കോഴിക്കോട്: താമരശ്ശേരിയിൽ ഒമ്പത് വയസ്സുകാരിക്കും മാതാവിനും ക്രൂരമർദനം. കുട്ടിയുടെ പിതാവായ പരപ്പൻപൊയിൽ സ്വദേശി ഷാജിയാണ് ഇരുവരെയും മർദിച്ചത്. ക്രൂരത ചൂണ്ടിക്കാട്ടി യുവതി പൊലീസിൽ പരാതി നൽകി. സംഭവവുമായി ബന്ധപ്പെട്ട് ഷാജിക്കെതിരേ താമരശ്ശേരി പൊലീസ് കേസെടുത്തിട്ടുണ്ട്. മകൾ സൈക്കിൾ ആവശ്യപ്പെട്ടതിനാണ് ഭർത്താവ് ക്രൂരമായി മർദിച്ചതെന്നാണ് യുവതി പൊലീസിന് നൽകിയ മൊഴി.

മകളുടെ ദേഹത്ത് തിളച്ചവെള്ളം ഒഴിച്ചതായും തന്റെ ചെവി കടിച്ചുമുറിച്ചെന്നുമാണ് ഷാജിയുടെ ഭാര്യ ഫിനിയയുടെ മൊഴി. കുട്ടിയുടെ കൈ ഒടിച്ചതായും ഇവർ ആരോപിക്കുന്നു. പരിക്കേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.11 വർഷം മുമ്പായിരുന്നു ഷാജിയുമായുള്ള ഫിനിയയുടെ വിവാഹം. അന്ന് മുതൽ സ്ത്രീധനത്തിന്റെ പേരിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി ഫിനിയയുടെ മാതാവ് ഫൗസിയയും ആരോപിച്ചു.

കഴിഞ്ഞ ദിവസം സൈക്കിൾ വേണമെന്ന് കുട്ടി പറഞ്ഞതിന്റെ പേരിൽ വീണ്ടും പ്രശ്നമുണ്ടായി. തുടർന്ന് ഫിനിയയും കുഞ്ഞും ഫിനിയയുടെ വീട്ടിലേക്ക് പോവാൻ ശ്രമിച്ചു. ഇതിൽ പ്രകോപിതനായാണ് ഷാജി വീണ്ടും മർദിച്ചത്. ഫിനിയയുടെ ചെവി കടിച്ച് മുറിക്കുകയും കുട്ടിയെ കട്ടിലിലേക്ക് തള്ളിയിടുകയുമായിരുന്നു. കുട്ടി ന്യൂഡിൽസ് ഉണ്ടാക്കാനായി തിളപ്പിച്ച വെള്ളം ഇയാൾ കുട്ടിയുടെ ദേഹത്ത് ഒഴിച്ചെന്നും ഫൗസിയ പറഞ്ഞു. അതേസമയം, ഷാജി ഒളിവിലാണെന്നാണ് താമരശ്ശേരി പൊലീസിന്റെ പ്രതികരണം.