ന്യഡൽഹി: മോദി സർക്കാരിന്റെ പുനഃസംഘടനയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കൂടുതൽ ചുമതല. സഹകരണമന്ത്രാലയത്തിന്റെ ചുമതലയാണ് അമിത്ഷായ്ക്ക് ലഭിച്ചിരിക്കുന്നത്. പുതിയ ആരോഗ്യമന്ത്രിയായി മൻസൂഖ് മാണ്ഡവ്യയെയും തെരഞ്ഞെടുത്തു. രാസവള വകുപ്പിന്റെയും ചുമതലയും മൻസൂഖിനാണ്. കേന്ദ്രസഹമന്ത്രിയായിരുന്ന മാണ്ഡവ്യ ഗുജറാത്തിൽ നിന്നുള്ള രാജ്യസഭാ അംഗമാണ്. മോദി, ഷാ കൂട്ടുകെട്ടിന്റെ ഭാഗമായി തന്നെയാണ് അദ്ദേഹത്തിന് കൂടുതൽ സ്ഥാനങ്ങൾ ലഭിച്ചിരിക്കുന്നത്.

ഹർദീപ് സിങ് പുരി പെട്രോളിയം, ധർമ്മേന്ദ്ര പ്രധാൻ വിദ്യാഭ്യാസം, ജ്യോതിരാദിത്യ സിന്ധ്യ വ്യോമയാനം, അശ്വനി വൈഷ്ണവ് റെയിൽവെ
പർഷോത്തം രൂപാല ഫിഷറിസ് എന്നിങ്ങനെയാണ് വകുപ്പുകൾ. ചൊവ്വാഴ്ചയാണ് കേന്ദ്രസർക്കാർ സഹകരണമന്ത്രാലയം രൂപീകരിച്ചത്, സഹകരണ പ്രസ്ഥാനം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പ്രത്യേക ഭരണ, നിയമ,നയരേഖ ഈ മന്ത്രാലയത്തിനുണ്ടാകും. ഇന്ത്യയിലെ ആദ്യത്തെ സഹകരണമന്ത്രിയാണ് അമിത് ഷാ.

ധർമേന്ദ്ര പ്രധാൻ വിദ്യാഭ്യാസ മന്ത്രിയാകും. ഹർദീപ് സിങ് പുരിക്ക് പെട്രോളിയം, നഗരവികസന വകുപ്പുകളാണ്. അശ്വിനി വൈഷ്ണവിന് റെയിൽവേയും ഐടിയും പുരുഷോത്തം രൂപാലയ്ക്ക് ഫീഷറീസും ലഭിക്കും. മീനാക്ഷി ലേഖി വിദേശകാര്യ സഹമന്ത്രിയാകും. മലയാളിയായ രാജീവ് ചന്ദ്രശേഖറിന് ഐടി, നൈപുണ്യ വകുപ്പുകളിലെ സഹമന്ത്രിസ്ഥാനമാണ് ലഭിക്കുക. വി മുരളീധരന്റെ വകുപ്പുകളിലും മാറ്റമില്ല. അദ്ദേഹം വിദേശകാര്യ സഹമന്ത്രി സ്ഥാനത്തിനൊപ്പം പാർലമെന്ററി കാര്യവും കൈകാര്യം ചെയ്യും.

മറ്റു മന്ത്രിമാരും വകുപ്പുകളും.

അനുരാഗ് ഠാക്കൂർ വാർത്താവിതരണം, സ്പോർട്സ്, യുവജനകാര്യം.

