തിരുവനന്തപുരം: വട്ടപ്പാറയിൽ പ്രഭാത സവാരിക്കിറങ്ങിയ ഗൃഹനാഥനെ മരിച്ച നിലയിൽ കണ്ടെത്തി. വട്ടപ്പാറ വേറ്റിനാട് സ്വദേശി സജീവിനെയാണ് വീട്ടിനു പുറകിലുള്ള റബർ തോട്ടത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹത്തിന്റെ കഴുത്തിൽ ഒരു കേബിൽ കൊണ്ട് ഇറുക്കിയ പാടുണ്ട്. സജീവൻ സാധാരണ നടക്കാനിറങ്ങുന്ന വഴിയില്ലല്ല മൃതദേഹം കണ്ടെത്തിയത്. വട്ടപ്പാറ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രഭാത നടത്തം കഴിഞ്ഞിട്ടും സജീവൻ തിരിച്ചെത്താത്തതിനാൽ നടത്തിയ അന്വേഷണത്തിലാണ് വീട്ടിനു പിന്നിൽ മൃതദേഹം കണ്ടെത്തിയത്.

അതേസമയം വയനാട്ടിൽ വയോധികനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വടുവൻചാൽ ആപ്പാളം സ്വദേശി ഗോപാലൻ ചെട്ടിയാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് പുലർച്ചെ വീടിന് പിന്നിലെ ചാർത്തിൽ കയർ ഉപയോഗിച്ച് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

മൂന്ന് വർഷം മുൻപ് ഗോപാലന്റെ മകൻ ആത്മഹത്യ ചെയ്തിരുന്നു. കുടുംബ പ്രശ്‌നങ്ങളും കടബാധ്യതകളും മൂലം ഏറെ നാളായി ഇയാൾ മാനസിക പ്രയാസത്തിലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. തൊഴിലുറപ്പ് ജോലികളും വാഴ കൃഷിയുമായിരുന്നു ഉപജീവന മാർഗം. പൊലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ ദൂരൂഹതകളില്ലെന്ന് പൊലീസ് വ്യക്തമാക്കി.