കൊച്ചി: കേരളത്തെ മയക്കുമരുന്നിന് അടമിയാക്കുന്നത് ആഫ്രിക്കൻ വംശജന്റെ നേതൃത്വത്തിൽ ബെംഗളൂരു കേന്ദ്രമാക്കിയുള്ള റാക്കറ്റ്. പ്രായ പൂർത്തിയാകാത്ത വിദ്യാർത്ഥികളെ വരെ സംഘത്തിൽ ഉൾപ്പെടുത്തിയാണ് കടത്ത്. മാരക ലഹരിമരുന്നായ എംഡിഎംഎ (മെത്തഡിൻ ഡയോക്‌സിൻ മെത്താഫെറ്റാമിൻ) കേരളത്തിലേക്ക് സുലഭമായി എത്തുന്നുണ്ട്. ഇതിന് പിന്നിൽ ഈ ആഫ്രിക്കൻ മാഫിയയാണ്.

കൊല്ലം, എറണാകുളം, തിരുവനന്തപുരം, കണ്ണൂർ ജില്ലകളിൽനിന്നു ബെംഗളൂരുവിലെ വിവിധ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികളെ ഉപയോഗിച്ച് പ്രധാനമായും ഡിജെ പാർട്ടികൾക്കും റിസോർട്ടുകൾക്കുമാണ് എംഡിഎംഎ വിതരണം. കൂട്ടികളെ അടിമയാക്കിയാണ് ഇതിന് ഉപയോഗിക്കുന്നത്. കഴിഞ്ഞദിവസം വാളയാറിൽ പിടിയിലായ ഏറണാകുളം സ്വദേശി വിദ്യാർത്ഥി ബെംഗളൂരുവിൽ പ്രമുഖ മാനേജ്‌മെന്റ് കോളജിൽ ബിബിഎ വിദ്യാർത്ഥിയാണ്. പ്ലസ് ടുവിന് 98% മാർക്ക് നേടിയിട്ടുണ്ട് ഇയാൾ. പണം കാട്ടി മയക്കിയാണ് ഇത്തരക്കാരെ റാക്കറ്റിന്റെ ഭാഗമാക്കുന്നത്.

കടത്തിന് പെൺകുട്ടികളും സജീവമാണ്. കോവിഡിനെ തുടർന്ന് പഠനം താളംതെറ്റുകയും സാമ്പത്തിക ബുദ്ധിമുട്ട് വർധിക്കുകയും ചെയ്ത സാഹചര്യം തിരിച്ചറിഞ്ഞാണ് കുട്ടികളെ കടത്തിനായി എത്തിക്കുന്നത്. നർക്കോട്ടിക് കൺട്രോൾബ്യൂറോയുടെ (എൻസിബി) സഹായത്തോടെ എക്‌സൈസ് നടത്തിയ അന്വേഷണത്തിലാണ് ഈ വൻസംഘത്തെക്കുറിച്ചു വിവരം ലഭിച്ചത്. കണ്ടാലറിയാവുന്ന ആഫ്രിക്കൻ വംശജനിൽനിന്നാണ് സാധനം വാങ്ങിയതെന്നാണ് അറസ്റ്റിലായവരെല്ലാം നൽകുന്ന മൊഴി.

ലോക്ഡൗണിനു ശേഷം ആദ്യമാസങ്ങളിൽ കഞ്ചാവാണ് ഇതര സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്ക് വലിയതോതിൽ എത്തിയിരുന്നത്. പിന്നീട് അത് മാറി. ഇപ്പോൾ എംഡിഎംഎയാണ് കൂടുതലായി കടത്തുന്നത്. എത്തിക്കാനും സൂക്ഷിക്കാനുമുള്ള ബുദ്ധിമുട്ട് കുറവും വൻലാഭവുമാണ് മാരകമായ ഈ ലഹരിമരുന്നിന്റെ കച്ചവടം കൂടാൻ കാരണം. എത്ര മികച്ച രീതിയിൽ ഒളിപ്പിച്ചാലും കഞ്ചാവിന്റെ ഗന്ധം തടയാൻ കഴിയില്ല. ട്രെയിനുകളിൽ അധികൃതർ പരിശോധന നടത്തുന്നതുപോലും കഞ്ചാവിന്റെ ഗന്ധംപിടിച്ചാണ്.

മെത്ത്, എം എന്നീ പേരുകളിലാണ് റാക്കറ്റിനുള്ളിൽ ഇത് അറിയപ്പെടുന്നത്. കഴിഞ്ഞ ദിവസം കൊച്ചിയിൽ അറസ്റ്റിലായവരും ശൃംഖലയുടെ ഭാഗമാണെന്ന് നർക്കോട്ടിക് ബ്യൂറോ സംശയിക്കുന്നു. കടത്തിക്കൊണ്ടുവരുന്നവരും ഈ ലഹരിമരുന്നിന്റെ അടിമകളാണ്.

സുഗന്ധദ്രവ്യനിർമ്മാണത്തിന് ഉപയോഗിക്കുന്ന ഫ്യൂഡോ എഫ്രഡ്രീൻ എന്ന രാസമരുന്നാണ് എംഡിഎംഎയുടെ പ്രധാന ഘടകം. ഇതിനൊപ്പം പൗഡറിൽ ചേർക്കുന്ന ടാൽക് പൊടിയും കലർത്തും. എഫ്രഡ്രീൻ കൈവശം വയ്ക്കാനും കടത്താനും കേന്ദ്രസർക്കാർ ലൈസൻസ് നിർബന്ധമാണ്. ആഫ്രിക്കൻ വംശജന്റെ നേതൃത്വത്തിലുള്ള റാക്കറ്റിന് ഗോവ, കൊൽക്കത്ത, ഛത്തിസ്ഗഡ്, അസം എന്നിവിടങ്ങൾ ബന്ധിപ്പിച്ച് ശക്തമായ വിപണനവിതരണ ശൃംഖലയുമുണ്ട്.