ഗിരിരാജ് സിങ് ഗ്രാമവികസനം

പശുപതി കുമാർ പാരസ് ഭക്ഷ്യസംസ്‌കരണം

ഭൂപേന്ദ്ര യാദവ് തൊഴിൽ, പരിസ്ഥിതി

സർബാനന്ദ സോനോവാൾ ഷിപ്പിങ്, ആയുഷ്ട

കിരൺ റിജിജു നിയമമന്ത്രി

പിയൂഷ് ഗോയൽ വാണിജ്യം, വ്യവസായം, ഭക്ഷപൊതുവിതരണം, ടെക്‌സ്റ്റെയിൽസ്

നാരായൺ റാണെ ചെറുകിട വ്യവസായം

എല്ലാ മന്ത്രിമാരും പങ്കെടുക്കുന്ന കൗൺസിൽ ഓഫ് മിനിസ്റ്റേഴ്സ് യോഗം വ്യാഴാഴ്ച നടക്കും. നിലവിലുള്ള മന്ത്രിസഭയിൽനിന്ന് 12 പേരെ ഒഴിവാക്കി, പുതുതായി 43 അംഗങ്ങളെ ഉൾപ്പെടുത്തിയാണ് മന്ത്രിസഭ ഉടച്ചുവാർത്തത്. ഇതിൽ 36 പേർ പുതുമുഖങ്ങളാണ്. പഴയ മന്ത്രിസഭയിൽ സഹമന്ത്രി പദവിയുണ്ടായിരുന്ന ഏഴ് പേർക്ക് കാബിനറ്റ് പദവിയും നൽകി. ആരോഗ്യമന്ത്രി ഹർഷവർധൻ, നിയമം-ഐ.ടി. വകുപ്പ് മന്ത്രി രവിശങ്കർ പ്രസാദ്, വനം-പരിസ്ഥിതി വകുപ്പ് മന്ത്രി പ്രകാശ് ജാവഡേക്കർ എന്നിവരടക്കമുള്ള പ്രമുഖരെ നീക്കിയാണ് പുതുമുഖങ്ങൾക്ക് അവസരമൊരുക്കിയിരിക്കുന്നത്. പുതിയ മന്ത്രിമാർ അടക്കം ആകെ 77 മന്ത്രിമാരാണ് മോദി മന്ത്രിസഭയിൽ ഇപ്പോഴുള്ളത്. ഇതിൽ 73 മന്ത്രിമാർ ബിജെപിയിൽ നിന്നും നാല് പേർ ഘടകക്ഷികളിൽ നിന്നുമാണ്.

പുതിയ മന്ത്രിമാരിൽ 15 പേർക്ക് കാബിനറ്റ് പദവിയുണ്ട്. 36 പേർ പുതുമുഖങ്ങളാണ്. പുതിയതായി സ്ഥാനമേറ്റ മന്ത്രിമാരിൽ 11 വനിതകളുമുണ്ട്. ഒബിസി വിഭാഗത്തിൽനിന്ന് 27 പേരും എസ്.ടി. വിഭാഗത്തിൽനിന്ന് എട്ടുപേരും എസ്.സി. വിഭാഗത്തിൽനിന്ന് 12 പേരും മന്ത്രിമാരായി. 13 അഭിഭാഷകർ, ആറ് ഡോക്ടർമാർ, അഞ്ച് എൻജിനീയർമാർ, ഏഴ് സിവിൽ സർവീസ് ഉദ്യോഗസ്ഥർ, നാല് മുന്മുഖ്യമന്ത്രിമാർ എന്നിവരും പുതിയ മന്ത്രിമാരിൽ ഉൾപ്പെടുന്നു.

വൈകിട്ട് ആറു മണിയോടെ ആരംഭിച്ച സത്യപ്രതിജ്ഞാ ചടങ്ങ് 7.30 നാണ് പൂർത്തിയായത്. ഇതോടെ മോദിയുടെ രണ്ടാം സർക്കാരിലെ മന്ത്രിമാരുടെ എണ്ണം 77 ആയി. ആരോഗ്യമന്ത്രി ഹർഷവർധൻ ഉൾപ്പെടെ 12 മന്ത്രിമാരുടെ രാജി സ്വീകരിക്കുന്നതായി രാഷ്ട്രപതിയുടെ ഓഫിസ് അറിയിച്ചതിനു പിന്നാലെയാണ് പുതിയ മന്ത്രിമാരുടെ വരവ് സംബന്ധിച്ച വാർത്തകളെത്തിയത്. ഇതിനിടെ മന്ത്രിസഭാ പുനഃസംഘടനയ്ക്ക് തൊട്ടുമുൻപ് നിയമ-ഐടി മന്ത്രി രവിശങ്കർ പ്രസാദും വനം-പരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കറും രാജിവച്ചു. സംഘടനാപരമായ ചുമതലകളിലേക്കാകും മുന്മന്ത്രിമാരെ നിയോഗിക്കുകയെന്നാണ് സൂചന. മുൻപ് സഹമന്ത്രി പദവിയുണ്ടായിരുന്ന ഏഴുപേർക്ക് കാബിനറ്റ് പദവി ലഭിച്ചു.