണ് എന്നാണ് വിലയിരുത്തുന്നതെന്നും പൊലീസ് അറിയിച്ചു.

മാവോവാദി പ്രവർത്തകനായിരുന്ന പുയാം മെയ്‌ 30നാണ് പൊലീസിൽ കീഴടങ്ങിയത്. ശേഷം പൊലീസുകാർ താമസിക്കുന്ന ഏരിയയിലാണ് പുയാം തങ്ങിയിരുന്നത്. കുറച്ചു ദിവസങ്ങൾക്കു മുമ്പുതന്നെ ഇദ്ദേഹത്തെ കാണാതായിരുന്നു.